
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേർക്ക് മൂന്നാം തവണയാണ് വധശ്രമം ഉണ്ടാകുന്നത്. ആദ്യത്തേത് 2024 -ൽ പെൻസിൽവേനിയയിൽ വച്ച്. ഫ്ലോറിഡ ഗോൾഫ് കോഴ്സിൽ ഒളിച്ചിരുന്നയാളെ പിടികൂടിയത് പിന്നത്തെ സംഭവം. വാഷിംഗ്ടണിൽ നടന്നത് മൂന്നാമത്തേത്. പ്രസിഡന്‍റെ സുരക്ഷയിലാണോ പാളിച്ച എന്നതിൽ പരിശോധനകൾ തീർന്നിട്ടില്ല.
31 -കാരനായ കോൾ തോമസ് അലൻ (Cole Tomas Allen) വെടിയുതിർത്ത് കടന്നുകയറാൻ ശ്രമിച്ചത് വൈറ്റ് ഹൗസ് കറസ്പോണ്ടൻസിന്‍റെ വാർഷിക വിരുന്നിലേക്കാണ്. അകത്തെത്തുമുമ്പ് പിടികൂടി. പക്ഷേ, സുരക്ഷാ ഉദ്യോഗസ്ഥരെ മറികടക്കാൻ കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്നു. ട്രംപിനെക്കൂടാതെ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും അടങ്ങുന്ന സംഘമാണ് വിരുന്നിനെത്തിയിരുന്നത്. ആദ്യമായാണ് പ്രസിഡന്‍റ് ഈ വിരുന്നിൽ പങ്കെടുക്കുന്നത്, മുമ്പൊക്കെ ഓരോ കാരണങ്ങൾ പറഞ്ഞ് പിണങ്ങി വിട്ടുനിൽക്കുന്നതായിരുന്നു പതിവ്.
ലോബികളിൽ നിന്ന് എസ്കലേറ്റർ വഴി താഴെയിറങ്ങി, സുരക്ഷാ പരിശോധന കഴിഞ്ഞാണ് ബാൾ റൂമിലേക്ക് കടക്കുക. വിരുന്ന് നടക്കുന്നത് പിന്നെയും താഴെ. ഷോട്ഗണും, ഹാൻഡ്ഗണും കുറേ കത്തികളുമായി സുരക്ഷാ പരിശോധന നടക്കുന്ന സ്ഥലം കടന്ന് പാഞ്ഞു തോമസ് അലൻ. പലതവണ വെടിവച്ചു. ഹോട്ടലിലെ താമസക്കാരനായിരുന്നു ഇയാൾ. അമേരിക്കൻ പ്രസിഡന്‍റ് ഉൾപ്പടെ അതിഥികളായെത്തുന്ന കെട്ടിടം അജ്ഞാതർക്ക് താമസിക്കാൻ തുറന്ന് കൊടുത്തത് അമ്പരപ്പിക്കുന്ന സുരക്ഷാ വീഴ്ചയാണ്.
ചടങ്ങ് തുടങ്ങുന്നതിന് കുറച്ച് മുമ്പാണ് ഹോട്ടൽ അടച്ചത്. അപ്പോഴും താമസക്കാർക്ക് യഥേഷ്ടം സഞ്ചരിക്കാമായിരുന്നു. ഒരൊറ്റ സുരക്ഷാ വലയം മാത്രം കടന്നാൽ മതിയായിരുന്നു ട്രംപിന് അടുത്തെത്താൻ. അങ്ങനെയാണ് അലന് ഇത്ര അടുത്തെത്താനായത്. വലിയ വീഴ്ച എന്ന് വിമർശിച്ചു മുൻ വിദേശ അംബാസിഡർമാരടക്കം. വിരുന്നിനെത്തിയവരുടെ ഐഡി കാർഡ് ആരും പരിശോധിച്ചിരുന്നില്ല. സീറ്റ് നമ്പർ മാത്രമാണ് കാണിക്കേണ്ടിയിരുന്നത്.
വെടിയൊച്ച കേട്ടപ്പോൾ തന്നെ പ്രസിഡന്‍റിനെയും വൈസ്പ്രസിഡന്‍റിനെയും അവിടെ നിന്ന് മാറ്റി സുരക്ഷാ ഉദ്യോഗസ്ഥർ. ട്രംപ് ഇടക്ക് വീഴാൻ പോകുന്നതും കാണാമായിരുന്നു. ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയെ പുകഴ്ത്തി ആദ്യമായി ട്രംപ്. ചാൾസിന്‍റെ സന്ദർശനത്തിന് തൊട്ടുമുമ്പാണിത് നടന്നത്. അത് വലിയൊരു ആശങ്കയായി, സംശയവും.
വധശ്രമത്തിന് അലനെ പ്രേരിപ്പിച്ചതെന്ത് എന്നത് വ്യക്തമല്ല. കൂടി വരുന്ന രാഷ്ട്രീയ ഭിന്നതകൾ കാരണമായി പറയുന്നുണ്ട്. ചാർലി കെർക്കിന്‍റെ കൊലപാതകം അതിന്‍റെ വ്യക്തമായ സൂചനയായിരുന്നു. നാൻസി പെലോസിയുടെ ഭർത്താവിന് വെടിയേറ്റത്, മിനസോട്ട പ്രതിനിധി മെലിസ ഹോർട്ട്മാനും ഭർത്താവും വെടിയേറ്റ് മരിച്ചിട്ട് അധികനാളായിട്ടില്ല.
കോൾ അലൻ അധ്യാപകനയിരുന്നു. കാലിഫോർണിയ Iഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പഠനം, കമലാ ഹാരിസിന്‍റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 25 ഡോളർ നൽകിയിട്ടുണ്ട്. ആക്രമണശ്രമത്തിന് തൊട്ടുമുമ്പ് കുടുംബത്തിന് ഇമെയിലയച്ചു. എല്ലാവരേയും ലക്ഷ്യംവയ്ക്കുമെന്ന് വ്യക്തമാക്കുന്ന ഇമെയിൽ. ലോസ് ആഞ്ചലസിലെ താമസക്കാരനാണ്. ടോറൻസ് എന്ന് പേര്. സമാധാനപരമായ ജീവിതവും അന്തരീക്ഷവും. അയൽക്കാർ ഞെട്ടിയത് അലന്‍റെ ചിത്രം കണ്ടിട്ടാണ്. തൊട്ടടുത്ത് താമസിച്ചിരുന്നയാൾ ഇങ്ങനെയാരാളോ എന്നായി അയൽക്കാർ. അയാളെപ്പറ്റി പക്ഷേ, അധികമൊന്നും അറിയില്ലായിരുന്നു. ആരോടും സംസാരിക്കില്ലന്ന് പറഞ്ഞു ഒരാൾ. പക്ഷേ, പഠനത്തിൽ കുട്ടികളെ സഹായിക്കുമായിരുന്നു.
എന്തായാലും പ്രസിഡന്‍റിന്‍റെ സുരക്ഷ പുനപരിശോധിക്കാൻ തീരുമാനിച്ചു വൈറ്റ് ഹൗസ്.