
വടക്കൻ കൊറിയൻ നേതാവ് കിം ജോങ് ഉൻ തന്‍റെ പിൻഗാമിയെ തെരഞ്ഞെടുത്തു എന്നാണ് തെക്കൻ കൊറിയയുടെ കണ്ടെത്തൽ. 13 കാരിയായ മകൾ കിം ജു എയ് (Kim Ju Ae) ആണ് പിൻഗാമിയാവുകയെന്ന് പറഞ്ഞത് തെക്കൻ കൊറിയൻ ചാര സംഘടനയാണ്.
അടുത്ത കാലത്തായി എല്ലാ ഔദ്യോഗിക യാത്രകൾക്കും ചടങ്ങുകൾക്കും കിം ജു എയ് അച്ഛനെ അനുഗമിക്കുന്നുണ്ട്. ബീജിംഗ് സന്ദർശനത്തിൽ വരെ. ഇതെല്ലാം കണക്കിലെടുത്താണ് നാഷണൽ ഇന്‍റലിജൻസ് സർവീസിന്‍റെ (National Intelligence Service) പ്രവചനം. ഈ മാസം നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമോ എന്നറിയാനാണ് ഇനി കാത്തിരിപ്പ്. പ്യോങ്യാങിൽ നടക്കുന്ന പാർട്ടി കോൺഗ്രസിലാണ് 5 വർഷത്തേക്കുള്ള നയങ്ങൾ പ്രഖ്യാപിക്കുന്നത്.
13 -കാരിയാണെങ്കിലും കിം, സർക്കാർ നയങ്ങളിൽ വരെ അഭിപ്രായം പറയാറുണ്ടെന്നാണ് തെക്കൻ കൊറിയയുടെ കണ്ടെത്തൽ. കിം ജോങ് ഉന്നിന്‍റെയും ഭാര്യ റി സോൾ ജുവിന്‍റെയും (Ri Sol-ju) ഏകസന്തതിയാണ് കിം. ഒരു മകനുണ്ട് കിമ്മിനെന്ന് കരുതുന്നെങ്കിലും കൂടുതലൊന്നുമറിയില്ല. വടക്കൻ കൊറിയൻ മാധ്യമങ്ങൾ പോലും ഈ മകനെപ്പറ്റി പറഞ്ഞിട്ടില്ല. ഈ മകളുടെ കാര്യം തന്നെ പുറംലോകം അറിയുന്നത് അമേരിക്കൻ ബാസ്ക്കറ്റ്ബോൾ താരം ഡെന്നിസ് റോഡ്മാനിൽ (Dennis Rodman) നിന്നാണ്. 2013 -ലെ വടക്കൻ കൊറിയൻ സന്ദർശനത്തിനിടെ താൻ കുഞ്ഞ് കിമ്മിനെ എടുത്തുവെന്ന് റോഡ്മൻ പറഞ്ഞു.
(കിം ജോങ് ഉനും കിം ജു എയും),
2022 -ലാണ് കിം സ്റ്റേറ്റ് ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്നത്. അച്ഛനൊപ്പം ബാലിസ്റ്റിക് മിസൈൽ പരിശോധിക്കുന്ന ദൃശ്യം. പിന്നെ പലപ്പോഴും അതാവർത്തിച്ചു. ഡിസൈനർ വസ്ത്രങ്ങളും നീട്ടിവളർത്തിയ മുടിയുമായാണ് കിം പ്രത്യക്ഷപ്പെടാറ്. അടുത്ത കാലത്തായി അച്ഛന് മുമ്പേ നടക്കുന്നതായും കാണുന്നുണ്ട്. പക്ഷേ, അമ്പരപ്പുണ്ട് പല കോണിലും. പട്രിയാർക്കൽ രീതി പിന്തുടരുന്ന രാജ്യത്ത് എങ്ങനെ നേതാവ് മകളെ പിൻഗാമിയാക്കിയെന്ന അമ്പരപ്പ്. എന്നാൽ, കിമ്മിന്‍റെ സഹോദരി, കിം യോ ജോങ് പാർട്ടി സെൻട്രൽ കമ്മിറ്റിയിൽ ഉന്നത സ്ഥാനം വഹിക്കുന്നുണ്ട്. ഇടക്കാലത്ത് കിം യോ ജോങ് (Kim Yo Jong) ആകും പിൻഗാമിയെന്നൊരു കഥയുമുണ്ടായിരുന്നു. ഇനി ആരായാലും രാജ്യത്തിന്‍റെ പ്രഖ്യാപിത നയങ്ങൾക്കും നിലപാടുകൾക്കും മാറ്റമുണ്ടാവുമെന്ന് വിചാരിക്കാൻ വയ്യ. പടിഞ്ഞാറ് പോയി ഉന്നത വിദ്യാഭ്യാസം നേടിയ കിം പോലും അച്ഛന്‍റെ പാതയിൽ നിന്ന് കടുകിട വ്യതിചലിച്ചിട്ടില്ല. അതുകൊണ്ട് അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല ആരും.