മരിച്ചവര്‍ തിരിച്ചുവരുമോ? മരണത്തിന് തൊട്ടുമുമ്പ് കാണുന്നത് എന്തൊക്കെയാണ്?

By Web TeamFirst Published Dec 16, 2018, 12:58 PM IST
Highlights

മരണത്തിന് തൊട്ടടുത്തെത്തി തിരിച്ചു വന്നവരിലാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഹൃദയാഘാതം സംഭവിച്ചവര്‍ക്കും തലച്ചോറിന് ക്ഷതമേറ്റവര്‍ക്കും ഇത്തരം അനുഭവമുണ്ടായിട്ടുണ്ട് എന്ന് പറയുന്നു.  ആഴത്തിലുള്ളൊരു ധ്യാനത്തിലും ഇത്തരം അനുഭവം ഉണ്ടായവരുണ്ട്.

ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യമാണ് മരണത്തിനു ശേഷം എന്ത് സംഭവിക്കും എന്നത്. മരണത്തോട് അടുത്തശേഷം ജീവിതത്തിലേക്ക് തിരികെ വന്നവര്‍ പങ്ക് വയ്ക്കുന്ന ചില അനുഭവങ്ങള്‍ ഇതിലേക്കുള്ള സൂചനകളാകുന്നു എന്നാണ് കരുതുന്നത്.

ഇരുണ്ട ഒരു തുരങ്കത്തിലൂടെ യാത്ര ചെയ്യുകയും അതിന് അറ്റത്ത് ഒരു വെളിച്ചം കണ്ടുവെന്ന് പറയുകയും ചെയ്യുന്നവരുണ്ട്. ചിലരാകട്ടെ നഷ്ടപ്പെട്ടുപോയ ബന്ധുക്കളേയും ഓമന മൃഗങ്ങളേയും ഒക്കെ വീണ്ടും കാണുന്നു എന്ന് പറയുന്നു. ചിലരാകട്ടെ ശരീരത്തില്‍ നിന്ന് ജീവന്‍ പോകുന്നത് അനുഭവിച്ചു എന്ന് പറയുന്നു. ഇത്തരം അനുഭവങ്ങളുടെ പിന്നില്‍ ശാസ്ത്രീയമായ ചില കാരണങ്ങളുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

മരണത്തിന് തൊട്ടടുത്തെത്തി തിരിച്ചു വന്നവരിലാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഹൃദയാഘാതം സംഭവിച്ചവര്‍ക്കും തലച്ചോറിന് ക്ഷതമേറ്റവര്‍ക്കും ഇത്തരം അനുഭവമുണ്ടായിട്ടുണ്ട് എന്ന് പറയുന്നു.  ആഴത്തിലുള്ളൊരു ധ്യാനത്തിലും ഇത്തരം അനുഭവം ഉണ്ടായവരുണ്ട്. മൂന്നിലൊരാള്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

മനുഷ്യര്‍ വളരുന്ന സംസ്കാരം, പ്രായം ഇവയെല്ലാം ഈ അനുഭവങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഇന്ത്യക്കാര്‍ യമരാജനെ/കാലനെ കണ്ടു എന്ന് പറയുന്നു. അമേരിക്കക്കാര്‍ ജീസസിനെ കണ്ടു എന്നാണ് പറയുന്നത്. കുഞ്ഞുങ്ങള്‍ വെളിച്ചത്തില്‍ സുഹൃത്തുക്കളെയും അധ്യാപകരെയും കണ്ടു എന്ന് പറയുന്നു.  

ഇതില്‍ ഏറിയ ശതമാനവും വളരെ പൊസിറ്റീവായ അനുഭവങ്ങളാണ് എന്നാണ് പറയുന്നത്. അത് മരണത്തെ കുറിച്ചുള്ള ഭയവും ആകാംക്ഷയും കുറക്കുകയും ജീവിതത്തില്‍ കൂടുതല്‍ പ്രതീക്ഷ ഉണ്ടാക്കുകയും ചെയ്യുമെന്നും ഗവേഷകര്‍ പറയുന്നു.

മരണത്തോടടുക്കുമ്പോള്‍ എന്ത് സംഭവിക്കുന്നു?

ന്യൂറോസയന്‍റിസ്റ്റ് ഒലാഫ് ബ്ലാങ്കെ, സെബാസ്റ്റ്യന്‍ ഡീഗോസ് എന്നിവരുടെ അഭിപ്രായത്തില്‍ ഈ അനുഭവങ്ങള്‍ തലച്ചോറിന്‍റെ രണ്ട് ഭാഗങ്ങളുമായാണത്രെ ബന്ധപ്പെട്ടിരിക്കുന്നത്. പഴയ അനുഭവങ്ങളും പറക്കുന്നു എന്ന തോന്നലുമൊക്കെയാണ് ഉണ്ടാകുന്നതെങ്കില്‍ അത് തലച്ചോറിന്‍റെ ഇടതുഭാഗത്തെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആത്മാക്കളോടുള്ള സംസാരം, സംഗീതം ഇവയെല്ലാമാണ് കേള്‍ക്കുന്നതെങ്കില്‍ അത് വലതുഭാഗത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്.

ലോകമറിയപ്പെടുന്ന ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കാള്‍സാഗന്‍ കുഴലിലൂടെ പോകുന്ന അനുഭവത്തെ വിശദീകരിച്ചത് അത് ജനനത്തെ കുറിച്ചുള്ള ഓര്‍മ്മയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. മരണത്തിലേക്കടുക്കുമ്പോള്‍ ശരീരം വിവിധതരം ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുകയും തലച്ചോറും ആ ഹോര്‍മ്മോണുകളും ചേര്‍ന്ന് ഇത്തരം അനുഭവങ്ങളുണ്ടാക്കും എന്നുമാണ് മറ്റ് വിശദീകരണം. മരിച്ചശേഷം മിനിറ്റുകളോളം ബോധം അവശേഷിക്കുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.

മരണത്തിന് തൊട്ടുമുമ്പുള്ള ഇത്തരം വിചിത്രാനുഭവങ്ങളെ കുറിച്ചും കൂടുതല്‍ പഠനം ആവശ്യമാണ്.
 

click me!