
ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യുബ് ശിശു പിറന്നിട്ട് ഇന്നേക്ക് 40 വർഷമാകുന്നു.1978, ഒക്ടോബര്‍ മൂന്നിനാണ് ഇന്ത്യയില്‍ ആദ്യമായി പരീക്ഷണ ലാബില്‍ ഒരു ജീവന്‍ പിറവിയെടുക്കുന്നത്. ദുർഗ എന്ന് പേരിട്ടാണ് അവളെ വിളിച്ചത്. ഐവിഎഫ് ചികിത്സക്ക് നേതൃത്വം നൽകിയത് ഡോക്ടർ സുഭാഷ് മുഖര്‍ജിയാണ്.
ഇന്ന് ലോകം തന്നെ ഉറ്റ് നോക്കുന്ന ദുർഗ എന്ന കനുപ്രിയ അഗര്‍വാളിന്റെ ജന്മദിനമാണ്. ഇന്ത്യയുടെ ശാസ്ത്ര നേട്ടത്തിന്റെ നാൽപതാം വർഷവും. മഹാരാഷ്ട്രയിലെ പൂനൈയില്‍ വച്ച് തന്റെ സുഹൃത്തുക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഒപ്പമാണ് കനുപ്രിയ പിറന്നാള്‍ ആഘോഷിക്കുന്നത്. എന്നാൽ ആ സുവർണ നിമിഷം കനുപ്രിയയ്ക്കൊപ്പം ആഘോഷിക്കാൻ സുഭാഷ് മുഖര്‍ജി ഇല്ല. രാജ്യത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. എന്നാൽ അന്ന് അദ്ദേഹത്തോടൊപ്പം പരീക്ഷണങ്ങളില്‍ ഉണ്ടായിരുന്ന പ്രൊഫസര്‍ സുനിത് കുമാര്‍ ഇന്നുമുണ്ട്. ആ വലിയ സന്തോഷം പങ്കിടാന്‍ ആഘോഷത്തില്‍ പ്രൊഫസര്‍ സുനിതും പങ്കെടുത്തിരുന്നു.
ടെസ്റ്റ് ട്യൂബ് ശിശു ആയതിനാല്‍ ഏറെ കരുതലോടെയാണ് മാതാപിതാക്കൾ വളര്‍ത്തിയത്. എപ്പോഴും ആരോഗ്യം ശ്രദ്ധിക്കുന്നതിനായി ചുറ്റിലും ഡോക്ടർമാരും കൂടെ ഉണ്ടാകും . എങ്കിലും എല്ലാവരേയും പോലെ തന്നെയായിരുന്നു എന്റെയും കുട്ടിക്കാലം കനുപ്രിയ പറയുന്നു. ടെസ്റ്റ് ട്യൂബ് ശിശു ആയതിനാല്‍ എന്നെ അംഗീകരിക്കുക എന്നത് മറ്റുള്ളവരെ സംബന്ധിച്ച് വളരെ പ്രയാസമായിരുന്നു. എന്റെ മുത്തശ്ശനും മുത്തശ്ശിയുമാണ് എന്നെ അംഗീകരിച്ച ആദ്യത്തെ വ്യക്തികൾ. എല്ലാവരും അംഗീകരിച്ചെങ്കിലും വളരെ വ്യത്യസ്ത കാഴ്ചപ്പാടുകളോടെയായിരുന്നു ആളുകൾ സമീപിച്ചിരുന്നത്. എന്നാൽ സാധാരണ എല്ലാരേയും പോലെയാണ് താനുമെന്ന് മനസ്സിലാക്കിയ അവർ പൂർണ്ണമായും അംഗീകരിക്കാൻ തുടങ്ങുകയായിരുന്നു. പഠനത്തോടുകൂടി എല്ലാം സാധാരണ ഗതിയിലാകുകയായിരുന്നുവെന്ന് കനുപ്രിയ കൂട്ടിച്ചേർത്തു.