അന്നും ഞാനാലോചിച്ചു, 'ജോലി നിര്‍ത്തിയാലോ?'

By Kutti KathaFirst Published Apr 4, 2019, 4:25 PM IST
Highlights

അവള്‍ ദോശ പ്ലേറ്റ് വാങ്ങി ഓടിപോയി. പതിയെ ഓരോ കുഞ്ഞുകഷ്ണങ്ങളായി കഴിക്കാന്‍ തുടങ്ങി. ഇടയ്ക്ക് 'അമ്മ വേദ ചായ' എന്ന് എന്നോടായി വിളിച്ചു പറഞ്ഞു. ചായയും കൊടുത്തു. രണ്ടും അവള്‍ അടിപൊളിയായി കഴിച്ചു തീര്‍ത്തു.
 

കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും.  നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.

വേദാ...ഓരോ ദിവസം കഴിയും തോറും നീ ഞങ്ങളെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്നു.

ഇന്ന് രാവിലെ അടുക്കളയില്‍ ആയിരുന്ന എന്റെ അടുത്തേക്ക് നീ ഓടിവരുന്നുണ്ടെന്ന് നിന്റെ പാദസര കിലുക്കം അറിയിച്ചു.

ഉറക്കച്ചടവില്‍ പാചകം ചെയ്തു കൊണ്ടിരുന്ന എന്റെ കാലില്‍ നീ ഓടി വന്നു കെട്ടിപ്പിടിച്ചു. എന്നും കിട്ടാറുള്ള ഉമ്മ ഓര്‍ത്ത കുഞ്ഞു വേദയെ പൊക്കിയെടുത്തു. അപ്പോള്‍ തന്നെ വേദ ചുന്ദരി കുഞ്ഞിക്കൈ കൊണ്ട് എന്നെ കെട്ടിപിടിച്ചു നല്ലൊരു ഉമ്മ തന്നു. സെക്കന്റുകള്‍ അവളങ്ങനെ തോളില്‍ ചാരി കിടന്നു. എനിക്ക് മോണിംഗ് സ്‌പെഷ്യല്‍ എനര്‍ജി കിട്ടിയ പോലെ തോന്നി.

'കണ്ണാ എണീക്കൂ, അമ്മ വേദക്ക് ദോശ ഉണ്ടാക്കട്ടെ.. പോയി അച്ഛന്റെ അടുത്ത് കിടന്നോളൂ' എന്ന് പറഞ്ഞതും അവള്‍ തലയുയര്‍ത്തി എണീറ്റു.

പുതച്ചു മൂടി സുഖമായി ഉറങ്ങുന്ന് ഏട്ടന്റെ അടുത്ത് അവളെ കൊണ്ടിരുത്തിയിട്ട് ടി വി ഓണാക്കി. വേദയുടെ പ്രിയപ്പെട്ട ജോണി ജോണി യെസ് പപ്പാ യൂ ട്യൂബ് വീഡിയോയില്‍ വന്നുനിന്നു. 

ഒന്ന് രണ്ടു ദോശ ആയപ്പോഴേക്കും അവള്‍ ഓടി വന്ന് എന്നെ ഓര്‍മിപ്പിച്ചു പറഞ്ഞു: 'അമ്മ വേദ ദോശ കുഞ്ഞി പെറ്റില്'-ഞാന്‍  ചൂടുള്ള ദോശ പകുതി എടുത്ത് വേദയുടെ സ്വന്തം പ്ലേറ്റില്‍ കുഞ്ഞു കഷ്ണങ്ങള്‍ ആക്കി ഇട്ടുകൊടുത്തു. കൂടെ അവളുടെ മുഖവും ആകെയുള്ള ഒമ്പത് പല്ലും കഴുകി കൊടുത്തു.

അവള്‍ ദോശ പ്ലേറ്റ് വാങ്ങി ഓടിപോയി. പതിയെ ഓരോ കുഞ്ഞുകഷ്ണങ്ങളായി കഴിക്കാന്‍ തുടങ്ങി. ഇടയ്ക്ക് 'അമ്മ വേദ ചായ' എന്ന് എന്നോടായി വിളിച്ചു പറഞ്ഞു. ചായയും കൊടുത്തു. രണ്ടും അവള്‍ അടിപൊളിയായി കഴിച്ചു തീര്‍ത്തു.

അതിനിടയില്‍ ഏട്ടന്റെ പ്രഭാത കൃത്യത്തിന്റെ ഭാഗമായ വേദയെ കുളിപ്പിക്കലും ഉടുപ്പിടീക്കലും ഞങ്ങളുടെ കുളിയും ജപവും ബ്രേക്ഫാസ്റ്റും  നടന്നു. 

ഇറങ്ങാന്‍ നേരം ഞാനും ഏട്ടനും അവളെ മൈന്റ് ചെയ്യാതെ സോക്‌സും ഷൂവും ഇടുകയായിരുന്ന. 'അമ്മ വേദ സോസ്'!

പോകുന്നത് ബേബി സിറ്റിംഗിലേക്കാണെങ്കിലും അവള്‍ക്കും വേണം സോക്‌സ്. ഷൂസും സോക്‌സും റെഡി. സന്തോഷം കൊണ്ട് അവള്‍ മൊട്ടത്തല ആട്ടി കുഞ്ഞി പല്ലു കാണിച്ചു ചിരിച്ചു.

ഡോര്‍ തുറന്നതും അവള്‍ ഇത്തയുടെ കയ്യിലേക്ക് ചാടി. 'വേദ ബൈ'.

എന്നത്തേയും പോലെ അന്നും കൊണ്ടുപോവാനുള്ള ബാഗിന്റെ എണ്ണത്തിന് കുറവില്ലായിരുന്നു എന്റെയും ഏട്ടന്റെയും ലാപ് ടോപ്പ് ബാഗ്, വാനിറ്റി ബാഗ്, ലഞ്ച് ബോക്‌സുകള്‍, വേദയുടെ ടിഫിനും മില്‍ക്ക് ബോട്ടിലും. ആര് ഏത് ബാഗ് എടുക്കുമെന്ന് ഞങ്ങള്‍ ആലോചിക്കുമ്പോഴേക്കും ചുറുചുറുക്കോടെ അവള്‍ അവളുടെ ഉടുപ്പിന്റെ ബാഗ് നിലത്തുകൂടെ വലിച്ചു കതകിന്റെ ഭാഗത്തേക്ക് നടക്കാന്‍ തുടങ്ങി.

'വേദ അച്ഛന്‍ ഉമ്മ' -പറഞ്ഞതും ഓടിവന്ന് കെട്ടിപിടിച്ചു. 'അച്ഛാ ഉമ്മ'. കൂട്ടത്തില്‍ അച്ഛാ അല്ലല്ല  എന്നും പറഞ്ഞു. ഐ ലവ് യൂ എന്നതിന് അവളുടെ ഭാഷ്യം. 

കാറില്‍ കയറി ഉടന്‍ ഷൂ ഊരി അവള്‍ ബേബി സീറ്റില്‍ കയറിയിരുന്നു. 'അമ്മ വേദ ബല്‍റ്റ്' എന്ന് പറഞ്ഞു. മന:പൂര്‍വം ഞാന്‍ ബെല്‍റ്റ് ഇട്ടു കൊടുത്തില്ല. കാരണം അടുത്ത നിമിഷം അവള്‍ പറയും- 'അമ്മ വേദ അമ്മ മടീല്‍' എന്ന്.

രണ്ടു സിഗ്‌നലും കടന്ന് ഞങ്ങള്‍ ബേബി സിറ്റിങ് ആന്റിയുടെ വീട്ടില്‍ എത്തി. അതിനിടയില്‍ ഒരു റോബസ്റ്റ പഴം ഞാനും അവളും കഴിച്ചു തീര്‍ത്തു. അച്ഛനെ ബൈ പറഞ്ഞു ഞാനും വേദയും അവളുടെ ബാഗുകളും ചെരുപ്പും ഒക്കെയായി വെള്ളപ്പൊക്കക്കാരെ ഓര്‍മിപ്പിക്കും വിധം ഒന്നാം നിലയിലെ ഇത്തയുടെ വീട് ലക്ഷ്യം വച്ച് കുതിച്ചു.

അമ്മ പറഞ്ഞത് സത്യമാണെന്നു എനിക്കിപ്പോള്‍ അറിയാം.

എന്നത്തേയും പോലെ അവിടത്തെ 12 സ്‌റ്റെപ്പുകളും ഞാനും വേദയും എണ്ണിക്കൊണ്ട് ഓടിക്കയറി. വണ്‍ റ്റു ത്രീ. ഞാന്‍ പറഞ്ഞു. വേദയാവട്ടെ അവള്‍ക്കാകെ അറിയാവുന്ന റ്റു മാത്രം 12 തവണ പറഞ്ഞു. 

ഡോര്‍ തുറന്നതും അവള്‍ ഇത്തയുടെ കയ്യിലേക്ക് ചാടി. 'വേദ ബൈ'.

അമ്മ പോയി ചോക്കി (ചോക്ലേറ്റ്) കൊണ്ട് വേഗം വരാമെന്ന് പറഞ്ഞതും അവള്‍ കരയാന്‍ തുടങ്ങി. 

സാധരണ പതിവില്ലാതെ കരച്ചില്‍. നീതു നീ പൊയ്‌ക്കോ, ലേറ്റ് ആക്കണ്ട, നീപോയാല്‍ അപ്പൊ നിര്‍ത്തും കരച്ചില്‍'-ഇത്തയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അവളുടെ മുഖത്തേക്ക് നോക്കാതെ ഇറങ്ങി ഓടി.
 
തിരികെ വരുമ്പോള്‍ എന്നും തോന്നാറുള്ള പോലെ ജോലി നിര്‍ത്തിയാലോ എന്ന് വീണ്ടും ആലോചിച്ചു.

പിന്നെ അമ്മ പറയാറുള്ളതോര്‍ത്തു- 'കുഞ്ഞായിരിക്കെ നീയും അമ്മ ജോലിക്ക് പോകുമ്പോള്‍ കരയുമായിരുന്നു. അതുകൊണ്ടെന്താ നീ സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ പഠിച്ചു. മിടുക്കി ആയി' -അമ്മ പറഞ്ഞത് സത്യമാണെന്നു എനിക്കിപ്പോള്‍ അറിയാം.

രണ്ടു വയസു തികയുന്നതിന് മുമ്പേ വേദ രാവിലെതന്നെ നല്ലകുട്ടിയായി എണീറ്റു വരുന്നു. ബ്രേക്ക് ഫാസ്റ്റ് സ്വയം കഴിക്കുന്നു. കാറില്‍ ബേബി സീറ്റില്‍ കയറി സീറ്റ് ബെല്‍റ്റ്  ഇട്ടു കൊടുക്കാന്‍ പറയുന്നു. അങ്ങിനെ പലതും.

ഓഫീസില്‍ വന്ന് ഫോണ്‍ ചെയ്തതും അവള്‍ ഫോണിലുടെ കലപില സംസാരിക്കാന്‍ തുടങ്ങി.അങ്ങനെ ഞാന്‍ ഹാപ്പി ആയി. 

ഈ വാവേടെ ഒരു കാര്യം. ഈ പംക്തിയില്‍ വന്ന മറ്റ് കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!