
ചാരുംമൂട്: സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന 3.2 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ. താമരക്കുളം വേടരപ്ലാവ് ഇമ്മാനുവൽ ഹൗസിൽ അനീഷ് (20) നെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ കൈയിൽ നിന്നും 3.2 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ലഹരി കടത്തിനായി ഇയാൾ ഉപയോഗിക്കുന്ന കർണാടക രജിസ്ട്രേഷൻ ഉള്ള ബൈക്കും പൊലീസ് കണ്ടെടുത്തു. മീഡിയം ക്വാണ്ടിറ്റിയിലുള്ള മയക്കുമരുന്നാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. നിലവിൽ വിപണിയിൽ രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന അളവ് ആണിത്.
സ്കൂൾ കുട്ടികൾക്കും എൻജിനീയറിങ് വിദ്യാർഥികൾക്കും വിതരണം ചെയ്യുന്നതിനു വേണ്ടിയാണ് ഇയാൾ മയക്കുമരുന്ന് കൈവശം വെച്ചിരുന്നത്. ആലപ്പുഴ ജില്ലയിലെ എം ഡി എം എ വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാണ് അനീഷെന്ന് പൊലീസ് പറഞ്ഞു. പഠിക്കാനും മറ്റും കൂടുതൽ ഉന്മേഷമുണ്ടാകും ഉറക്കമില്ലാതെ പഠിക്കാൻ സാധിക്കും എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ഈ ലഹരി മരുന്ന് കുട്ടികൾക്ക് വിതരണം ചെയ്തിരുന്നത്.
ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ സ്ക്വാഡ് ആയ ഡാൻസാഫിന്റെ സഹായത്തോടുകൂടിയാണ് പ്രതി പിടിയിലാകുന്നത്. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read more:മറുനാടൻ തൊഴിലാളികൾക്ക് വിതരണത്തിന് നാട്ടിൽ നിന്ന് കഞ്ചാവ് എത്തിച്ചു, ബംഗാൾ സ്വദേശി അറസ്റ്റിൽ
അതേസമയം, കോട്ടയത്ത് പോത്തു കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരുവഞ്ചൂർ സ്വദേശി പ്രകാശ് (30) എന്നയാളെയാണ് പിടികൂടിയത്. പോത്ത് ഫാമിന്റെ മറവിൽ യുവാക്കൾക്ക് ഇയാൾ എംഡിഎംഎ വിൽപ്പന നടത്തിയിരുന്നു.
പ്രതിയിൽ നിന്ന് 20.86 ഗ്രാം എംഡിഎംഎ പിടികൂടി. ഒരു ലക്ഷം രൂപ വില വരുന്നതാണ് പിടികൂടിയ എംഡിഎംഎ എന്ന് എക്സൈസ് അറിയിച്ചു. മോനിപ്പള്ളിയിലെ പോത്തു ഫാമിന്റെ മറവിലായിരുന്നു കഴിഞ്ഞ എട്ടു മാസമായി ലഹരി കച്ചവടമെന്ന് എക്സൈസ് വിശദീകരിച്ചു.