ഉല്‍ക്കണ്ഠ, വിഷാദം, ആശങ്ക; പൗരത്വ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍

By Web TeamFirst Published Dec 30, 2019, 3:43 PM IST
Highlights

പൗരത്വ ഭേദഗതിബില്‍ ജനങ്ങളില്‍ കടുത്ത ആശങ്കയും മാനസികസംഘര്‍ഷങ്ങളും ചിലരിലെല്ലാം ഉല്‍ക്കണ്ഠ, വിഷാദം, പോലുള്ള മാനസികരോഗങ്ങളും സൃഷ്ടിക്കുന്നുണ്ട്. നാഷനല്‍ കാമ്പെയിന്‍ എഗന്‍സ്റ്റ് ടോര്‍ച്ചര്‍ e(NCAT) എന്ന സംഘടന നടത്തിയ പഠനങ്ങളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ആല്‍ബിന്‍ എല്‍ദോസ് എഴുതുന്നു

അസമിലെ ഒരു ജില്ലയില്‍ 91 ആളുകളെയാണ് സംഘടന പഠന വിധേയമാക്കിയത്. അതില്‍ 81 ആളുകള്‍ക്ക്  അതിതീവ്രമായ ഉല്‍ക്കണ്ഠ ഉള്ളതായി പഠനത്തില്‍ ബോധ്യപ്പെട്ടു. ഇതില്‍ പലര്‍ക്കും അവരുടെ ജന്മസ്ഥലങ്ങളില്‍നിന്നും നാടു കടത്തപ്പെടുമോ, ബന്ധുക്കളില്‍നിന്ന് വേര്‍പിരിയേണ്ടി വരുമോ എന്നുള്ളതായിരുന്നു പ്രധാന ആശങ്ക. മാത്രമല്ല കടുത്ത ഉല്‍ക്കണ്ഠ പലരിലും ഉറക്ക പ്രശ്‌നങ്ങള്‍, വിശപ്പില്ലായ്മ, ഒന്നിനോടും താല്പര്യം ഇല്ലായ്മ, ഒന്നിലുംശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതെ വരിക, ഒറ്റപ്പെടല്‍, ഉന്മേഷക്കുറവ്, തുടങ്ങിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പഠനം സൂചിപ്പിക്കുന്നു

ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വഭേദഗതിനിയമവും രാജ്യത്ത് നടപ്പില്‍ വരുത്തുവാന്‍ ഭരണസിരാ കേന്ദ്രങ്ങള്‍ കച്ചകെട്ടി ഇറങ്ങിയപ്പോള്‍ ജാതി-മത ഭേദമന്യേ ജനങ്ങള്‍ അവരുടെ മൗലിക അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങിയതും രാജ്യം കണ്ട വലിയൊരു പ്രക്ഷോഭത്തിനും നാം സാക്ഷ്യം വഹിച്ചതാണ്. എന്നാല്‍ നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന്  കുടിയേറുന്ന കുടിയേറ്റക്കാരില്‍ ഒരു മതവിഭാഗത്തെ ഒഴിവാക്കി പൗരത്വം നല്‍കാനുള്ള പൗരത്വ ഭേദഗതിബില്‍ ജനങ്ങളില്‍ കടുത്ത ആശങ്കയും മാനസികസംഘര്‍ഷങ്ങളും ചിലരിലെല്ലാം ഉല്‍ക്കണ്ഠ, വിഷാദം, പോലുള്ള മാനസികരോഗങ്ങളും സൃഷ്ടിക്കുന്നുണ്ട്. നാഷനല്‍ കാമ്പെയിന്‍ എഗന്‍സ്റ്റ് ടോര്‍ച്ചര്‍ (NCAT) എന്ന സംഘടന നടത്തിയ പഠനങ്ങളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 

അസമിലെ ഒരു ജില്ലയില്‍ 91 ആളുകളെയാണ് സംഘടന പഠന വിധേയമാക്കിയത്. അതില്‍ 81 ആളുകള്‍ക്ക്  അതിതീവ്രമായ ഉല്‍ക്കണ്ഠ ഉള്ളതായി പഠനത്തില്‍ ബോധ്യപ്പെട്ടു. ഇതില്‍ പലര്‍ക്കും അവരുടെ ജന്മസ്ഥലങ്ങളില്‍നിന്നും നാടു കടത്തപ്പെടുമോ, ബന്ധുക്കളില്‍നിന്ന് വേര്‍പിരിയേണ്ടി വരുമോ എന്നുള്ളതായിരുന്നു പ്രധാന ആശങ്ക. മാത്രമല്ല കടുത്ത ഉല്‍ക്കണ്ഠ പലരിലും ഉറക്ക പ്രശ്‌നങ്ങള്‍, വിശപ്പില്ലായ്മ, ഒന്നിനോടും താല്പര്യം ഇല്ലായ്മ, ഒന്നിലുംശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതെ വരിക, ഒറ്റപ്പെടല്‍, ഉന്മേഷക്കുറവ്, തുടങ്ങിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പഠനം സൂചിപ്പിക്കുന്നു. കൂടാതെ, ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന്  പുറത്താക്കപ്പെട്ടവരില്‍ കടുത്ത വിഷാദരോഗവും ആത്മഹത്യാ പ്രവണതയും കണ്ടുവരുന്നതായി ഈ പഠനങ്ങളില്‍ വ്യക്തമായി. 

 

 

ഈ കണക്കുകള്‍ കേവലം  ആസാമില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ഒട്ടു മിക്ക സംസ്ഥാനങ്ങളിലും സ്ഥിതി സമാനമാണ്. എന്തിന് നമ്മുടെ കൊച്ചു കേരളത്തില്‍വരെ  ജനങ്ങള്‍ കടുത്ത ഉത്കണ്ഠയിലാണ്. കൃത്യമായ ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ ലഭ്യമായില്ലെങ്കിലും  മലബാറിലെ ചില ജില്ലകളില്‍ തങ്ങള്‍ ജനിച്ചു വളര്‍ന്ന നാട്ടില്‍ നിന്ന് പുറത്താക്കപ്പെടുമോ എന്നുള്ള കടുത്ത ആശങ്കയും, സങ്കടവും, ഒറ്റപ്പെടലും, ഒക്കെ ആയി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളെ സമീപിക്കുന്ന  ആളുകള്‍ വിരളമല്ല. 

ഈ ആശങ്കകള്‍ അകലണം. ഭരണഘടന അനുശാസിക്കുന്ന മൗലിക അവകാശങ്ങള്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ പൗരന് ഉറപ്പുവരുത്തണം. ശാരീരിക ആരോഗ്യം പോലെ തന്നെ മാനസിക ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. അത് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. 

(ലേഖകന്‍ ഇടുക്കി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ കണ്‍സല്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്)

click me!