ആണുങ്ങള്‍ കരയുമ്പോള്‍ പരിഹാസമെന്തിന്?

By Web TeamFirst Published Feb 20, 2019, 11:13 AM IST
Highlights

കോട്ടയത്ത്‌ ട്രെയിൻ ഇറങ്ങി ഒരു ഓട്ടോയിൽ ഞങ്ങൾ മുട്ടമ്പലത്തുള്ള ആ വീട്ടിൽ എത്തി. "ഓട്ടോക്കൂലി നീ കൊടുത്തേരെ", എന്ന് എന്നോട് പറഞ്ഞിട്ട് പപ്പാ വേഗത്തിൽ വീട്ടിലേക്കു നടന്നു. ഞാൻ പിന്നാലെ ചെല്ലുമ്പോൾ കാണുന്നത്, അങ്കിളിനെ കിടത്തിയിരിക്കുന്ന മുറിയുടെ അകത്തേക്കു കയറാനാവാതെ പുറത്തു ഭിത്തിയിൽ പിടിച്ചു പൊട്ടിക്കരയുന്ന പപ്പായെ ആണ്. 

കാസര്‍കോട് കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്തിന്‍റെയും വീട്ടിലെത്തിയ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കരഞ്ഞതിനെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുകയാണ്. ഒരുഭാഗം പേര്‍ 'രാഷ്ട്രീയക്കാരുടെ പ്രകടനം' എന്ന് പറയുമ്പോഴും ഭൂരിഭാഗം പേരും മുല്ലപ്പള്ളിയുടെ കണ്ണീരിനെ മനസിലാക്കുന്നുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരും മനുഷ്യരാണ്. അവര്‍ക്കും വികാരങ്ങളുണ്ട്. അത് മനസിലാക്കണമെന്നും പലരും എഴുതി. 

അതിനിടയിലാണ് അനു എബിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്. ആണുങ്ങള്‍ കരയുന്നതെന്തോ മോശം കാര്യമാണെന്ന ധാരണയില്‍ നിന്നുമാണ് ഇത്തരം സംശയങ്ങളുണ്ടാകുന്നതെന്ന് അനു എബി എഴുതുന്നു. തന്‍റെ അപ്പന്‍ ആദ്യമായി കരഞ്ഞു കാണുന്നത് സുഹൃത്ത് പ്രേമചന്ദ്രന്‍ മരിച്ചപ്പോഴായിരുന്നു. അപ്പന്റെ അങ്ങനെ ഒരു മുഖം അതിനു മുൻപോ ശേഷമോ ഞാൻ കണ്ടിട്ടില്ല! എത്ര മനക്കട്ടിയുള്ള മനുഷ്യനും തളർന്നു പോകുന്ന സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകും. "നീയൊരു ആൺകൊച്ച് അല്ലേ, കരയരുത്" എന്ന് പഠിപ്പിക്കുന്ന സമൂഹത്തിൽ നിന്നും നമ്മൾ ഇനിയും മാറേണ്ടിയിരിക്കുന്നു എന്നും അനു എഴുതുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്: അപ്പന്റെ ആത്മമിത്രമായിരുന്നു പ്രേമചന്ദ്രൻ എന്ന പ്രേമൻ അങ്കിൾ. രണ്ടുപേരും കോട്ടയത്ത്‌ വക്കീലായി പ്രാക്ടീസ് തുടങ്ങിയ കാലം മുതലുള്ള ബന്ധം. ഏത് കാര്യത്തിലും പപ്പാ രണ്ടാമതൊരു അഭിപ്രായം ചോദിക്കുന്നത് അങ്കിളിനോടാണ്. ആ കുടുംബം ഞങ്ങളുടെ സ്വന്തം പോലെ തന്നെ. ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അങ്കിളിനു അസുഖം കൂടി മരിക്കുന്നത്. അന്ന് അപ്പൻ എന്നെ കാണാൻ ബാംഗ്ലൂർ വന്നിരിക്കുകയാണ്. തിരികെ വരാൻ ട്രെയിൻ ടിക്കറ്റ് എടുത്തു. ഞങ്ങൾ എത്തിയിട്ടേ കർമങ്ങൾ തുടങ്ങൂ. പക്ഷേ, ട്രെയിൻ തൃശൂർ എത്തിയപ്പോൾ താമസം. ഒരു മണിക്കൂർ അവിടെ വൈകിയപ്പോൾ ഞാൻ ചോദിച്ചു, "നമ്മൾ ചെല്ലുമ്പോ വൈകുമല്ലോ, പപ്പാക്ക് വിഷമം ആകുമോ?" എന്ന്. അന്നാണ് ജീവിതത്തിൽ ആദ്യമായ് അപ്പന്റെ കണ്ണ് നിറഞ്ഞു കാണുന്നത്. "ഒന്ന് കണ്ടില്ലേൽ വിഷമമാകും" എന്ന് മാത്രം പറഞ്ഞു. 

കോട്ടയത്ത്‌ ട്രെയിൻ ഇറങ്ങി ഒരു ഓട്ടോയിൽ ഞങ്ങൾ മുട്ടമ്പലത്തുള്ള ആ വീട്ടിൽ എത്തി. "ഓട്ടോക്കൂലി നീ കൊടുത്തേരെ", എന്ന് എന്നോട് പറഞ്ഞിട്ട് പപ്പാ വേഗത്തിൽ വീട്ടിലേക്കു നടന്നു. ഞാൻ പിന്നാലെ ചെല്ലുമ്പോൾ കാണുന്നത്, അങ്കിളിനെ കിടത്തിയിരിക്കുന്ന മുറിയുടെ അകത്തേക്കു കയറാനാവാതെ പുറത്തു ഭിത്തിയിൽ പിടിച്ചു പൊട്ടിക്കരയുന്ന പപ്പായെ ആണ്. ഒട്ടനവധി വക്കീലുമാരും, അപ്പന്റെ ജൂനിയര്മാരും ഒക്കെ നോക്കി നിൽക്കേ തന്നെ. അപ്പന്റെ അങ്ങനെ ഒരു മുഖം അതിനു മുൻപോ ശേഷമോ ഞാൻ കണ്ടിട്ടില്ല!

എത്ര മനക്കട്ടിയുള്ള മനുഷ്യനും തളർന്നു പോകുന്ന സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകും. താഴത്തെ ചിത്രത്തിൽ കാണുന്ന രംഗം ടീവിയിൽ കണ്ടപ്പോൾ അത് തന്നെയാണ് തോന്നിയതും. പക്ഷേ, ആ വാർത്തക്കടിയിൽ വന്ന കമന്റുകൾ വായിച്ചു അതിശയിച്ചു പോയി. "നീയൊരു ആൺകൊച്ച് അല്ലേ, കരയരുത്" എന്ന് പഠിപ്പിക്കുന്ന സമൂഹത്തിൽ നിന്നും നമ്മൾ ഇനിയും മാറേണ്ടിയിരിക്കുന്നു. ആ വികാരം മനുഷ്യരായി പിറന്നവർക്ക് സ്വാഭാവികം ആയി വരുന്ന ഒന്ന് തന്നെയല്ലേ? പിന്നെന്തിന് ആണുങ്ങൾ കരയുമ്പോൾ തടുക്കണം!

click me!