
സുല്‍ത്താന്‍ബത്തേരി: നിരവധി കേസുകളിലെ പ്രതികളായ രണ്ട് പേരെ കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ബത്തേരി സ്‌കൂക്കുന്ന് സ്വദേശിയായ പാലത്തി വീട്ടില്‍ ജുനൈസ് (32), കുപ്പാടി മൂന്നാംമൈല്‍ സ്വദേശി തയ്യില്‍ വീട്ടില്‍ മുഹമ്മദ് മകന്‍ സുബീര്‍ (26) എന്നിവരെയാണ് പുല്‍പ്പള്ളി പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് ബത്തേരി എക്‌സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനക്കിടെ അറസ്റ്റ് ചെയ്തത്.
മാരുതി കാറില്‍ കടത്തുകയായിരുന്ന ഒന്നേകാല്‍ കിലോ കഞ്ചാവും ഇവരില്‍ നിന്നും പിടികൂടി. പ്രതികള്‍ സ്ഥിരമായി കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരള-കര്‍ണാടക അതിര്‍ത്തിപ്രദേശമായ ബൈരക്കുപ്പ വഴി കഞ്ചാവ് കേരളത്തിലെത്തിക്കുന്നവരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരത്തില്‍ വലിയ അളവില്‍ എത്തിക്കുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി ബത്തേരി ടൗണിലും പരിസരത്തും ചില്ലറ വില്‍പ്പന നടത്തിവരികയായിരുന്നു പ്രതികള്‍.
പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 30000 രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിടിയിലായവര്‍ മുമ്പും വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളവരാണ്. ജുനൈസ് സുല്‍ത്താന്‍ബത്തേരി, അമ്പലവയല്‍ പോലീസ് സ്‌റ്റേഷനുകളില്‍ ചന്ദനക്കടത്ത് കേസിലും, അടിപിടി കേസിലും. പ്രതിയാണ്. സുബിര്‍ എന്ന പ്രതിക്കെതിരെ കഞ്ചാവ് കടത്ത്, അടിപിടി എന്നിവയില്‍ കേസുകളുണ്ടായിരുന്നു.
രണ്ട് പ്രതികളെയും കുറിച്ച് കൂടുതല്‍ വിശദമായി അന്വേഷണം നടത്താനാണ് എക്‌സൈസ് സംഘത്തിന്റെ ആലോചന. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍ ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാബുരാജ്, പ്രിവന്റീവ് ഓഫീസര്‍ പി.കെ. മനോജ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍ തോമസ്, ഇ.ബി. ശിവന്‍. എം.എം. ബിനു. ഡ്രൈവര്‍ എന്‍.എം. അന്‍വര്‍ സാദാത്ത് എന്നിവരാണ് പ്രതികളെ വലയിലാക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam