അറസ്റ്റ് ചെയ്ത പൊലീസിനോട് പ്രതികാരം ചെയ്യാൻ ആലപ്പുഴയിൽ കള്ളൻ വീണ്ടും മോഷണം നടത്തി. ജാമ്യത്തിലിറങ്ങി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന സ്ഥിരം മോഷ്ടാവായ സുമേഷ് സുശീലനെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് വീണ്ടും പിടികൂടി.
ആലപ്പുഴ: അറസ്റ്റ് ചെയ്ത പൊലീസിനോട് പ്രതികാരം ചെയ്യാന്‍ അതേ സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും മോഷണം നടത്തിയ കളളന്‍ പിടിയില്‍. ആലപ്പുഴയിലെ സ്ഥിരം മോഷ്ടാവാണ് സുമേഷ് സുശീലനാണ് വീണ്ടും പൊലീസിന്‍റെ പിടിയിലായത്. ചെറുതും വലുതുമായ മുപ്പതിലേറെ മോഷണ കേസുകളില്‍ പ്രതിയാണ് സുമേഷ് സുശീലന്‍. ആറു മാസം മുമ്പാണ് ഒരു മോഷണ കേസില്‍ ആലപ്പുഴ നോര്‍ത്ത് പൊലീസ് സുമേഷിനെ പിടികൂടിയത്. തന്നെ കളളക്കേസില്‍ പൊലീസ് കുടുക്കിയെന്നായിരുന്നു അന്ന് സുമേഷിന്‍റെ വാദം. ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ നോര്‍ത്ത് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും മോഷണം നടത്തുമെന്നും സുമേഷ് പൊലീസിനെ വെല്ലുവിളിച്ചിരുന്നു.
പഴയ കേസില്‍ ജാമ്യം നേടി രണ്ടാം ദിവസം സുമേഷ് തന്‍റെ പ്രതിജ്ഞ നടപ്പാക്കി. നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തുമ്പോളിയിലെ ഒരു ക്ഷേത്രത്തില്‍ കാണിക്കവഞ്ചി കുത്തിത്തുറന്നു. പൊലീസിന് തലവേദനയുണ്ടാക്കാന്‍ മോഷണം നടത്തിയ സുമേഷിനെ സിസിടിവി ചതിച്ചു. മോഷണ ദൃശ്യങ്ങള്‍ കണ്ട പൊലീസിന് കളളനെ തിരിച്ചറിയാന്‍ പ്രയാസമുണ്ടായില്ല. മിനിട്ടു വച്ച് പൊലീസ് സുമേഷിനെ തൂക്കി. സുമേഷങ്ങനെ വീണ്ടും ജയിലിലായി. ഇനി ഈ കേസിന് പ്രതികാരം ചെയ്യാന്‍ സുമേഷിറങ്ങുമോ എന്ന ഉദ്വേഗം ആലപ്പുഴ നോര്‍ത്ത് പൊലീസിനുമുണ്ട്.


