
സാവോപോളോ: വരനെ ഞെട്ടിക്കാന്‍ നോക്കിയ വധുവിന് വിവാഹ മണ്ഡപത്തിനടുത്ത് ഹെലികോപ്റ്റര്‍ തകര്‍ന്ന് ദാരുണാന്ത്യം. ബ്രസീലിലെ സാവോപോളോയില്‍ നടന്ന സംഭവത്തില്‍ വധു സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലാണ്. സാവോപോളോക്കാരി റോസ്‌മേര്‍ ഡോ നാസിമെന്‍റെ സില്‍വ എന്ന യുവതിയാണ് ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരണമടഞ്ഞത്.
കഴിഞ്ഞ ഡിസംബറില്‍ നടന്ന സംഭവത്തില്‍ പൈലറ്റും സഹോദരനും സില്‍വയും ഒരു ഫോട്ടോഗ്രാഫറും ആയിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഫോട്ടോഗ്രാഫര്‍ ആറു മാസം ഗര്‍ഭിണിയുമായിരുന്നു. സില്‍വ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് മരണത്തിന് കീഴടങ്ങുമ്പോള്‍ 32 കാരനായ പ്രതിശ്രുത വരന്‍ യുഡിര്‍ലി ഡാമാസെന്‍സോ ഇതൊന്നുമറിയാതെ വധുവിനെ കാത്തു നില്‍ക്കുകയായിരുന്നു.
ഹെലികോപ്റ്റര്‍ ദുരന്തത്തിന്‍റെ കാരണം പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കെ വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു ബ്രസീലിയന്‍ ന്യൂസ് ചാനല്‍ പുറത്തുവിട്ടു. പൈലറ്റ് പീറ്റേഴ്‌സണ്‍ പിന്‍ ഹെയ്മറായുടെ പിഴവാകാം ഹെലികോപ്റ്റര്‍ തകരാന്‍ കാരണമെന്നാണ് ചിത്രങ്ങള്‍ കണ്ട വിദഗ്ദ്ധര്‍ പറഞ്ഞത്. സുന്ദരിയായ വധുവും സഹോദരനും ഹെലികോപ്റ്ററില്‍ ഇരിക്കുന്ന ദൃശ്യങ്ങളും ഇതിനിടയില്‍ പൈലറ്റ് അപായ സൂചന നല്‍കുന്നതും പെട്ടെന്ന് വാഹനം ചരിയുന്നതും യാത്രക്കാര്‍ നിലവിളിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.
വിമാനം നിലത്തു വീഴുമ്പോഴും ക്യാമറകള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നു. മഴയും പുകയും കൊണ്ട് പൈലറ്റിന് ഒന്നും കാണാന്‍ കഴിയാതെ പോയതും മരത്തില്‍ ഇടിച്ചതുമാകാം ഹെലികോപ്റ്റര്‍ തകരാന്‍ കാരണമെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍. വരന് സര്‍പ്രൈസാകണമെന്ന് പ്‌ളാന്‍ ചെയ്ത് ആരുമറിയാതെ വിമാനത്തില്‍ വിവാഹവേദിയില്‍ വന്നിറങ്ങാനായിരുന്നു വധുവിന്റെ പദ്ധതി. എന്നാല്‍ സമയം ഏറെ കഴിഞ്ഞിട്ടും വധുവിനെ കാണാതെ വന്നതോടെ എല്ലാവരും സന്ദേഹത്തിലായി. ഒടുവില്‍ വിവരം അറിഞ്ഞപ്പോള്‍ വരന്‍ ഉള്‍പ്പെടെ എല്ലാവരും ഞെട്ടി.
വധുവിനെ ഹെലികോപ്റ്ററില്‍ കൊണ്ടുവരുന്ന പരിപാടി രഹസ്യമായി പ്‌ളാന്‍ ചെയ്ത കാര്‍ലോസ് എഡ്വാര്‍ഡോ ബാറ്റിസ്റ്റ ഹെലികോപ്റ്റര്‍ നിശ്ചയിച്ചിരുന്ന ഫുട്‌ബോള്‍ മൈതാനത്ത് എത്താതെ വന്നതോടെയാണ് അപകടം മണത്തത്. എല്ലാം ശരിയായിട്ടാണോ നടന്നതെന്ന ഇയാള്‍ ഫോണ്‍ ചെയ്ത് ചോദിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് അപകടം മനസ്സിലായത്. 300 ലധികം പേര്‍ എത്തിയ വിവാഹ ചടങ്ങില്‍ വധു ഹെലികോപ്റ്ററിലാണ് എത്തുന്നതെന്ന് അറിയാമായിരുന്നത് വെറും ആറു പേര്‍ക്ക് മാത്രമായിരുന്നു.
കാറില്‍ കേവലം 15 മിനിറ്റ് കൊണ്ട് എത്താവുന്ന വിവാഹവേദിക്ക് ഒരു മൈല്‍ അകലെ പ്രധാന പാതയോട് ചേര്‍ന്ന് കാട്ടിലായിരുന്നു ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. അപകടത്തില്‍ എട്ട് ഫയര്‍ എഞ്ചിന്‍ വന്നെങ്കിലും ആരേയും രക്ഷിക്കാനായില്ല
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം