
ലണ്ടന്‍: മക്കളുടെ മുടി മുറിച്ചിട്ട് ക്ലാസില്‍ വിട്ടാല്‍ മതിയെന്ന് അധ്യാപകര്‍. എന്നാല്‍, മുടി മുറിച്ചിട്ടാണെങ്കില്‍ അവരാ സ്കൂളില്‍ പഠിക്കേണ്ടതില്ലെന്ന് അമ്മയും.
ഇംഗ്ലണ്ടിലെ ഹുള്ളിലുള്ള കിങ്സ് വുഡ് അക്കാഡമിയിലാണ് സംഭവം. സ്കൂളില്‍ പഠിക്കുകയാണ് 13 വയസുകാരന്‍ ലെറോയ് വില്‍സണും, അനിയന്‍ ടിജെ വില്‍സണും. അവരുടെ വ്യത്യസ്തമായ ഹെയര്‍സ്റ്റൈല്‍ കാരണം രണ്ടുപേരും സ്കൂളില്‍ നിന്നും ഒറ്റപ്പെടുകയായിരുന്നു. മുടി മുറിച്ചിട്ട് വന്നാല്‍ മതിയെന്ന് സ്കൂളധികൃതര്‍ ഉത്തരവിട്ടു. എന്നാല്‍, അതൊന്നും പറ്റില്ലെന്ന് ഇവരുടെ അമ്മ ടെറി ലീ വില്‍സണും.
മുടി മുറിക്കാതെയും യാതൊരു മാറ്റവും വരുത്താതെയും തന്നെ പിറ്റേന്നും മക്കളെ സ്കൂളിലയച്ചു. ഹെയര്‍സ്റ്റൈല്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് മക്കളുടെ മനുഷ്യാവകാശമാണെന്നും അതിനാല്‍ അതിലിടപെടില്ലെന്നും ഉറച്ച നിലപാടെടുത്തു ടെറി ലീ. എന്നാല്‍ കുട്ടികളെ വ്യത്യസ്ത ഹെയര്‍സ്റ്റൈലിന്‍റെ പേരില്‍ സ്കൂളില്‍ ഒറ്റപ്പെടുത്തി തുടങ്ങി. ഇതോടെ കുട്ടികളെ ആ സ്കൂളില്‍ വിടാതിരിക്കുകയായിരുന്നു ടെറി ലീ. എങ്ങനെയാണ് കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഹെയര്‍സ്റ്റൈല്‍ മാറ്റാന്‍ പറയുക. പ്രത്യേകിച്ച് മൂത്ത മകനോട്. അവന് 13 വയസായി. അവനും അവകാശങ്ങളില്ലേ എന്നാണ് ടെറി ലീയുടെ ചോദ്യം.
അതൊരു വലിയ സ്കൂളാണ്. അവര്‍ക്ക് അവരുടേതായ നയങ്ങളും കാണും. പക്ഷെ, ഇത് കുറച്ചുകൂടിപ്പോയി. സ്വന്തം ഹെയര്‍സ്റ്റൈല്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ ആര്‍ക്കെന്തവകാശമാണുള്ളത്. മുടി മുറിക്കാന്‍ പറയുന്നത് കുട്ടികളെ വേദനിപ്പിക്കും താനത് ചെയ്യില്ലെന്നും ടെറി ലീ പറയുന്നു.
കുട്ടികളുടെ അച്ഛന്‍ സ്കൂളിലെ പ്രധാനാധ്യാപികയെ കണ്ടിരുന്നു. ഇത്രയും പ്രായമായ കുട്ടികള്‍ മുടി മുറിക്കില്ലെന്ന് പറയുമ്പോള്‍ അവരെ എങ്ങനെയാണ് അതിനുവേണ്ടി നിര്‍ബന്ധിക്കുകയെന്ന് അദ്ദേഹവും അധികൃതരോട് ചോദിച്ചിരുന്നു.
എന്നാല്‍ ഹെയര്‍ സ്റ്റൈലടക്കം യൂണിഫോമിന്‍റെ ഭാഗമാണെന്നും അത് അനുസരിക്കണമെന്നുമാണ് സ്കൂളധികൃതരുടെ പക്ഷം.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം