
സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളിയുടെ ഉള്‍പ്രദേശങ്ങളിലൂടെ കര്‍ണാടകയില്‍ നിന്ന് മയക്കുമരുന്നുകള്‍ കടത്തുന്നവരെ തേടി എക്‌സൈസും പൊലീസും. കര്‍ണാടകയിലെ ബൈരക്കുപ്പ പുഴ വഴി കഞ്ചാവ്, ഹാന്‍സ്, മദ്യം തുടങ്ങിയവ കടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് വ്യാപക പരിശോധനയാണ് മേഖലയില്‍ നടക്കുന്നത്.
ഇന്ന് പെരിക്കല്ലൂര്‍ കടവ് വഴി കുട്ടത്തോണിയില്‍ കഞ്ചാവ് കടത്തിയ രണ്ട് യുവാക്കളാണ് പിടിയിലായത്. പെരിക്കല്ലൂര്‍ കടവ് ഭാഗത്തുനിന്നും 220 ഗ്രാം കഞ്ചാവുമായി ബൈരക്കുപ്പ എസ്എ ഹൗസില്‍ താജുദ്ദീന്‍, ഡിപ്പോ കടവ് ഭാഗത്ത് നിന്നും 210 ഗ്രാം കഞ്ചാവുമായി ബൈരക്കുപ്പ ഭാഗത്തുള്ള സല്‍മാന്‍ എന്നിവരാണ് അറസ്റ്റിലായത്.
അധികൃതരുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ കുട്ടത്തോണി വഴി കേരളത്തിലേക്ക് മദ്യവും പുകയില ഉല്‍പ്പന്നങ്ങളും കഞ്ചാവും കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു എക്‌സൈസ് സംഘത്തിന്റെ പരിശോധന. ഇരുവരില്‍ നിന്നുമായി പത്ത് കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. രാവിലെ ഏഴരയോടെ വയനാട് എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രനും സംഘവുമാണ് പെരിക്കല്ലൂര്‍, മരക്കടവ് ഭാഗങ്ങളില്‍ പരിശോധന നടത്തിയത്.
ബൈരക്കുപ്പ പുഴ വഴി കര്‍ണാടക മദ്യം വയനാട്ടിലെത്തിച്ച് വില്‍പ്പന നടത്തിയതിന് നിരവധി പേര്‍ പിടിയിലായിരുന്നു. ലോക്ഡൗണ്‍ സമയങ്ങളില്‍ ഇത്തരത്തില്‍ കൊണ്ടുവന്നിരുന്ന മദ്യം വന്‍വിലക്കായിരുന്നു വില്‍പ്പന നടത്തിയിരുന്നത്. വനപാതകള്‍ കൂടുതല്‍ ഉള്ളതിനാല്‍ ഇതാണ് ലഹരിക്കടത്തു സംഘം മുതലെടുക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam