പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ ചുറ്റിക കൊണ്ട് അടിച്ചോടിച്ച് ബംഗളൂരു ടെക്കി

By Web TeamFirst Published Jan 24, 2019, 12:44 PM IST
Highlights

ആരായാലും മരവിച്ചുപോകുന്ന അവസ്ഥയായിരുന്നുവെങ്കിലും സുനിത പ്രതികരിക്കാന്‍ തന്നെ ഉറച്ചു. അയാള്‍ സുനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് അടുത്തുള്ള കസേരയില്‍ ഒരു ചുറ്റിക കിടക്കുന്നത് അവള്‍ കണ്ടത്. അവള്‍ ആ ചുറ്റിക കൈക്കലാക്കുകയും തിരികെ അയാളെ അക്രമിക്കുകയും ചെയ്തു. ചുറ്റിക വച്ച് അയാളുടെ തലയിലും മുഖത്തുമെല്ലാം അവള്‍ അടിച്ചു. 

വെള്ളിയാഴ്ച വൈകുന്നേരം 4.30 ആണ് സമയം. 23 വയസുകാരിയായ സുനിത (പേര് സാങ്കല്‍പികം) തന്‍റെ അപാര്‍ട്മെന്‍റിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. തിരിച്ചെത്തി തന്‍റെ ബെഡ്റൂമില്‍ വിശ്രമിക്കുമ്പോഴാണ് ഒരു പ്രത്യേകതരം ശബ്ദം കേട്ടത്. എന്താണ് സംഭവിച്ചത് എന്ന് നോക്കാന്‍ ലിവിങ് റൂമിലേക്ക് നടന്നതാണ് സുനിത. 

'ബാക്കി സംഭവിച്ചതെല്ലാം ഒരു ദുസ്വപ്നം പോലെ' എന്നാണ് സുനിത പറയുന്നത്. ഒരാള്‍ സുനിതയുടെ വീടിന്‍റെ പ്രധാന വാതില്‍ തകര്‍ത്ത് അകത്തേക്ക് കടക്കുന്നതാണ് സുനിത കണ്ടത്. അകത്തെത്തിയ ആള്‍ സുനിതയോട് തന്‍റെ കയ്യില്‍ തോക്ക് ഉണ്ടെന്നും ശബ്ദിച്ചാല്‍ വെടിവയ്ക്കുമെന്നും പറഞ്ഞു. പിന്നീട്, അയാള്‍ സുനിതയുടെ അടുത്തെത്തുകയും കഴുത്തിന് പിടിക്കുകയും തുടര്‍ച്ചയായി അവളുടെ മുഖത്തടിക്കുകയും പിന്നീട് അവളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്ന് സുനിത പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

ആരായാലും മരവിച്ചുപോകുന്ന അവസ്ഥയായിരുന്നുവെങ്കിലും സുനിത പ്രതികരിക്കാന്‍ തന്നെ ഉറച്ചു. അയാള്‍ സുനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് അടുത്തുള്ള കസേരയില്‍ ഒരു ചുറ്റിക കിടക്കുന്നത് അവള്‍ കണ്ടത്. അവള്‍ ആ ചുറ്റിക കൈക്കലാക്കുകയും തിരികെ അയാളെ അക്രമിക്കുകയും ചെയ്തു. ചുറ്റിക വച്ച് അയാളുടെ തലയിലും മുഖത്തുമെല്ലാം അവള്‍ അടിച്ചു. തുടര്‍ന്ന് സുനിത ഒച്ചവെച്ചത് കേട്ട് അയല്‍ക്കാര്‍ അവളുടെ സഹായത്തിനെത്തിയിരുന്നു. അപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു. 

അയല്‍ക്കാര്‍ സുനിതയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീട് സമീപത്തെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് പരാതിയും നല്‍കി. 

അയാള്‍ തുടരെ ഉപദ്രവിച്ചതിന്‍റെ ഫലമായി അവളുടെ കഴുത്തിലും മുഖത്തും പരിക്കുകളുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. മാത്രവുമല്ല അക്രമി എത്രയോ ദിവസമായി അവളെ പിന്തുടരുന്നുണ്ടായിരിക്കണമെന്നും അങ്ങനെയാവണം വീട്ടിലെത്തിയതെന്നും സുനിത പറഞ്ഞതായി പൊലീസ് പറയുന്നു. പക്ഷെ, വീട്ടില്‍ കയറുന്നതിന് മുമ്പ് താനയാളെ കണ്ടിട്ടില്ലെന്നും സുനിത പറഞ്ഞു. അയാള്‍ മുഖം മറക്കാത്തതുകൊണ്ട് തന്നെ അയാളെ കുറിച്ചുള്ള വിവരങ്ങളെല്ലാം സുനിത പൊലീസിന് നല്‍കി. 

സിസിടിവി അടക്കം പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

click me!