
രജനി എസ് ആനന്ദിനെ ഓര്‍മ്മയുണ്ടോ? അടൂര്‍ സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ? 2004 ജൂലൈ 20ന് രജനി ആത്മഹത്യചെയ്തു. പഠിക്കാനുള്ള ഫീസ് കെട്ടാനാവാത്ത നിരാശയിലായിരുന്നു മരണം. ബാങ്കുകളൊന്നും ലോണും കൊടുത്തില്ല.
പിന്നെ കേരളം കത്തുന്ന കാഴ്ചയാണ് കണ്ടത്. തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ ബാങ്കുകളെയും വെറുതെ വിട്ടില്ല. പലയിടത്തും ശാഖകള്‍ ആക്രമിക്കപ്പെട്ടു. തിരുവനന്തപുരത്ത് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖ അടിച്ചു തകര്‍ക്കാന്‍ ശ്രമം നടന്നു. ബാങ്ക് മാനേജര്‍മാര്‍ പേടിച്ച് പേടിച്ചാണ് അന്ന് ജോലിക്ക് എത്തിയിരുന്നത്. സമരം കൊണ്ട് സ്വാശ്രയ കോളേജുകളൊന്നും ഫീസ് കുറച്ചില്ല. പക്ഷെ ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ ഇഷ്‌ടം പോലെ കൊടുത്തുതുടങ്ങി.
അതോടെ സ്വാശ്രയ കോളേജുകള്‍ക്ക് കുട്ടികളെ കിട്ടാന്‍ ഉണ്ടായിരുന്ന ബുദ്ധിമുട്ട് മാറിക്കിട്ടി. കൂടുതല്‍ കോളേജുകള്‍ മുളച്ചു പൊന്തി. എല്ലാവര്‍ക്കും ലാഭം.
നാലു ലക്ഷം രൂപ ലോണെടുത്താന്‍ പഠനം കഴിയുമ്പോള്‍ 11,675 രൂപ മാസം തിരിച്ചടയ്‌ക്കണം. അതിന് എത്ര രൂപ ശമ്പളമുള്ള ജോലി കിട്ടണമെന്ന് ആരും ചോദിച്ചില്ല. ഒരുപാട് പേര്‍ക്ക് ലോണ്‍ തിരിച്ചടയ്‌ക്കാനായില്ല. പലയിടത്തും ജപ്തികള്‍ നടന്നു. ബാങ്കുകളും കുട്ടികളും തമ്മിലുള്ള കള്ളനും പോലീസും കളി തുടരുന്നു. കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നതാണ് ഇപ്പോള്‍ ഇടയ്‌ക്കിടെ ഉയരുന്ന ആവശ്യം.
ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്ന നാല് സ്കൂളുകളില്‍ എല്ലാംകൂടി 141 കുട്ടികളേ ഉള്ളു. കോഴിക്കോട്ടെ പാലാട്ടുനഗര്‍ യുപി സ്കൂളില്‍ 16. മലാപ്പറമ്പ് എ.യു.പി സ്കൂളില്‍ 17. തൃശ്ശൂരിലെ കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍.പി സ്കൂളില്‍ 41. മലപ്പുറം മങ്ങാട്ടുമുറി എ.എം.എല്‍.പി സ്കൂളില്‍ 67. കേരളത്തിലെല്ലായിടത്തും ഇങ്ങനെ ഊര്‍ദ്ധന്‍ വലിക്കുന്ന പള്ളിക്കൂടങ്ങളുണ്ട്.
നാല് സ്കൂളുകള്‍ ഏറ്റെടുത്ത് മാതൃക കാട്ടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഈ കഥ മറക്കരുത്. വേറെ ആയിരത്തോളം എയ്‍ഡഡ് വിദ്യാലയങ്ങള്‍ പൂട്ടാനുള്ള അപേക്ഷയുമായി കാത്തുനില്‍ക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രിതന്നെ പറയുന്നു. അതെല്ലാം ഏറ്റെടുക്കുമോ? അതിന് മുടക്കാന്‍ എത്ര ശതകോടികള്‍ ഉണ്ട് കൈയ്യില്‍?
ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്ന നാല് സ്കൂളുകളില്‍ എല്ലാംകൂടി 141 കുട്ടികളേ ഉള്ളു. കോഴിക്കോട്ടെ പാലാട്ടുനഗര്‍ യുപി സ്കൂളില്‍ 16. മലാപ്പറമ്പ് എ.യു.പി സ്കൂളില്‍ 17. തൃശ്ശൂരിലെ കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍.പി സ്കൂളില്‍ 41. മലപ്പുറം മങ്ങാട്ടുമുറി എ.എം.എല്‍.പി സ്കൂളില്‍ 67. കേരളത്തിലെല്ലായിടത്തും ഇങ്ങനെ ഊര്‍ദ്ധന്‍ വലിക്കുന്ന പള്ളിക്കൂടങ്ങളുണ്ട്.
പതിനഞ്ച് കുട്ടികള്‍ പോലും ഒരു ക്ലാസില്‍ തികച്ചില്ലാത്ത 3557 സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകള്‍ കേരളത്തിലുണ്ടെന്നാണ് കണക്ക്. നേരത്തെ ഒരു ക്ലാസില്‍ 25 കുട്ടികളെങ്കിലും ഇല്ലാത്തതായിരുന്നു ഏറ്റവും ദയനീയമെന്ന് കണക്കാക്കിയിരുന്നത്. പക്ഷെ അത്തരം സ്കൂളുകളുടെ എണ്ണം കണ്ട് പേടിച്ച് അത് 15 കുട്ടികള്‍ എന്നാക്കി കുറയ്‌ക്കുകയായിരുന്നു. ഇനി 15 കുട്ടികള്‍ ഒരു ക്ലാസിലില്ലെങ്കിലും നാലാം ക്ലാസ് വരെ ആകെ 60 കുട്ടികളുണ്ടായാലും മതി. എന്നിട്ടും രക്ഷയില്ല.
മലാപ്പറമ്പ് സ്കൂളിലെ മാനേജര്‍ എന്തുകൊണ്ട് സമരം നടത്തുന്നവരുടെ കുട്ടികളാരും ഇവിടെ പഠിക്കുന്നില്ലെന്ന് ചോദിച്ചപ്പോള്‍ സമരസമതി ബ...ബ്ബ...ബ്ബ വച്ചത് നമ്മള്‍ കണ്ടതാണല്ലോ.
മലാപ്പറമ്പിലേയും കിരാലൂരിലേയും ഒക്കെ സ്കൂളുകള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ സ്കൂളുകളാക്കിയാല്‍ അവിടെനിന്ന് പോയ കുട്ടികള്‍ തിരിച്ചെത്തുമോ? ഒരു കുട്ടിയെങ്കിലും ബാക്കിയുണ്ടെങ്കില്‍ പഠിപ്പിക്കുമെന്ന് മന്ത്രി വികാരാവേശത്തില്‍ പറയുന്നു. ആ കുട്ടിയും പോയാലോ?
സര്‍ക്കാര്‍/എയ്‍ഡഡ് സ്കൂളുകളേക്കുറിച്ചുള്ള പൊതു ചിത്രം എന്താണ്? സ്കൂള്‍ തുറന്നതിന് ശേഷമല്ലാതെ ഒരിക്കലും എത്താത്ത പാഠപുസ്തകങ്ങള്‍. (കാത്തിരുപ്പ് ആഴ്ചകളോ മാസങ്ങളോ വരെ നീളാം). ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങള്‍. (അതിന് ഉത്തരവാദികള്‍ ആരുമില്ല). കുടിക്കാന്‍ നല്ല വെള്ളം, ഇരിക്കാന്‍ നല്ല ബഞ്ച്, വൃത്തിയുള്ള മൂത്രപ്പുര... എല്ലാം പലയിടത്തും അസാധ്യം.
ഇനി മാനേജ്മെന്റിനും കുട്ടികള്‍ക്കും വേണ്ടാത്ത സ്കൂളുകള്‍ ഏറ്റെടുക്കാനുള്ള കോടികളും അത് നിലനിര്‍ത്താനുള്ള ലക്ഷങ്ങള്‍ കൂടി മുടക്കാം. എന്നിട്ട് കുട്ടികളില്ലാത്ത ക്ലാസ് മുറികളും, അവിടെ ഈച്ചയാട്ടിയിരിക്കുന്ന അദ്ധ്യാപകരുമായി കാലം കഴിയ്‌ക്കാം.
ഇതിന് പുറമേ ആണ് സംസ്ഥാന സിലബസ്സിനേക്കാള്‍ കേന്ദ്രസിലബസ്സാണ് മെച്ചമെന്ന വിശ്വാസം. ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നതിന് അതാണത്രെ നല്ലത്. (സത്യമാണോ കളവാണോ എന്ന് പറയാന്‍ ഉറപ്പ് പോര.) 90കളില്‍ തുടങ്ങിയ ഡിപിഇപി പാഠ്യപദ്ധതി പരിഷ്കാരം മുതലാണ് ഈ കണ്‍ഫ്യഷന്‍ തുടങ്ങിയത്. അദ്ധ്യപകന്‍ കുട്ടിയുടെ കൂട്ടുകാരനെന്ന മട്ടില്‍ ആവിഷ്കരിച്ച പരിഷ്കാരം രക്ഷിതാക്കള്‍ക്കൊന്നും ദഹിച്ചില്ല. അങ്ങനെ പലായനം തുടങ്ങി.
സ്കൂളുകള്‍ ഇല്ലാതാകുന്നതല്ല, അതിലൊന്നും പഠിക്കാന്‍ കുട്ടികളില്ലാത്തതാണ് പ്രശ്നം. അടിസ്ഥാന പ്രശനം. അതിന് എന്ത് മരുന്നുണ്ട് നമ്മുടെ കൈയ്യില്‍?
3000നും 3500നും ഇടയ്‌ക്കാണ് പഠിപ്പിക്കാന്‍ കുട്ടികളില്ലാതെ നില്‍ക്കുന്ന അദ്ധ്യാപകര്‍. (ഈ വര്‍ഷത്തെ കണക്ക് കിട്ടിയിട്ടില്ല) ഇവര്‍ക്ക് മാസം തോറും ഖജനാവില്‍ നിന്ന് നല്ലൊരു തുക ശമ്പളമായി പോകുന്നു. കുട്ടികള്‍ തീരെയില്ലാത്ത 3557 സര്‍ക്കാര്‍ സ്കൂളുകള്‍ നിലനിര്‍ത്താന്‍ ചിലവാക്കുന്ന കാശ് വേറെ. ഇനി മാനേജ്മെന്റിനും കുട്ടികള്‍ക്കും വേണ്ടാത്ത സ്കൂളുകള്‍ ഏറ്റെടുക്കാനുള്ള കോടികളും അത് നിലനിര്‍ത്താനുള്ള ലക്ഷങ്ങള്‍ കൂടി മുടക്കാം. എന്നിട്ട് കുട്ടികളില്ലാത്ത ക്ലാസ് മുറികളും, അവിടെ ഈച്ചയാട്ടിയിരിക്കുന്ന അദ്ധ്യാപകരുമായി കാലം കഴിയ്‌ക്കാം.
പുര കത്തുകയാണ് സര്‍ക്കാരേ.. വാഴ വെട്ടാനുള്ള സമയം ഇതല്ല..
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.