
കോഴിക്കോട്: വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ യുവാവ് വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തിയ ശേഷം സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് ചീക്കിലോട് സ്വദേശി ശ്രീദേവിയുടെ വീട്ടിലാണ് മോഷണം നടന്നത്. ശ്രീദേവിയുടെ മൂന്നരപ്പവന്‍റെ മാലയാണ് നഷ്ടപ്പെട്ടത്. ഇവരുടെ പരാതിയിൽ കേസെടുത്ത അത്തോളി പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
ശ്രീദേവിയും മകനും താമസിക്കുന്ന ചീക്കിലോടെ വീട്ടില്‍ ഇന്നലെ ഉച്ചക്ക് ശേഷമാണ് വീട്ടുപകരണങ്ങളുമായി യുവാവ് എത്തിയത്. മകന്‍ പുറത്ത് പോയതിനാല്‍ ശ്രീദേവി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സാധനങ്ങള്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ യുവാവ് കുടിവെള്ളം ആവശ്യപ്പെട്ടു. കുടിവെള്ളവുമായി വന്നപ്പോള്‍ കുപ്പിയില്‍ കരുതിയിരുന്ന ദ്രാവകം മുഖത്തേക്കൊഴിക്കുകയായിരുന്നുവെന്നാണ് ശ്രീദേവി പറയുന്നത്.
ദ്രാവകം മുഖത്ത് വീണതിന് പിന്നാലെ ബോധം നഷ്ടമായി. അല്‍പ്പസമയം കഴിഞ്ഞ് ബോധം വന്നതോടെയാണ് സ്വർണ്ണ മാല നഷ്ടമായ കാര്യം അറിഞ്ഞതെന്ന് ശ്രീദേവി പറയുന്നു. പിന്നാലെ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാദാപുരം ഡി വൈ എസ് പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദീരികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
വീഡിയോ സ്റ്റോറി കാണാം
കണ്ണൂർ ആലക്കോട് കോടോപള്ളിയിൽ നാടിനെ ഭീതിയിലാഴ്ത്തി വീണ്ടും മോഷണ സംഘമെത്തി. ആള്‍ത്താമസമില്ലാത്ത വീടുകളാണ് ആയുധങ്ങളുമായി മോഷണ സംഘം കുത്തിത്തുറക്കുന്നത്. കഴിഞ്ഞദിവസം ഇവരുടെ ദൃശ്യങ്ങൾ സി സി ടി വി ക്യാമറയിൽ പതിഞ്ഞിരുന്നു. മോഷണ സംഘത്തെ പേടിച്ച് വീട് പൂട്ടി പുറത്ത് പോകാനാകാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു.
മുഖം മൂടി ധരിച്ച മൂന്നംഗ സംഘം കോടോപ്പള്ളി സണ്ണിയുടെയും മാത്യുവിന്റെയും വീടുകള്‍ കുത്തിപൊളിച്ച് മണിക്കൂറുകള്‍ക്കകമാണ് വീണ്ടുമെത്തിയത്. മാത്യുവിന്റെ വീട്ടിലെത്തിയ കവർച്ചാ സംഘം ഇവിടെ സിസിടിവി ശ്രദ്ധയിൽ പെട്ടതിനാൽ ഉടൻ പിൻമാറി. ഇന്നലെയെത്തിയത് പാണാട്ടിൽ സുരേഷിന്റെ വീട്ടിലാണ്. ഇവിടെ നിന്നുള്ല സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത് കോടാലിയും കമ്പിപാരയുമായി മുഖം മൂടിയ മൂന്ന് പേർ എത്തിത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More : അർധരാത്രി വീട്ടിലെത്തി, ഉറക്കത്തിൽ നിന്ന് വിളിച്ച് കൊണ്ടുപോയി ഗൃഹനാഥനെ റോഡിലിട്ട് വെട്ടി, സംഭവം മലപ്പുറത്ത്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam