മാവോയിസ്റ്റ് കേസില്‍ ജാമ്യം കിട്ടിയിട്ടും ഷൈനയുടെ അനുഭവം ഇതാണ്

By Web TeamFirst Published Jan 29, 2019, 1:01 PM IST
Highlights

ഇന്ന് ഉമ്മ ആശുപത്രിയിൽ അപകടനിലയിലാണ്. നല്ല കാലം മുഴുവൻ ഷൈനക്കും അവരുടെ മക്കൾക്കും വേണ്ടി മാറ്റി വെച്ചയാളാണ് ഉമ്മ. പോലീസിന്റെ എല്ലാ തരത്തിലുള്ള വേട്ടയാടലിനേയും ധീരമായി അതിജീവിച്ച ഉമ്മയെ ഇന്നും, ഈ അവസ്ഥയിലും ഭരണകൂടം ഒരു ദയയുമില്ലാതെ വേട്ടയാടുകയാണ്. എന്നും ആമി കുറിപ്പില്‍ പറയുന്നു. 

മാവോയിസ്റ്റ് കേസുകളില്‍ പെട്ട് അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്ത ഷൈന ഇപ്പോഴും നേരിടുന്നത് മനുഷ്യാവകാശ ലംഘനമെന്ന് മകള്‍. മൂന്നര വര്‍ഷത്തോളം വിചാരണത്തടവിലായിരുന്നു ഷൈന. പിന്നീടാണ് അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ജാമ്യം അനുവദിക്കപ്പെട്ടത്. അന്നത് വലിയ വാര്‍ത്തയായിരുന്നു. പക്ഷെ, ജാമ്യം അനുവദിക്കപ്പെട്ടെങ്കിലും ഇതാണ് ഷൈനയുടെ ഇപ്പോഴത്തെ അവസ്ഥ. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ഉമ്മയുടെ അടുത്ത് നില്‍ക്കാനുള്ള ഷൈനയുടെ അപേക്ഷ കോടതി തള്ളിയിരുന്നു. ഷൈനയ്ക്ക് നേരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ് എന്ന് കാണിച്ചുകൊണ്ട് മകള്‍ ആമിയാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്.   

ഷൈനയുടെ ഉമ്മ ഐ സി യുവില്‍ ആണെന്നും ഉമ്മയെ നോക്കാന്‍ ആശുപത്രിയില്‍ നില്‍ക്കാന്‍ ഷൈനക്ക് കഴിയുന്നില്ലെന്നും ആമി പറയുന്നു. ഇന്നലെ ഉമ്മാക്ക് സുഖമില്ല എന്നറിഞ്ഞു ഹോസ്പിറ്റലിലേക്ക് പോയപ്പോൾ ഇന്ന് ഒപ്പിടാൻ കഴിഞ്ഞില്ല എന്നതൊഴിച്ചാൽ ഇതുവരെ ഷൈന കൃത്യമായി ദിവസവും കോടതി ആവശ്യപ്പെട്ട സമയങ്ങളിൽ സ്റ്റേഷനിൽ ഒപ്പിടുകയാണ് എന്നും ആമി കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഉമ്മയുടെ സര്‍ജറിയുടെ സമയത്തും അതിനു ശേഷവും ഷൈന ജാമ്യവ്യവസ്ഥകള്‍ക്ക് ഇളവനുവദിക്കണമെന്ന് ആവശ്യപ്പട്ട് ഉമ്മയുടെ എല്ലാ മെഡിക്കല്‍ രേഖകളോടേയും കോടതിയെ സമീപിച്ചെങ്കിലും തികച്ചും മാനുഷികമായ ഈ ആവശ്യം നിരാകരിക്കപ്പെടുകയാണുണ്ടായത്. ഉമ്മയുടെ ഓപ്പറേഷന്‍ പൂര്‍ണ്ണമായി വിജയകരമല്ലാത്തതിനാലും പ്രായക്കൂടുതലും കടുത്ത പ്രമേഹവും മൂലം ആരോഗ്യനില മോശമായതിനാലും ഉമ്മയെകൊണ്ട് ജോലികള്‍ ഒന്നും ചെയ്യിക്കരുതെന്നും തനിയെ കുളിക്കുകയോ എന്തിന് മഗ്ഗില്‍ വെള്ളമെടുത്ത് ഉയര്‍ത്തുകയോ പോലും ചെയ്യരുതെന്നാണ് ഡോക്ടര്‍ ഉപദേശിച്ചതിനെത്തുടർന്നായിരുന്നു അന്ന് അപേക്ഷ നൽകിയത്.

ഇന്ന് ഉമ്മ ആശുപത്രിയിൽ അപകടനിലയിലാണ്. നല്ല കാലം മുഴുവൻ ഷൈനക്കും അവരുടെ മക്കൾക്കും വേണ്ടി മാറ്റി വെച്ചയാളാണ് ഉമ്മ. പോലീസിന്റെ എല്ലാ തരത്തിലുള്ള വേട്ടയാടലിനേയും ധീരമായി അതിജീവിച്ച ഉമ്മയെ ഇന്നും, ഈ അവസ്ഥയിലും ഭരണകൂടം ഒരു ദയയുമില്ലാതെ വേട്ടയാടുകയാണ്. എന്നും ആമി കുറിപ്പില്‍ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്: ഇന്നലെ മുതൽ ഉമ്മ (ഷൈനയുടെ ഉമ്മ) ICU -വിൽ ആണ്. അവസ്ഥ മോശമാണ്. കഴിഞ്ഞ നവംബറിൽ ആൻജിയോഗ്രാം നടത്തിയപ്പോഴാണ് മുമ്പ് ബൈപ്പാസ് സര്‍ജറി നടത്തി വെച്ചിരുന്ന മൂന്നു ഗ്രാഫ്റ്റുകളില്‍ രണ്ടെണ്ണവും അടഞ്ഞു പോയിരിക്കുകയാണെന്നും വീണ്ടും ഒരു ബൈപാസ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്റ് ഇടണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ഇതു പ്രകാരം ആന്‍ജിയോപ്ലാസ്റ്റി നടത്തിയപ്പോള്‍ രക്തക്കുഴലുകള്‍ തീരെ ചുരുങ്ങി സ്‌റ്റെന്റ് ഇടാന്‍ കഴിയാത്ത അവസ്ഥയിലാണെന്നു കണ്ടെത്തുകയും അതിനാല്‍ ബലൂണ്‍ ഉപയോഗിച്ച് വികസിപ്പിക്കുകയും തുടര്‍ച്ചയായി മരുന്നുകള്‍ കഴിച്ച് വിശ്രമിക്കുകയും വേണമെന്ന് പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം ഉമ്മാക്ക് ശ്വാസംമുട്ട് വല്ലാതെ കൂടുകയും സീരിയസായി ഹോസ്പിറ്റലിൽ ICU -വിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. ഉമ്മയുടെ അവസ്ഥ മോശമാണ്. ഹൃദയം കൃത്യമായി ഫങ്ക്ഷന് ചെയ്യുന്നില്ല. 

ഇന്ന് ഷൈന വിളിച്ചിരുന്നു. ഉമ്മയുടെ കൂടെ ഉമ്മാനെ നോക്കാനായി ആശുപത്രിയിൽ നിൽക്കാനുള്ള അപേക്ഷ കോടതി തള്ളിയെന്നും ഇന്ന് മാത്രം ഇളവു നൽകിയെന്നും പറഞ്ഞു. നാളെ മുതൽ ഒപ്പിടണം എന്ന കർശന നിർദ്ദേശവും നൽകി. കഴിഞ്ഞ അഞ്ചര മാസമായി ഷൈന കോയമ്പത്തൂർ പീളമേട് Q-ബ്രാഞ്ച് ഓഫിസിൽ ഒപ്പിട്ടു വരികയാണ്. ഇന്നലെ ഉമ്മാക്ക് സുഖമില്ല എന്നറിഞ്ഞു ഹോസ്പിറ്റലിലേക്ക് പോയപ്പോൾ ഇന്ന് ഒപ്പിടാൻ കഴിഞ്ഞില്ല എന്നതൊഴിച്ചാൽ ഇതുവരെ ഷൈന കൃത്യമായി ദിവസവും കോടതി ആവിശ്യപ്പെട്ട സമയങ്ങളിൽ സ്റ്റേഷനിൽ ഒപ്പിടുകയാണ്. ഉമ്മയുടെ അസുഖം ചൂണ്ടിക്കാട്ടി ഉമ്മയോടൊപ്പം നിൽക്കണം എന്നാവശ്യപ്പെട്ട് പല തവണ കോടതികളെ സമീപിച്ചതാണ്. തിരുപ്പൂർ കോടതി ഒഴിച്ച് മറ്റെല്ലാ കോടതികളും റിലാക്ഷൻ നല്കിയതുമാണ്. വിചിത്രമായ ചില ന്യായങ്ങൾ പറഞ്ഞു ദിവസമുള്ള ഈ ഒപ്പിടൽ ആഴ്ചയിൽ ഒരിക്കലാക്കണമെന്ന ആവശ്യം തള്ളുകയാണ് ചെയ്തത്. 

2015 മെയ് 4 -ന് വിചാരണയില്ലാതെ മൂന്നര വർഷത്തെ ജയിൽവാസത്തിനു ശേഷം 2018 ആഗസ്ററ് -14 നാണ് ഷൈനക്ക് ജാമ്യം ലഭിക്കുന്നത്. എഴുപത്തേഴു വയസ്സുള്ള ഹൃദ്രോഗിയായ ഷൈനയുടെ ഉമ്മയുടേയും ഷൈനയുടെ അറസ്റ്റിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദമനുഭവിക്കുന്നതിനാല്‍ പഠനം താറുമാറായ എന്റെ അനുജത്തിയുടേയും കാര്യങ്ങള്‍ നോക്കാനായിട്ടാണ് കോടതികള്‍ മുഖ്യമായും ഷൈനക്ക് ജാമ്യമനുവദിച്ചത്. എന്നാൽ ദിവസം നാലു തവണയുള്ള ഒപ്പിടേണ്ടതിനാൽ കോയമ്പത്തൂർ വിടാൻ പോലും കഴിഞ്ഞില്ല. ജാമ്യം ലഭിച്ചു അടുത്ത ദിവസം മുതല്‍ മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് കോയമ്പത്തൂര്‍ പീളമേട് ക്യൂ-ബ്രാഞ്ച് പോലീസ് സ്‌റ്റേഷനില്‍ ഷൈന ഒപ്പിടാനാരംഭിച്ചിരുന്നു. മുഖ്യ കേസില്‍ (കറുമത്താംപട്ടിയില്‍ അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ ചുമത്തിയ കേസ്) രാവിലെ 10.30-നും വൈകുന്നേരം 5-30നുമാണ് ഒപ്പിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതെങ്കിലും മറ്റൊരു കേസില്‍ ഇതേയിടത്ത് രാവിലെ 10-നും വൈകീട്ട് 5നും ഒപ്പിടണമെന്നതുകൊണ്ട് അതും ഇതോടൊപ്പം ചെയ്യാന്‍ ഷൈനയോട് അഡ്വക്കേറ്റ് നിര്‍ദ്ദേശിച്ചു. 

അങ്ങനെ ദിവസവും നാലു നേരം ഏതാണ്ട് അഞ്ച് ആറു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മുഴുവന്‍ സമയ ജോലിയായി ഈ ഒപ്പിടല്‍ മാറി (അര മണിക്കൂര്‍ ഇടവിട്ട് ഒപ്പിടേണ്ടതുള്ളതിനാല്‍ അതില്‍ ഒരു മണിക്കൂര്‍ നേരം പോലീസ് സ്‌റ്റേഷനു മുന്നിലുള്ള കാത്തു നില്‍പ്പായിരുന്നു). മറ്റു ആറു കേസുകളില്‍ കൂടി ഇതേ സമയങ്ങളില്‍ മറ്റു പലയിടത്തായി ഒപ്പിടേണ്ടതുണ്ടായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ സഞ്ചരിച്ചെത്തേണ്ട അവിടങ്ങളില്‍ ഇതേ സമയത്ത് ഒപ്പിടുന്നത് മനുഷ്യസാധ്യമായ കാര്യമല്ലാത്തതിനാല്‍ അവിടെ ഇക്കാര്യം വിശദീകരിച്ച് കോടതികളില്‍ മെമ്മോ കൊടുക്കാന്‍ തീരുമാനിച്ചു. എന്നാൽ, ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് തിരുപ്പൂർ കോടതിയിൽ ആ മെമ്മോ കോടതിയിൽ ഫയൽ ചെയ്യാൻ കഴിഞ്ഞില്ല. മറ്റെല്ലാ കോടതികളും ജാമ്യവ്യവസ്ഥയിൽ ഇളവ് നല്‍കിയപ്പോഴും മെമോ ഫയൽ ചെയ്തില്ല എന്ന പ്രശ്നം ഉന്നയിച്ച് ജാമ്യ വ്യവസ്ഥയിൽ ഇളവു നൽകാനാകില്ല എന്നും ജാമ്യം റദ്ദ് ചെയ്യേണ്ടെങ്കിൽ തുടർന്നും ദിവസവും രാവിലെ Q ബ്രാഞ്ച് ഓഫിസിൽ ഒപ്പിടണം എന്നും ഉത്തരവിട്ടു. ഷൈന ആ ഉത്തരവ് കൃത്യമായി പാലിക്കുകയും ചെയ്തു വരുകയാണ്. 

ഉമ്മയുടെ സര്‍ജറിയുടെ സമയത്തും അതിനു ശേഷവും ഷൈന ജാമ്യവ്യവസ്ഥകള്‍ക്ക് ഇളവനുവദിക്കണമെന്ന് ആവശ്യപ്പട്ട് ഉമ്മയുടെ എല്ലാ മെഡിക്കല്‍ രേഖകളോടേയും കോടതിയെ സമീപിച്ചെങ്കിലും തികച്ചും മാനുഷികമായ ഈ ആവശ്യം നിരാകരിക്കപ്പെടുകയാണുണ്ടായത്. ഉമ്മയുടെ ഓപറേഷന്‍ പൂര്‍ണ്ണമായി വിജയകരമല്ലാത്തതിനാലും പ്രായക്കൂടുതലും കടുത്ത പ്രമേഹവും മൂലം ആരോഗ്യനില മോശമായതിനാലും ഉമ്മയെകൊണ്ട് ജോലികള്‍ ഒന്നും ചെയ്യിക്കരുതെന്നും തനിയെ കുളിക്കുകയോ എന്തിന് മഗ്ഗില്‍ വെള്ളമെടുത്ത് ഉയര്‍ത്തുകയോ പോലും ചെയ്യരുതെന്നാണ് ഡോക്ടര്‍ ഉപദേശിച്ചതിനെത്തുടർന്നായിരുന്നു അന്ന് അപേക്ഷ നൽകിയത്.

കോടതി ഷൈനയുടെ ന്യായമായ ആവശ്യങ്ങൾ നിരസിക്കുക മാത്രമല്ല അവരുടെ മൗലികമായ അവകാശങ്ങളെ തള്ളിക്കളയുകയുമാണ് ചെയ്യുന്നത്.

ഇന്ന് ഉമ്മ ആശുപത്രിയിൽ അപകടനിലയിലാണ്. നല്ല കാലം മുഴുവൻ ഷൈനക്കും അവരുടെ മക്കൾക്കും വേണ്ടി മാറ്റി വെച്ചയാളാണ് ഉമ്മ. പോലീസിന്റെ എല്ലാ തരത്തിലുള്ള വേട്ടയാടലിനേയും ധീരമായി അതിജീവിച്ച ഉമ്മയെ ഇന്നും, ഈ അവസ്ഥയിലും ഭരണകൂടം ഒരു ദയയുമില്ലാതെ വേട്ടയാടുകയാണ്...
 

click me!