കോഴിക്കോട് സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

By Web TeamFirst Published Oct 5, 2022, 12:49 PM IST
Highlights

അഫ് ലഹിന്‍റെ സ്‌കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

കോഴിക്കോട്: കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് സമീപം ഇന്നലെയുണ്ടായ സ്കൂട്ടര്‍ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുല്ലാളൂര്‍ തച്ചൂര്‍ താഴം ചാത്തോത്ത് ആലിക്കുട്ടിയുടെ മകന്‍ അഫ് ലഹ് (26) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം. അഫ് ലഹിന്‍റെ സ്‌കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അഫ് ലഹിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. എസ് വൈ എസ് നരിക്കുനി സോൺ സാന്ത്വനം എമർജൻസി വളണ്ടിയർ ടീം അംഗവും പുല്ലാളൂർ സർക്കിൾ ഒലിവ് ടീം കൺവീനറുമായിരുന്നു ഇദ്ദേഹം. 


തൃശൂരിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു

തൃശൂർ: ട്രെയിൻ തട്ടി തൃശൂരിൽ രണ്ട് പേര്‍ മരിച്ചു. തൃശ്ശൂര്‍ അത്താണിയിലാണ് ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കെൽട്രോണിന് സമീപമാണ് അപകടം നടന്നത്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ട്രെയിനിന് മുകളിൽ കയറി നിന്ന് യുവാക്കൾ അപകടകരമായ രീതിയിൽ വീഡിയോ ചിത്രീകരിച്ചു എന്നതാണ്. മൂന്ന് യുവാക്കളാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ കയറി നിന്ന് അപകടകരമാം വിധം വീഡിയോ ചിത്രീകരിച്ചത്. 

തല കീഴായി തൂങ്ങിക്കിടന്നും ചെരിഞ്ഞിരുന്നുമെല്ലാമായിരുന്നു ഈ സംഘത്തിന്‍റെ വീഡിയോ ചിത്രീകരിക്കൽ. ചെന്നൈയിലെ ലൈറ്റ് ഹൗസ് സ്റ്റേഷനും ബീച്ച് സ്റ്റേഷനും ഇടയിലാണ് വീഡിയോ ചിത്രീകരണം നടന്നിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായതോടെ ഇവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് ആളുകൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്. വീഡിയോ കണ്ടവരെല്ലാം യുവാക്കളുടെ പ്രവർത്തിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇത്തരത്തിൽ ഉള്ള ചെയ്തികളാണ് അപകടം ക്ഷണിച്ചുവരുത്തുന്നതെന്നും തക്കതായ നടപടിയുണ്ടാകണമെന്നുമാണ് ഏവരും ആവശ്യപ്പെടുന്നത്. 

പശ്ചാത്തല സംഗീതമെല്ലാം കൊടുത്താണ് ട്രെയിനിന് മുകളിൽ നിന്നുള്ള വീഡിയോ ചിത്രീകരിച്ച് ഇവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.  ഇലക്ട്രിക് കേബിൾ തൂണുകൾ തൊട്ടു തൊട്ടില്ലെന്ന മട്ടിലാണെന്നതടക്കം വീഡിയോയിൽ വ്യക്തമാണ്. ഇത്രയും അപകടകരമായ രീതിയിൽ വീഡിയോ എടുക്കുന്നത് എന്തിനാണെന്നും പലരും സോഷ്യൽ മീഡിയയിൽ ചോദിച്ചിട്ടുണ്ട്. നേരത്തെ തന്നെ സാഹസികമായ വീഡിയോ ചിത്രീകരണങ്ങൾ ദുരന്തമായി മാറിയിട്ടുള്ളതിന്‍റെ വിവരങ്ങളും പലരും പങ്കുവച്ചിട്ടുണ്ട്. ഇത്തരം സാഹസികത പ്രോത്സാഹിക്കപ്പെടേണ്ടതല്ലെന്നും ഇവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും വീഡിയോ ഷെയർ ചെയ്തും ആളുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംഭവത്തിൽ നടപടിയുണ്ടാകുമെന്നാണ് റെയിൽവെ പറയുന്നത്.

click me!