ചങ്ങാതി ഷാഹുൽ ഹമീദിനെയും കൂട്ടിയുള്ള അൻസിൽ അസീസിന്റെ കാൽനടയാത്ര ദിനം പ്രതിയുള്ള ഇന്ധനവില വർധനയ്ക്കെതിരെയാണ്. ഇവരുടെ യാത്ര നാട്ടുവഴികളിലൂടെയല്ല.
ആലപ്പുഴ: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് കോഴിക്കോട് സ്വദേശികളായ യുവാക്കൾ നടക്കുന്നത് കന്യാകുമാരിക്കാണ്. ബക്രീദ് ദിനത്തിൽ രാവിലെ ഒമ്പതിന് തിരിച്ച യാത്ര ആലപ്പുഴയിലെത്തിയപ്പോൾ 16 ദിവസംപിന്നിട്ടു. ചങ്ങാതി ഷാഹുൽ ഹമീദിനെയും കൂട്ടിയുള്ള അൻസിൽ അസീസിന്റെ കാൽനടയാത്ര ദിനം പ്രതിയുള്ള ഇന്ധനവില വർധനയ്ക്കെതിരെയാണ്. ഇവരുടെ യാത്ര നാട്ടുവഴികളിലൂടെയല്ല.
കോഴിക്കോട് വെസ്റ്റ് കൈതപ്പോയിൽ പുഴങ്കുന്നുമൽ വീട്ടിൽ അസീസിന്റെയും റസീനയുടെയും മകനാണ് 20കാരനായ അൻസിൽ. പ്ലസ്ടു പഠനം പൂർത്തിയായശേഷം നാട്ടിലെ ബേക്കറിയിൽ ജോലിചെയ്തു. കുന്നമംഗലം തറയിൽ സലാവുദ്ദീൻ–റംല ദമ്പതികളുടെ മകനായ ഷാഹുൽ ഹമീദിന് വയസ് വെറും 18.പ്ലസ്ടു പൂർത്തിയായി. വാട്സ് ആപ് കൂട്ടായ്മയിലൂടെയുള്ള സൗഹൃദം പ്രതിഷേധ യാത്രയ്ക്ക് വിത്ത് പാകി. 280 രൂപയുമായാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. നാൽപ്പത് കിലോമീറ്റർ യാത്ര ചെയ്ത് ഷാഹുലിന്റെ വീട്ടിലെത്തി.
ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് കോഴിക്കോടുനിന്ന് കന്യാകുമാരിയിലേക്ക് കാൽനടയാത്ര എന്ന പ്ലക്കാർഡും തൂക്കിയാണ് യാത്ര. രാവിലെ ഒമ്പതോടെ തുടങ്ങി അഞ്ചിന് അവസാനിപ്പിക്കും. സഞ്ചാര കൂട്ടായ്മ അംഗങ്ങളുടെ വീടുകളിലും ക്ലബ്ബുകളിലും രാത്രികഴിച്ചുകൂട്ടും. ഓരോ പ്രദേശത്തെത്തുമ്പോൾ നാട്ടുകാരും ജനപ്രതിനിധികളും അറിഞ്ഞുവന്ന് ഭക്ഷണം പണവും തന്ന് സഹായിക്കും. കോഴിക്കോട് കൊടുവള്ളിയിൽനിന്ന് ഫ്ലാഗ് ഓഫ് ചെയ്യപ്പെട്ട യാത്ര രാമനാട്ടുകര, മലപ്പുറം ചേളാരി, താനൂർ, പൊന്നാനി, തൃശൂർ, അങ്കമാലി, പെരുമ്പാവൂർ, നെട്ടൂർ ചേർത്തലവഴിയാണ് ആലപ്പുഴയിലെത്തിയത്. ഇവരുടെ യാത്ര "അൻസിൽ മാസ് ബ്ലോഗ്’ യു ട്യൂബിൽ അപ്ലോഡും ചെയ്യുന്നുണ്ട്.
മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona