
മലപ്പുറം: എടക്കരയില്‍ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസില്‍ കീഴടങ്ങി. വഴിക്കടവ് മരുത ആനടിയില്‍ പ്രഭാകരന്‍ ആണ് കൊല്ലപ്പെട്ടത്. പ്രതിയും പ്രഭാകരന്റെ മരുമകനുമായ മനോജ് കൃത്യത്തിന് ശേഷം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിുകയായിരുന്നു.
കുടുംബ വഴക്കിനെത്തുടര്‍ന്ന് മദ്ദളപ്പാറയിലെ പ്രഭാകരന്റെ വീട്ടില്‍ വച്ച് ഇയാളെ മരുമകനായ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മനോജിന്റെ ഭാര്യയും മക്കളും പ്രഭാകരനൊപ്പം അവരുടെ കുടുംബവീട്ടിലായിരുന്നു കുറച്ച് ദിവസമായി കഴിഞ്ഞിരുന്നതെന്നും ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് ചര്‍ച്ച നടന്നിരുന്നതായും അധികൃതര്‍ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More : പ്രവാസിയുടെ വീട്ടിൽ ലഹരി മാഫിയയുടെ അക്രമം, യുവാവിനെ വെട്ടി, കാറും പൊലീസ് ജീപ്പും തകർത്തു: 2 പേർ പിടിയിൽ
അതിനിടെ കൊച്ചിയിൽ വീട്ടിൽ കയറി പെൺകുട്ടിയെയും മുത്തശ്ശനെയും മുത്തശ്ശിയെയും വെട്ടിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങോൽ സ്വദേശി ബേസിൽ (എൽദോസ്) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവങ്ങളുണ്ടായത്. പെരുമ്പാവൂർ രായമംഗലത്തെ അൽക്കയെന്ന പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിയ പ്രതി, തടയാൻ ശ്രമിച്ച മുത്തശ്ശനെയും മുത്തശ്ശിയെയും വെട്ടുകയായിരുന്നു.
അതിക്രമം നടത്തിയ ശേഷം രക്ഷപ്പെട്ട എൽദോസ് ഇരിങ്ങോലിലെ വീട്ടിലെത്തിയാണ് തൂങ്ങി മരിച്ചത്. വെട്ടേറ്റ ഔസഫ്, ഭാര്യ ചിന്നമ്മ പേരക്കുട്ടി അൽക്ക എന്നിവർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അൽക്കയെ ലക്ഷ്യമിട്ടായിരുന്നു എൽദോസെത്തിയതെന്നും അൽക്കയെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് ഔസഫിനും ചിന്നമ്മക്കും പരിക്കേറ്റതെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam