കൊവിഡ് ബാധിച്ച ആദിവാസികള്‍ക്കായി ഒന്നരയേക്കറില്‍ വിളവെടുത്ത കപ്പ വിതരണം ചെയ്ത് യുവാക്കളുടെ കൂട്ടായ്മ

By Web TeamFirst Published May 29, 2021, 10:48 AM IST
Highlights

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഈ യുവാക്കളെ അഭിനന്ദിച്ചതോടെയാണ് യുവാക്കളുടെ കൂട്ടായ്മയുടെ നന്മ ലോകമറിയുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ കാലത്ത് ഒന്നരയേക്കറോളം തരിശ് നിലത്ത് യുവാക്കള്‍ കൃഷിയിറക്കുകയായിരുന്നു. 

കല്‍പ്പറ്റ: മഹാമാരിക്കാലത്ത് കൃഷി ചെയ്ത് വിളവെടുത്ത കപ്പ കൊവിഡ് ബാധിച്ച ആദിവാസികള്‍ക്ക് എത്തിച്ച് നല്‍കി യുവാക്കളുടെ കൂട്ടായ്മ. വെള്ളമുണ്ട മൊതക്കര സ്രോതസ് ഇനീഷ്യേറ്റീവ് എന്ന കൂട്ടായ്മയുടേതാണ് പുതിയ മാതൃക. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഈ യുവാക്കളെ അഭിനന്ദിച്ചതോടെയാണ് യുവാക്കളുടെ കൂട്ടായ്മയുടെ നന്മ ലോകമറിയുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ കാലത്ത് ഒന്നരയേക്കറോളം തരിശ് നിലത്ത് യുവാക്കള്‍ കൃഷിയിറക്കുകയായിരുന്നു.

നാലരയേക്കര്‍ നെല്‍കൃഷിയും യുവാക്കളുടേതായി ഉണ്ട്. ഇതിനിടെയാണ് കൊവിഡ് രണ്ടാം തരംഗമെത്തിയത്. തുടര്‍ന്ന് കപ്പ വിളവെടുത്ത് അവശത അനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി നല്‍കാന്‍ കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു. കൊവിഡിന്റെ രണ്ടാംതരംഗം ഏറ്റവും കൂടുതല്‍ അവശരാക്കിയ സമൂഹമാണ് വയനാട്ടിലെ ആദിവാസികള്‍. ലോക്ഡൗണ്‍ കൂടി വന്നതോടെ അക്ഷരാര്‍ഥത്തില്‍ ഇവര്‍ പട്ടിണിയിലേക്ക് തള്ളപ്പെട്ടു. ഇതെല്ലാം കണക്കിലെടുത്താണ് സ്രോതസ് കൂട്ടായ്മ രോഗബാധിതരായി കോളനിയില്‍ കഴിയുന്ന ആദിവാസികള്‍ക്ക് തങ്ങളുടെ വിളവ് എത്തിക്കാന്‍ തീരുമാനിച്ചത്.

ദിവസങ്ങള്‍ ഇടവിട്ട് രോഗികളുടെ ആവശ്യത്തിനനുസരിച്ച് കപ്പ എത്തിച്ചു നല്‍കുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരും ടൂറിസം സംരംഭകരുമടക്കം പതിനഞ്ച് പേരുടെ കൂട്ടായ്മയാണ് സ്രോതസ് ഇനീഷ്യേറ്റീവ്. തരിശായി കിടന്ന ഭൂമി കൃഷിക്കായി പാകപ്പെടുത്തുകയെന്നതായിരുന്നു ഏറെ ശ്രമകരമെന്ന് കൂട്ടായ്മയിലെ അംഗങ്ങള്‍ പറയുന്നു. കപ്പക്കൊപ്പം നാലേക്കര്‍ പാടത്ത് നിന്നും 45 ക്വിന്റല്‍ നെല്ലും ഇവര്‍ വിളവെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച എല്ലാ ജോലികളും അംഗങ്ങള്‍ സ്വന്തമായി തന്നെയാണ് ചെയ്തത്.

വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധിരാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി.എം.അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കപ്പ കൂട്ടായ്മയില്‍ നിന്നും ഏറ്റവാങ്ങി. വരുംനാളുകളിലും അവശരായവരെ കൃഷിയിലൂടെ സഹായിക്കണമെന്നതാണ് സ്രോതസ് ഇനീഷ്യേറ്റീവിന്റെ ലക്ഷ്യം. കഴിഞ്ഞ കൊവിഡ് കാലത്ത് പുല്‍പ്പള്ളിയിലെ കര്‍ഷകന്‍ തന്റെ പാടത്തുണ്ടായ കപ്പ മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!