ഇബേയെക്കുറിച്ച് വിമർശനാത്മകമായി റിപ്പോർട്ട് ചെയ്തതിന് പ്രതികാരമായി മുൻ ജീവനക്കാർ ഭീഷണിപ്പെടുത്തിയ അമേരിക്കൻ ദമ്പതികൾക്ക് കമ്പനി 535 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ധാരണയായി. ജീവനുള്ള പാറ്റകൾ, ചിലന്തികൾ, രക്തം പുരണ്ട പന്നിയുടെ മുഖംമൂടി എന്നിവ അയച്ചതുൾപ്പെടെയുള്ള വിചിത്രമായ പീഡനമുറകൾക്കാണ് ഡേവിഡ്, ഇന സ്റ്റെയ്‌നർ ദമ്പതികൾ ഇരയായത്.
ഓൺലൈൻ വ്യാപാര കമ്പനിയായ ഇബേയുടെ മുൻ ജീവനക്കാർ നടത്തിയെന്ന് കരുതുന്ന വിചിത്രമായ നടപടിക്ക് ഇരയായ അമേരിക്കൻ ദമ്പതികൾക്ക് ഏകദേശം 56 കോടി ഡോളർ (ഏകദേശം 535 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ധാരണ. മസാച്യുസെറ്റ്സ് സ്വദേശികളായ ഡേവിഡ് സ്റ്റെയ്‌നറും ഇന സ്റ്റെയ്‌നറും നൽകിയ വർഷങ്ങളായി നടക്കുന്ന കേസിൽ ഒടുവിൽ ഒത്തുതീർപ്പായത്.
പ്രതികാരത്തിന് പാറ്റകളും ചിലന്തികളും...
ഇ-കൊമേഴ്‌സ് മേഖലയെക്കുറിച്ചുള്ള 'Ecommerce Bytes' എന്ന വാർത്താക്കുറിപ്പിന്‍റെ സ്ഥാപകരാണ് ഡേവിഡ്, ഇന സ്റ്റെയ്‌നർ ദമ്പതികൾ. ഇബേയെ കുറിച്ച് വിമർശനാത്മകമായി റിപ്പോർട്ട് ചെയ്തതിലുള്ള പ്രതികാരമായി, കമ്പനിയിലെ ചില മുൻ ജീവനക്കാർ ഇവരെ ഭീഷണിപ്പെടുത്തിയെന്നും ജീവനുള്ള പാറ്റകൾ, ചിലന്തികൾ, രക്തം പുരണ്ട പന്നിയുടെ മുഖംമൂടി, ശവമാല, മരണത്തെ സൂചിപ്പിക്കുന്ന സന്ദേശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കൾ ഇവരുടെ വീട്ടിലേക്ക് നിരന്തരം അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ദമ്പതികളുടെ വാഹനത്തിൽ ജിപിഎസ് ട്രാക്കർ സ്ഥാപിക്കാനും ദമ്പതികളെ ഇത് ഉപയോഗിച്ച് നിരീക്ഷിക്കാനുമുള്ള ശ്രമങ്ങൾ പോലും നടന്നതായി അധികൃതർ പറയുന്നു.
മാധ്യമ സ്വാതന്ത്ര്യത്തിനും സംഭാവന
ഒത്തുതീർപ്പിന്‍റെ ഭാഗമായി ഇബേയിൽ നിന്ന് 46.15 മില്യൺ ഡോളറും (ഏതാണ്ട് 465 കോടി രൂപ) മുൻ സിഇഒ ഡെവിൻ വെനിഗ് ഉൾപ്പെടെയുള്ള മുൻ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് അധിക നഷ്ടപരിഹാരവും ദമ്പതികൾക്ക് ലഭിക്കും. ഇതിന് പുറമെ മാധ്യമ സ്വാതന്ത്ര്യവും പൊതുതാൽപര്യ പ്രവർത്തനങ്ങളും പിന്തുണയ്ക്കുന്ന സംഘടനകൾക്കായി 7 മില്യൺ ഡോളറിന്‍റെ (ഏകദേശം 66.9 കോടി രൂപ) സംഭാവനയും ഉൾപ്പെടുത്തി. ഒത്തുതീർപ്പിൽ രഹസ്യ വ്യവസ്ഥകളില്ലെന്നതും ശ്രദ്ധേയമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ നേരത്തെ ഏഴ് മുൻ ഇബേ ജീവനക്കാർ കുറ്റം സമ്മതിക്കുകയും വിവിധ ശിക്ഷകൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. “ഇത്തരം സംഭവം ഇനി മറ്റാർക്കും നേരിടേണ്ടിവരരുത്. ഈ കേസ് മറ്റുള്ളവർക്ക് മുന്നറിയിപ്പാകുമെന്നാണ് പ്രതീക്ഷ,” എന്ന് ഇന സ്റ്റെയ്‌നർ വിധിയോട് പ്രതികരിക്കവെ പറഞ്ഞു. അതേസമയം, ദമ്പതിമാർ നേരിട്ടത് 'ഒരിക്കലും സംഭവിക്കരുതാത്ത കാര്യമാണെന്ന്' ഇബേ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.


