
ആലപ്പുഴ: ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന ലോട്ടറി വില്‍പ്പനക്കാരിയോട് കണ്ണില്ലാത്ത ക്രൂരതയുമായി സൈക്കിള്‍ യാത്രക്കാരന്‍. വീടിന്‍റെ വാടകയ്ക്ക് പണം കണ്ടെത്താനും സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് പുസ്തകമടക്കമുള്ളവ വാങ്ങാനുമായി പ്രയാസപ്പെടുന്ന യുവതിയുടെ കയ്യില്‍ നിന്ന് രണ്ടായിരം രൂപയുടെ ലോട്ടറി ടിക്കറ്റാണ് സൈക്കിള്‍ യാത്രക്കാരന്‍ തട്ടിക്കൊണ്ട് പോയത്. മുഹമ്മ പുത്തനങ്ങാടി തകിടിവെളി സബീന നൗഷാദിന്റെ ലോട്ടറിയാണ് ഒരു സൈക്കിള്‍ യാത്രികന്‍ അപഹരിച്ചത്.
ഇന്നലെ രാവിലെ 11ന് കാളാത്ത് മാമ്മൂട് ജംക്ഷനില്‍ ബസിറങ്ങി തെക്കോട്ട് നടക്കുമ്പോള്‍ കറുകപ്പള്ളിക്ക് സമീപമാണ് സംഭവം. ഈ ഭാഗത്ത് പതിവായി കാല്‍നടയായി ലോട്ടറി വില്‍ക്കുന്ന സബീനയോട് ഒരു സൈക്കിള്‍ യാത്രികന്‍ ലോട്ടറി ആവശ്യപ്പെട്ട് സമീപിക്കുകയായിരുന്നു. 4 സെറ്റ് ലോട്ടറിയുണ്ടായിരുന്നു ഈ സമയത്ത് സബീനയുടെ കൈവശമുണ്ടായിരുന്നത്. ഒരു സെറ്റ് 12 എണ്ണമാണ്. അതുകൂടാതെ വേറെ ലോട്ടറിയും ഉണ്ടായിരുന്നു. മുഴുവന്‍ ടിക്കറ്റും വാങ്ങി നമ്പരുകള്‍ നോക്കുന്നതിനിടെ ഇയാള്‍ സൈക്കിളില്‍ പാഞ്ഞു പോവുകയായിരുന്നു.
സൈക്കിളിന് പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ലെന്ന് സബാന പറയുന്നു. പരിസരത്ത് ആരുമില്ലാതെ പോയതും സഹായമെത്തുന്നതിന് തടസമായെന്നും സബീന പറയുന്നു. കളരിക്കല്‍ ഭാഗത്തേക്കാണ് സൈക്കിള്‍ യാത്രക്കാരന്‍ പോയതെന്നാണ് സബീന പറയുന്നത്. നോര്‍ത്ത് സ്റ്റേഷനില്‍ അറിയിച്ചതനുസരിച്ച് പൊലീസ് ഉടന്‍ എത്തി തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
കാറിലെത്തിയ യുവാവ് 4000രൂപയുടെ ലോട്ടറി മൊത്തം വാങ്ങി, പക്ഷേ നൽകിയത് വ്യാജ നോട്ട്; മനസ്സുതകർന്ന് 93കാരി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം