
അസര്‍ബൈജാന്‍: രാവിലെ എഴുന്നേറ്റ് ക്രൂഡോയിലില്‍ ഒരു കുളി കാച്ചിയാലോ? ഞെട്ടണ്ട. അങ്ങ് ദൂരെ അസൈര്‍ബജാനില്‍ ക്രൂഡോയിലില്‍ കുളിക്കുന്നവരുണ്ട്. കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നുമെങ്കിലും ക്രൂഡ് ഓയില്‍ കുളി ചില്ലറക്കാര്യമല്ല. നിരവധി രോഗങ്ങള്‍ക്ക് പ്രതിവിധിയാണ് ഈ കുളിയെന്നാണ് പറയുന്നത്.
കറുത്ത സ്വര്‍ണം എന്നറിയപ്പെടുന്ന ക്രൂഡ് ഓയിലിന്‍റെ വലിയ ശേഖരമുള്ള നാടാണ് അസര്‍ബൈജാന്‍. കഴിഞ്ഞ നൂറ്റിയെഴുപതു വര്‍ഷങ്ങളായി ഏറ്റവും മൂല്യമേറിയ എണ്ണശേഖരത്തിന്റെ പേരിലാണ് ഈ നാട് അറിയപ്പെടുന്നത്. അസര്‍ബൈജാന്റെ തലസ്ഥാനമായ ബാകുവില്‍ നിന്നും 320 കിലോമീറ്റര്‍ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമാണ് നഫ്റ്റാലന്‍. ഈ നാടാണ് ക്രൂഡ് ഓയില്‍ കുളിയ്ക്ക് വലിയ പ്രചാരം നല്‍കിയത്. 1926 ലാണ് നഫ്റ്റാലന്‍ റിസോര്‍ട്ട് സ്ഥാപിക്കപ്പെട്ടു. ഒമ്പതു ഹോട്ടലുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. വസന്തത്തിന്റെ ആരംഭം മുതല്‍ തന്നെ ഇവിടുത്തെ ഹോട്ടലുകളില്‍ സഞ്ചാരികളുടെ ഒഴുക്കായിരിക്കും. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഇവിടേക്ക് ആള്‍ക്കാരെത്തും.
കാഴ്ചകള്‍ കാണുക എന്നത് മാത്രമല്ല ലക്ഷ്യം. ചൂടുള്ള ക്രൂഡ് ഓയിലില്‍ ഒരു കുളി, ഭൂരിപക്ഷം സഞ്ചാരികളും നഫ്റ്റാലനിലേക്ക് എത്തുന്നത് അതിനാണ്. ഒരുവര്‍ഷം ഏകദേശം 15000 പേരാണ് ഈ കൊച്ചുപട്ടണത്തില്‍ എത്തുന്നത്. 'ഭൂമിയുടെ രക്ത'മെന്നാണ് ഈ നാട്ടിലുള്ളവര്‍ ക്രൂഡ് ഓയിലിനെ വിളിക്കുന്നത്. ത്വക് സംബന്ധമായ എഴുപതില്‍പരം രോഗങ്ങള്‍ക്കും അണുനാശകമായുമെല്ലാം ഈ ഓയില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. മൂത്രാശയ സംബന്ധമായതും ഗര്‍ഭവുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും ക്രൂഡ് ഓയില്‍ കൊണ്ടുള്ള കുളി ഉത്തമമാണെന്നാണ് ഭിഷഗ്വരന്മാര്‍ വരെ പറയുന്നത്.
പന്ത്രണ്ടാം നൂറ്റാണ്ടിലെ അസര്‍ബൈജാനി കവിയായിരുന്ന നിസാമി ഗഞ്ചാവിയുടെ കൃതികളില്‍ നഫ്റ്റാലിന്‍ ഓയില്‍ അയല്‍രാജ്യങ്ങളിലേക്കു കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങളുണ്ട്. അതുപോലെ തന്നെ സഞ്ചാരിയായ മാര്‍ക്കോ പോളോയുടെ വിവരണങ്ങളിലും ത്വക്ക് സംബന്ധിച്ച രോഗങ്ങള്‍ക്ക് ഈ ഓയില്‍ ഗുണകരമാണെന്ന രീതിയിലുള്ള എഴുത്തുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്ന് ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രൂഡ് ഓയില്‍ കുളിയില്‍ അല്പം കാര്യമുണ്ടെന്നു തന്നെയാണ് ശാസ്ത്രവും പറയുന്നത്. അമ്പതു ശതമാനത്തോളം നാഫ്തലീനും ഹൈഡ്രോകാര്‍ബണും അടങ്ങിയിരിക്കുന്നതുകൊണ്ടു തന്നെ സോറിയാസിസ്, ചൊറി പോലുള്ളവയ്ക്ക് ക്രൂഡോയില്‍കുളി ഉത്തമമാണെന്നാണ് പറയപ്പെടുന്നത്.
പക്ഷെ, ചൂടാക്കുമ്പോള്‍ ഈ ഓയിലിന്റെ മണം അല്പം അസഹനീയമാണെന്ന് കുളി കഴിഞ്ഞു നില്‍ക്കുന്നവര്‍ തന്നെ പറയുന്നു. കുറച്ചേറെ സങ്കീര്‍ണമായ പ്രക്രിയയാണ് ബാത്ടബ്ബിലെ കിടപ്പും ദേഹം മുഴുവന്‍ ഈ എണ്ണ തിരുമ്മി പിടിപ്പിക്കുന്നതും കഴുകി കളയുന്നതുമൊക്കെ. എങ്കിലും പലരും അനുഭവത്തില്‍ നിന്ന് പറയുന്നത് ഇതേറെ മികച്ചതാണെന്നാണ്.
ആറു വയസുമുതല്‍ നാല്‍പതു വയസുവരെയുള്ളവര്‍ക്കു മാത്രമേ ഈ കുളി അനുവദിച്ചിട്ടുള്ളൂ. കൂടാതെ ആധുനിക രീതിയില്‍, എല്ലാ തരത്തിലുമുള്ള മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം മാത്രമേ കുളിക്കാനായി കയറ്റുകയുള്ളു.
കടപ്പാട്:സിഎന്‍എന്‍
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം