അവിശ്വസനീയമായ ഒരു പുസ്തകത്തിന്റെ വിചിത്ര യാത്രകള്‍

By അഭിജിത്ത് കെ.എFirst Published Jul 12, 2018, 2:34 PM IST
Highlights
  • എന്റെ പുസ്തകം
  • അഭിജിത്ത് കെ.എ എഴുതുന്നു
  • ജോസഫ് ആന്റണി എഴുതിയ ഹരിത ഭൂപടം എന്ന പുസ്തകത്തിന്റെ വായന. 

ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം  webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.


പതിനേഴാം നൂറ്റാണ്ടിന്റെ ചരിത്രത്തിലൂടെ ഇന്നൊന്ന് യാത്ര ചെയ്തു. ജോസഫ് ആന്റണിയുടെ 'ഹരിതഭൂപടം' എന്ന പുസ്തകത്തില്‍ കയറി മലബാറിന്റെ ഹൃദയത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന സസ്യങ്ങളെകുറിച്ചുള്ള ഒരു മഹത്തായ ഗ്രന്ഥം തേടിയായിരുന്നു ആ യാത്ര. ഇട്ടി അച്ച്യുതന്‍ എന്ന വൈദ്യന്‍ നിര്‍മ്മിച്ച, ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മലബാര്‍ കമാന്‍ഡര്‍ ആഡ്രിയന്‍ വാന്‍ റീഡിനാല്‍ രൂപ കല്‍പ്പന ചെയ്യപ്പെട്ട 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്നതാണ് ആ മഹത്തായ ഗ്രന്ഥത്തിന്റെ പേര്.

വാന്‍ റീഡ്

 

333 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കഥ നടക്കുന്നത്.

അക്കാലത്ത്, മലബാറാണോ, സിലോണാണോ ഫലഭൂയിഷ്ടമായ ഇടം എന്ന വാദത്തില്‍ ഡച്ച് ഈസ്റ്റ്് ഇന്ത്യ കമ്പനിയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു.
അതിന്റെ ഉത്തരമായി, മലബാറിലുള്ളത് ഫലഭൂയിഷ്ടമായ മണ്ണാണെന്നും, അവിടെ സുഗന്ധദ്രവ്യങ്ങള്‍ മാത്രമല്ല മറ്റ് പലതുമുണ്ടാകുമെന്നും, സ്വന്തം കമ്പനിയെതന്നെ ബോധിപ്പിക്കാന്‍ വാന്‍ റീഡ് നിര്‍മ്മിച്ച ഒരു വഴിത്താരയാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ്.

അതില്‍ മിക്കതും, ലാറ്റിന്‍ ഭാഷയിലാണ്. മലയാള ലിപി ആദ്യമായി മഷിപുരളുന്നതും ഇതേ മലബാറിക്കൂസില്‍ തന്നെയായിരുന്നു.

ഹോര്‍ത്തൂസ് മലബാറിക്കൂസ്
കേരളത്തിന്റെ സസ്യസമ്പത്തിനെ കുറിച്ചുള്ള വലിയൊരു പഠനഗ്രന്ഥമാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ്. പന്ത്രണ്ട് വോള്യങ്ങളിലായി മലബാറിക്കൂസിനെ പുറത്തിറക്കുന്നത് ഇട്ടി അച്ചുതന്‍ എന്ന വൈദ്യന്റെ കുടുംബത്തിലെ തലമുറകളിലായി കൈമാറിപോന്ന നാട്ടറിവുകളുടേയും, സസ്യശാസ്ത്രത്തിന്റെയും, അറിവുകള്‍ ചേര്‍ത്തുകൊണ്ടാണ്. ഓരോ സസ്യത്തിന്റേയും, അതിന്റെ ലക്ഷണങ്ങളും, വേരിന്റെ രീതിയും, പൂവിന്റെ നിറവും, വലുപ്പുവും, ഗുണവുമൊക്കെ അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മിഴിവാര്‍ന്ന ചിത്രങ്ങളോടെ ആ ഗ്രന്ഥം പല രോഗങ്ങള്‍ക്കും നിര്‍മ്മിക്കേണ്ട മരുന്നുകളുടെ രീതിയും പറഞ്ഞുതരുന്നു.

ഇട്ടി അച്യുതന്‍ എന്ന മഹാവൈദ്യര്‍ 
ചേര്‍ത്തല ടൗണില്‍ നിന്ന് എറണാകുളം റൂട്ടില്‍ അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്തുവേണം തങ്കിക്കവല എത്താന്‍. അവിടെനിന്ന് രണ്ടേകാല്‍ കിലോമീറ്റര്‍ മാറി െൈതക്കല്‍ ഭാഗത്തേക്കുള്ള റോഡിലാണ് ഇട്ടി അച്യുതന്‍ ജങ്ഷന്‍. ആ ജങ്ഷനു പടിഞ്ഞാറ് മൂന്നു നാല് പുരയിടങ്ങള്‍ക്കപ്പുറം കൊല്ലാട്ട് പറമ്പ്. ആലപ്പുഴ ജില്ലയില്‍ കടക്കരപ്പള്ളി പഞ്ചായത്തിലെ എട്ടാം വാര്‍ഡാണിത്. ഇതിന് അടുത്തായി ഇട്ടി അച്യുതന്‍ എന്ന മഹാവൈദ്യര്‍ പരിപാലിച്ചിരുന്ന ഒരു ഔഷധത്തോട്ടമുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ പരമ്പരയിലെ ഇപ്പോഴത്തെ ഗൃഹനാഥനാണ് സോമന്‍. ഒരു മഹാവൈദ്യപരമ്പരയിലെ എല്ലാ കണ്ണികളും വൈദ്യരാണെങ്കിലും അവരാരും ഇട്ടി അച്യതുനു ശേഷം വൈദ്യരംഗത്ത് പ്രശസ്തരായില്ല. ഇട്ടി അച്യുതന്‍ ഉപയോഗിച്ചിരുന്ന താളിയോലഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിരുന്ന ചരല്‍ക്കൂട, ഔഷധങ്ങള്‍ അളന്നെടുക്കാന്‍ വൈദ്യര്‍ ഉപയോഗിച്ചിരുന്ന കഴഞ്ചിക്കോല്, മരുന്നുരക്കാനും ചതക്കാനുമുള്ള ചാണക്കല്ലും അമ്മിക്കല്ലുമൊക്കെ അദ്ദേഹമാര്‍ജിച്ച നാട്ടുമരുന്നുകളുടേയും, സസ്യസമ്പത്തിന്റേയും നാമം ചൊല്ലി. അവിടെയിരിപ്പുണ്ട്.

ഇട്ടി അച്യുതനിലേക്കുള്ള മറ്റൊരു തൂക്കു പാലമാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ്. കേരളം ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയുടെ കാല്‍ ചുവട്ടില്‍ അമര്‍ന്നിരുന്ന കാലത്താണ് വാന്‍ റീഡ് ഇട്ടി അച്യുതന്‍ എന്ന കീഴ്ജാതിയില്‍പ്പെട്ട ഒരു വൈദ്യരെ തന്റെ കോട്ടയിലേക്ക് ക്ഷണിക്കുന്നത്. അദ്ദേഹത്തിനുണ്ടായ അറിവുകളുടെ സമുച്ചയമായിരിക്കാം 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന ഗ്രന്ഥത്തിന്റെ മുഖ്യ ചുമതല ഇട്ടി അച്യുതന് നല്‍കാന്‍ വാന്‍ റീഡിനെ പ്രേരിപ്പിച്ചത്.

ആ ഗ്രന്ഥത്തില്‍ ഇട്ടി അച്യുതന്റെ സംഭാവനകളെ വിശദമായി നല്‍കിയിട്ടുണ്ട്. ഇട്ടി അച്യുതന്റെയും, ചിത്രകാരന്മാരുടേയും, വാന്‍ റീഡിന്റെയുമൊക്കെ, മറ്റു പലരുടേയും ശ്രമഫലമായി ആംസ്റ്റര്‍ഡാമിലാണ് 12 വോള്യങ്ങളായി ഹോര്‍ത്തൂസ് മലബാറിക്കൂസ് പുറത്തിറങ്ങിയത്. മലബാറിക്കൂസ് പുറത്തിറക്കാനായി വാന്‍ റീഡിന് നിരവധി പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടിവന്നു. 

അതിലൊന്ന് അച്ചടിതന്നെയായിരുന്നു. ഇത്രയും വലിയ ഒരു ഗ്രന്ഥം അച്ചടിക്കുകയും, വില്‍ക്കുകയും ചെയ്യുന്നത് അന്നത്തെ കാലത്ത് ഭീമമായ പണച്ചിലവുള്ള കാര്യമായിരുന്നു. എന്നാല്‍ ഹോര്‍ത്തൂസ് മലബാറിക്കൂസ് നിര്‍മ്മിക്കാന്‍ സഹായിച്ചവരിലാര്‍ക്കും അതിന്റെ 12 വോള്യങ്ങളും അച്ചടിമഷിപുരളുന്നത് കാണാന്‍ സാധിച്ചില്ല.

'ഹരിതഭൂപടം', ജോസഫ് ആന്റണി

മണിലാല്‍ എന്ന ശാസ്ത്രജ്ഞന്‍
മലബാറിക്കൂസിന് ജനങ്ങളില്‍ വിലയിടിഞ്ഞതാവാം ഇത്രയും മഹത്തായ ഗ്രന്ഥം ചരിത്രത്തെ തൊട്ടുണര്‍ത്താതെ ഒന്നുറങ്ങാന്‍ പോയത്. പിന്നീട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് മലബാറിക്കൂസിനെ പുനര്‍ജനിപ്പിച്ച് മണിലാല്‍ എന്ന ശാസ്ത്രജ്ഞന്‍ ലോകത്തേക്ക് വരുന്നത്. 

എഴുതുകയാണെങ്കില്‍ 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന പുസ്തകം പോലെയെഴുതണം, എന്ന് അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് അമ്മ പറയാറുണ്ടായിരുന്നു.
അതുതന്നെയാവാം മലബാറിക്കൂസിനെ കണ്ടെത്തുന്നതിനായുള്ള മണിലാലിന്റെ യാത്രയ്ക്ക് തുടക്കമിട്ടത്. ശേഷം ഒരു ലൈബ്രറിയില്‍ വായനക്കായി ചിലവഴിച്ച തന്റെ യൗവ്വനകാലത്ത് ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ ഒരു വോള്യം അദ്ദേഹം കാണ്ടെത്തി.

തണുത്തുറഞ്ഞ ഹിമമനുഷ്യനെപോലെ ഹിമാലയം പോലെയുള്ള ആ ഗ്രന്ഥം മണിലാലിനെ സ്തംഭിപ്പിച്ചു, അതിലെ സസ്യങ്ങളുടെ പേര് ലിസ്റ്റ്് ചെയ്തു. അവിടെനിന്ന് ആ യാത്ര ഊര്‍ജ്ജിതമായി. പലരേയും കണ്ടു. പല വൈദ്യന്‍മാരുടെ അടുത്തും ഇങ്ങനെയൊരു ഗന്ഥത്തെക്കുറിച്ച് അന്വേഷിച്ചു. പലരും അറിയില്ലാന്ന് പറയും. മറ്റുചിലപ്പോള്‍ അറിയുമെന്നും. 

അവര്‍ പറഞ്ഞയിടത്ത് നോക്കുമ്പോള്‍ അത് പഴയ താളിയോലകളായിരിക്കും. അങ്ങനെയിരിക്കെയാണ് അദ്ദേഹം തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയിലെ ലൈബ്രറി ബ്ലോക്കിലേക്ക് പോകുന്നത്. അവിടെ അദ്ദേഹം റഫറന്‍സുകള്‍ പരതികൊണ്ടിരിക്കുകയായിരുന്നു. ഇടയ്ക്ക് ഒരു വിശ്രമവേളയില്‍, തൂക്കിവില്‍ക്കാനും, ഒഴിവാക്കാനുമൊക്കെ ഇട്ടിരുന്ന കടലാസുകഷ്ണങ്ങള്‍ക്കിടയില്‍നിന്ന് ഒരു ചരിത്രത്തെ താങ്ങിപിടിച്ച വലിയൊരു പരിചിതമായ പുസ്തകത്തെ അദ്ദേഹം കണ്ടെത്തി.
അത് ഹോര്‍ത്തൂസ് മലബാറിക്കൂസായിരുന്നു. വീണ്ടും ഒന്ന് നോക്കിയപ്പോള്‍ മലബാറിക്കൂസിന്റെ 12 വോള്യങ്ങളും ലഭിച്ചു.

നട്ടെല്ലിലൂടെ അരിച്ചുകയറിയ തണുപ്പ് ആ കാഴ്ചയെ അവിശ്വസനീയമാക്കി.
 
ആ ഗ്രന്ഥത്തിന്റെ മിക്ക ഭാഗങ്ങളും ലാറ്റിനിലായിരുന്നു. അതുകൊണ്ടുതന്നെ അതിനെ പരിഭാഷപ്പെടുത്തേണ്ടതാണ് അടുത്ത പണി. മണിലാലിന് ലാറ്റിനറിയില്ല.
അതുകൊണ്ടുതന്നെ കേരളത്തിലെ ലാറ്റിനറിയുന്ന അച്ചന്മാരെ കണ്ടു. പക്ഷെ എല്ലാവരും കൈയ്യൊഴിഞ്ഞു. പക്ഷെ കുറേപേര്‍ സഹായിക്കാനുമുണ്ടായിരുന്നു.
അതിലൊരാള്‍ ജോസഫ് കണ്ണമ്പുഴയായിരുന്നു. അദ്ദേഹം മണിലാലിനോടൊപ്പം നിരന്തരം സഹകരിച്ചുപോന്നു.

അവസാനം ലാറ്റിന്‍ പഠിച്ച് അത് മണിലാല്‍ മലയാളത്തിലേക്കും, ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തി. 333 വര്‍ഷങ്ങള്‍ മുമ്പുള്ള മലബാറിക്കൂസ് അടഞ്ഞുകിടന്നത് അതിന്റെ പുതിയൊരദ്ധ്യായത്തിനുവേണ്ടിയായിരിക്കാം. പതിറ്റാണ്ടുകളുടെ പഴക്കവും, സസ്യസമ്പത്തും നിറഞ്ഞതാണ് മലബാറിക്കൂസ് എന്ന ഗ്രന്ഥം. എന്നാല്‍ ഇത്രയധികം ചെയ്തിട്ടും, അന്നും ഇന്നും അതിന്റെ വക്താക്കള്‍ അംഗീകരിക്കപ്പെട്ടില്ല എന്നതാണ് അത്ഭുതം.

മണിലാലും, വാന്‍ റീഡും, ഇട്ടി അച്യുതനും, ആ ഗ്രന്ഥത്തിന്റെ സഹായികളൊക്കെ ഇപ്പോള്‍ ജീവിക്കുന്നത് ഹോര്‍ത്തൂസിന്റെ ഇലകളിലൂടെ തഴുകപ്പെട്ടും,
പൂക്കളില്‍ ഒന്നു വിരിഞ്ഞും, തണ്ടുകളില്‍ ഊഞ്ഞലാടിയും, വേരുകളില്‍ സ്വപ്നങ്ങള്‍കണ്ടുമൊക്കെയാണ്. മലബാറിക്കൂസിന്റെ ഓരോ ഞൊടിയെന്ന പോലെ ഓരോ വാക്കും ഓരോ കഥകള്‍ നമ്മോട് പറയുന്നു. 

മണിലാലും, വാന്‍ റീഡും, മലബാറും, ഇട്ടി അച്യുതനുമൊക്കെ രചിച്ച കഥ. നാട്ടറിവിന്റെ കഥ. സസ്യങ്ങളുടെ കഥ. കാലത്തിന്റെ കഥ. ജോസഫ് ആന്റണിയുടെ കഥ.

(അഭിജിത് കെ.എ. വിദ്യാര്‍ത്ഥി. ശാസ്ത്രം, സാങ്കേതികത, എഴുത്ത്, കല എന്നിങ്ങനെ അനേകം വഴികളില്‍ സഞ്ചരിക്കുന്നു.)
...............................................

അവരുടെ പുസ്തകങ്ങള്‍:

അനില്‍ വേങ്കോട്: നിപയുടെയും ഫാഷിസത്തിന്റെയും കാലത്ത് പ്ലേഗ് വായിക്കുമ്പോള്‍

അബ്ബാസ് ഒ എം: രവി ബസ്സിറങ്ങിയ കൂമന്‍ കാവ് ഇപ്പോള്‍ ഇവിടെയാണ്

രൂപേഷ് കുമാര്‍: പുസ്തകമാകാതെ ഒഴുകിയ ചോരകള്‍!

അബിന്‍ ജോസഫ്: ഒരു നിഗൂഢവായനക്കാരന്റെ രഹസ്യരാത്രികള്‍

വി എം ദേവദാസ് : ടെസ്റ്റ് ക്രിക്കറ്റ് പോലൊരു നോവല്‍

സോണിയാ റഫീക്ക്: മനുഷ്യാ, നീ ജീനാവുന്നു!

ജെ. ബിന്ദുരാജ്: വിട്ടുപിരിയാത്തൊരു പുസ്തകം

ഫിറോസ് തിരുവത്ര: ഭൂപടം ഒരു കടലാസല്ല; അനേകം മനുഷ്യരുടെ ചോരയാണ്!

വിനീത പ്രഭാകര്‍: പേജ് മറിയുന്തോറും  നാമൊരത്ഭുതം പ്രതീക്ഷിക്കും!

 മാനസി പി.കെ: ശരീരത്തെ  ഭയക്കാത്ത പുസ്തകങ്ങള്‍​

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്: എന്റെ പ്രണയത്തിലും ജീവിതത്തിലും ജിബ്രാന്റെ ഇടപെടലുകള്‍

മുജീബ് റഹ്മാന്‍ കിനാലൂര്‍ : മണപ്പാട് കുഞ്ഞഹമ്മദ് ഹാജി: കേരളം മറന്ന നവോത്ഥാന നായകന്‍​

യാസ്മിന്‍ എന്‍.കെ: വേണുവിന്റെ യാത്രകള്‍!​

കെ. എ ഷാജി: അത് വായിച്ചാണ് ഞാന്‍  അച്ചനാവാന്‍ പോയത്!

അക്ബര്‍: കാരമസോവ് സഹോദരന്‍മാര്‍  എന്നോട് ചെയ്തത്​

റിജാം റാവുത്തര്‍:  രണ്ട് പതിറ്റാണ്ടായി ഈ പുസ്തകത്തെ  ഞാന്‍ ഇടക്കിടെ ധ്യാനിക്കുന്നു...​

രമ്യ സഞ്ജീവ് : അഭിമന്യുവിന്റെ ചോരയുടെ കാലത്ത്  'അന്ധത' വായിക്കുമ്പോള്‍​

click me!