കോണ്‍വി കോട്ടയിലെ  അമ്പെയ്ത്തു സുഷിരങ്ങള്‍

By Nidheesh NandanamFirst Published Dec 22, 2020, 5:44 PM IST
Highlights

വരൂ, നമുക്കൊരു ബ്രിട്ടീഷ് കോട്ട കാണാം. ലണ്ടന്‍ വാക്ക്. നിധീഷ് നന്ദനം എഴുതുന്നു

മധ്യകാലഘട്ടങ്ങളില്‍ ഇംഗ്‌ളണ്ടിനും വെയില്‍സിനും ഇടയില്‍ നിലനിന്നിരുന്ന അധികാരത്തര്‍ക്കങ്ങള്‍ക്കൊടുവില്‍ 1283 -ലാണ് എഡ്വേഡ് ഒന്നാമന്‍ വടക്കന്‍ വെയില്‍സില്‍ കോണ്‍വി നദിക്കരയില്‍ ഒരു കോട്ട പണിയാന്‍ തീരുമാനിക്കുന്നത്. കോട്ടയും കോണ്‍വി പട്ടണം അപ്പാടെയുള്‍പ്പെടുന്നൊരു കോട്ടമതിലും കൂടി 15000 പൗണ്ട് മുതല്‍്മുടക്കുള്ളൊരു വലിയ പ്ലാനായിരുന്നു എഡ്വേഡിന്റേത്.

 

 

ഒരു നാടിന്റെ ചരിത്രമറിയാന്‍ ആദ്യം ചെന്ന് കയറേണ്ടത് അവിടുത്തെ കോട്ടകളിലാണ്. അധികാരങ്ങളും ആഭിജാത്യങ്ങളും  കണ്ട, വാണവരുടെയും വീണവരുടെയും കഥകള്‍ പറയുന്ന, കാലത്തിന്റെ കാല്പനികതകളും മറഞ്ഞു പോകലുകളുടെ മുറിപ്പാടുകളും പേറുന്ന ചരിത്ര സ്മാരകങ്ങളാണ് ഓരോ കോട്ടകളും. ആഴത്തിലുള്ള കിടങ്ങുകള്‍ക്ക് പാലമാവേണ്ടുന്ന വീതിയേറിയ കോട്ട വാതിലുകള്‍. അകത്തു കയറിയാല്‍ കാണുന്നതത്രയും കാലത്തിന്റെ ചുവരെഴുത്തുകള്‍. അതെ ഓരോ കോട്ടയ്ക്കും പറയാന്‍ ഒരായിരം കഥകളുണ്ട്. 

അകത്തു കയറുമ്പോള്‍ കണ്ണും കാതും തുറന്നു വെക്കണം. ഓരോ കൊത്തളങ്ങളിലും ചെവി കൂര്‍പ്പിക്കണം. അപ്പോള്‍ രാജാക്കന്മാരുടെ ഗര്‍ജനങ്ങള്‍ കേള്‍ക്കാം. അധികാരിയുടെ ആജ്ഞകളും അടിമയുടെ തേങ്ങലും കേള്‍ക്കാം. ഇടനാഴിയില്‍ വളകിലുക്കങ്ങളും അന്തപ്പുര രഹസ്യങ്ങളും കേള്‍ക്കാം. ഓരോ കൊത്തുപണിയിലും ശില്പിയുടെ കരുത്ത് കാണാം. അകക്കണ്ണിലെ വെളിച്ചം കാണാം. ഓരോ കല്ലിലും അതുയര്‍ത്തിയ ഒരായിരം കൈപ്പാടുകള്‍ കാണാം.  ഉയര്‍ന്ന ഗോപുരങ്ങളില്‍ യശസ്സിന്റെ കൊടിയടയാളങ്ങള്‍ കാണാം. തകര്‍ന്ന പടിക്കെട്ടുകളില്‍ ഒരു സാമ്രാജ്യത്തിന്റെ പതനം കാണാം. അതെ കോട്ടകള്‍ കഥ പറയുകയാണ്.

 

...............................................

Read more: നടക്കുമ്പോള്‍, കാറ്റില്‍ പറന്നുപോവുമോ എന്നുതോന്നി

Read more: ചെല്‍സീ, ചെല്‍സീ...ഇപ്പോഴുമുണ്ട് ആ മന്ത്രം കാതുകളില്‍! 
...............................................

 

ഒരു മഴക്കാലത്താണ് വടക്കന്‍ വെയില്‍സില്‍ കോണ്‍വി നദിക്കരയിലുള്ള പുരാതനമായ കോട്ട കാണാന്‍ പോയത്. 1283-ല്‍ എഡ്വേഡ് ഒന്നാമന്‍  പണിത കോട്ടയാണ്. നേര്‍ത്ത ചാറ്റല്‍മഴയിലൂടെയാണ് കോട്ടയിലേക്ക് നടന്നത്. കിഴക്ക്  കോട്ടമതില്‍ക്കെട്ടിനു പുറത്തു കുന്നിന്‍ ചെരിവുകളില്‍ ചെമ്മരിയാടിന്റെ പട്ടങ്ങള്‍ മേഞ്ഞു നടക്കുന്നത് കാണാം. പടിഞ്ഞാറ് കോണ്‍വി  നദിക്കരയില്‍ ഒരുപാടൊരുപാട് ജലയാനങ്ങള്‍ നങ്കൂരമിട്ടിരിക്കുന്നു.. 

 

...............................................

Read more: കളിയൊഴിഞ്ഞ നേരത്ത് ഓവല്‍!

Read more: ഡിനോസറുകള്‍ക്ക് ഒരു തീരം! 
...............................................

 

മധ്യകാലഘട്ടങ്ങളില്‍ ഇംഗ്‌ളണ്ടിനും വെയില്‍സിനും ഇടയില്‍ നിലനിന്നിരുന്ന അധികാരത്തര്‍ക്കങ്ങള്‍ക്കൊടുവില്‍ 1283 -ലാണ് എഡ്വേഡ് ഒന്നാമന്‍ വടക്കന്‍ വെയില്‍സില്‍ കോണ്‍വി നദിക്കരയില്‍ ഒരു കോട്ട പണിയാന്‍ തീരുമാനിക്കുന്നത്. കോട്ടയും കോണ്‍വി പട്ടണം അപ്പാടെയുള്‍പ്പെടുന്നൊരു കോട്ടമതിലും കൂടി 15000 പൗണ്ട് മുതല്‍്മുടക്കുള്ളൊരു വലിയ പ്ലാനായിരുന്നു എഡ്വേഡിന്റേത്. എട്ടര നൂറ്റാണ്ടു മുമ്പ് 15000 പൗണ്ട് എന്നതിന് ഇന്നത്തെ മൂന്നു മില്യണ്‍ പൗണ്ടിലധികം മൂല്യം വരും. പിന്നീടുള്ള നൂറ്റാണ്ടുകളില്‍ ഒട്ടനവധി യുദ്ധങ്ങളില്‍ തന്ത്രപ്രധാന പങ്കു വഹിച്ചു ഈ കോട്ട. രാജാധികാരങ്ങള്‍ക്ക് മേല്‍ പാര്‍ലമെന്റിനു കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയ പതിനാറാം നൂറ്റാണ്ടിലെ 'മഹത്തായ വിപ്ലവത്തിന്' (English Great war) ശേഷമാണ് കോട്ടയുടെ പ്രതാപം ക്ഷയിച്ചത്. പതിനേഴു പതിനെട്ടു നൂറ്റാണ്ടുകളില്‍ അത് വടക്കന്‍ വെയ്ല്‍സിലെ പ്രധാന സാംസ്‌കാരിക കേന്ദ്രമായി.  

യുനെസ്‌കോ ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ച ഇവിടം മധ്യകാല യൂറോപ്പിലെ സൈനിക നിര്‍മിതിയുടെ ഏറ്റവും മികച്ച ഉദാഹരണമായി കണക്കാക്കപ്പെടുന്നു.

 

...............................................

Read more: സ്‌നോഡോണിയ: അതിമനോഹരമായ ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക് 

Read more: ഈജിപ്തിലെ മമ്മികള്‍ മുതല്‍, തഞ്ചാവൂരിലെ 'ബൃഹദേശ്വര പ്രതിമ' വരെ സൂക്ഷിക്കുന്ന ഒരിടം! 
...............................................

 

ഭാരമേറിയ വലിയ കല്ലുകള്‍ക്ക് പകരം ചെറിയ ചരല്‍ക്കല്ലും ചുണ്ണാമ്പുകളും ചേര്‍ത്തു വളരെ വീതിയേറിയ അടുക്കുകളായി നിര്‍മിച്ചിരിക്കുന്ന ഈ കോട്ടയുടെ മുകള്‍ഭാഗങ്ങള്‍ ഇപ്പോള്‍ ഏറെക്കുറെ നാമാവശേഷമാണ്. ഇപ്പോഴും വലിയ പരിക്കുകളില്ലാതെ നിലനില്‍ക്കുന്ന, ചുറ്റുപിണഞ്ഞ പടിക്കെട്ടുകളോട് കൂടിയ നാല് ഗോപുരങ്ങളും ഒന്നിനൊന്നു വലുതും ദൂരക്കാഴ്ച നല്‍കുന്നതുമാണ്. അവയിലുള്ള, 120 ഡിഗ്രിയെങ്കിലും വീക്ഷണ പരിധി നല്‍കുന്ന നേര്‍ത്ത അമ്പെയ്ത്തു ദ്വാരങ്ങള്‍ കോട്ട നിര്‍മിതിയില്‍ സൈനിക തന്ത്രങ്ങള്‍ക്കുള്ള പ്രാധാന്യം വിളിച്ചോതുന്നു. കോട്ടയുടെ ഉള്‍വശങ്ങളില്‍ വിവിധോദ്ദേശ്യങ്ങള്‍ക്കിണങ്ങുന്ന മുറികളും അവയുടെ നിര്‍മിതികളും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമ്മളെ  അതിശയിപ്പിക്കാന്‍  പോന്നതാണ്. ചാപ്പലും മണിയറകളും കിടപ്പറകളും ആയുധപ്പുരകളും ജയിലറകളും ഭക്ഷണശാലകളുമൊക്കെ എത്രകാലവും കോട്ടയ്ക്കുളളില്‍ കഴിയാവുന്ന വിധത്തിലാണ്. 

 

..............................................

Read more: കപിലിന്റെ ചെകുത്താന്‍മാര്‍ ആരവം മുഴക്കിയത് ഇവിടെയാണ്! 

Read more: ചോറ്, തോരന്‍, മോര് കറി; ലണ്ടനിലെ 'മലയാളി' തട്ടുകട

..............................................



കോട്ടകള്‍ കീഴടക്കുക എളുപ്പമല്ല. അതിനാദ്യം കോട്ടകള്‍ ഉപരോധിക്കണം. ആര്‍ക്കും കടന്നുവരാനാവാത്ത വിധം സഹായങ്ങള്‍ മുടക്കണം. ഭക്ഷണവും വെള്ളവും കിട്ടാതെ കോട്ടയിലുള്ളവര്‍ വലയണം. അന്നേരം പീരങ്കികള്‍ ഉപയോഗിച്ച് ആക്രമിക്കണം. പില്‍ക്കാലത്ത്, കോട്ടകൊത്തളങ്ങളില്‍ പീരങ്കികള്‍ക്ക് വേറെവേറെ ഇടങ്ങളുള്ളത്, അത്തരം ആക്രമണങ്ങള്‍ ചെറുക്കാനായിരുന്നു. 

 

...........................................................

Read more: പുല്ലുകളേക്കാള്‍ ആരാധകര്‍, മൂന്ന് ലക്ഷം പേര്‍ അകത്തും,  60000 പേര്‍ പുറത്തും; വെംബ്ലിയിലെ അത്ഭുതം

Read more: ഹിറ്റ്‌ലറിനെ വെട്ടിലാക്കിയ പിന്‍മാറ്റം;  എന്നിട്ടും മരിച്ചു 68000 സൈനികര്‍! 
...........................................................

 

കോണ്‍വി കോട്ടയുടെ വടക്കും തെക്കും ഗോപുരങ്ങളില്‍ നിന്ന് നോക്കിയാല്‍ ആധുനികതയിലേക്ക് വഴിമാറിയ കോണ്‍വിയുടെ പുത്തന്‍ പടപ്പുകള്‍ കാണാം. പഴയ പ്രതാപമൊന്നുമില്ല ഇപ്പോള്‍. തലമുറകളേറെക്കണ്ട കോട്ടമുത്തശ്ശി അടുത്ത സഞ്ചാരിയെ കാത്തിരിക്കുകയാണ്. മടിയിലിരുത്തി പോയ കാലത്തിന്റെ കഥ പറയാന്‍... 

click me!