Asianet News MalayalamAsianet News Malayalam

വേണുവിന്റെ യാത്രകള്‍!

  • എന്റെ പുസ്തകം
  • യാസ്മിന്‍ എന്‍.കെ എഴുതുന്നു
My Book Yasmin NK Slolo Travel by Venu
Author
First Published Jul 3, 2018, 5:27 PM IST

ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം  webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.

yasmin NK my book Solo Traveller Venu

ഏതൊരു യാത്രികന്റെയും ഉള്ളിലെ ഭ്രമാത്മകമായ സ്വപ്നമാണ് സോളോ ട്രിപ്പുകള്‍. സോളോ ട്രിപ്പിലെ ഏറ്റവും വലിയ ഗുണം എന്താണെന്ന് വെച്ചാല്‍ അവനവനു ഇഷ്ടമുള്ള കാഴ്ചകള്‍ കണ്ട്, ഒന്നിനെ പറ്റിയും ആധിയും വേവും ഇല്ലാതെ പോയിക്കൊണ്ടിരിക്കാം എന്നതാണ്. ഒന്നുകില്‍ വണ്ടിയിലോ ബസിലോ നടന്നോ,  അല്ലേല്‍ ഒരു കാറും എടുത്ത് ഗൂഗിള്‍ മാപ്പും സെറ്റ് ചെയ്ത് ഭൂമിയുടെ അറ്റം വരേക്കും ഓടിച്ച് പോകുക. എന്നും കാണുന്ന ഒരു സ്വപ്നമാണത്. 

അതാണിവിടെ സോളോ സ്‌റ്റോറീസ് എന്ന പേരില്‍ വേണു എഴുതി വെച്ചിരിക്കുന്നത്. വളരെ ലളിതമായി ചമല്‍ക്കാരങ്ങളില്ലാതെ. അതേസമയം എണ്ണം പറഞ്ഞ ഒരു കാമറാമാന്‍, തന്റെ കാമറക്കണ്ണിലൂടെ എത്രത്തോളം ഭംഗിയില്‍ മുന്നില്‍ കാണുന്ന ദൃശ്യങ്ങളെ കാമറയില്‍ ഒപ്പിയെടുക്കുമോ അത്രമേല്‍ ചാരുതയോടെ അക്ഷരങ്ങളെ അടുക്കിപ്പെറുക്കി വെച്ചിരിക്കുന്നു ഈ പുസ്തകത്തില്‍.   ഒറ്റയിരുപ്പില്‍ വായിച്ച് തീര്‍ക്കാന്‍ തക്ക വണ്ണം വായനക്കാരനെ തന്റെ കാറിന്റെ ബാക്‌സീറ്റില്‍ കയറ്റിയിരുത്തുന്നുണ്ട് വേണു. അത് കൊണ്ട് തന്നെ അടുത്ത ലക്ഷ്യ സ്ഥാനം ഇനിയെത്ര ദൂരം ഉണ്ടെന്നും വഴിയില്‍ എന്തൊക്കെ കാഴചകളാണു കാത്ത് വെച്ചിരിക്കുന്നതെന്നും, രാത്രി ഉറങ്ങാന്‍ പറ്റിയ സ്ഥലം എവിടേലും കിട്ടുമോ എന്നുമൊക്കെ ഉള്ള ആകാംക്ഷ പിന്‍ സീറ്റ് യാത്രക്കാരനും ഉണ്ട്.

തിരുവനന്തപുരത്ത് നിന്നും തുടങ്ങി, കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങളിലൂടെ മഹാ രാഷ്ട്രയില്‍ കടന്ന് അജന്ത എല്ലോറ കണ്ട് തിരിച്ച് ഗോവ, ബാംഗ്ലൂര്‍ വഴി തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന ഒരു റൗണ്ട് ട്രിപ്പാണു  സോളോ സേ്‌റ്റോറീസ്.  സോളോ യാത്ര പുറപ്പെടുന്നതിനു മുന്‍പുള്ള പിന്‍ വിളികള്‍ , അഭ്യൂദയകാംക്ഷികളുടെ സ്‌നേഹോപദേശങ്ങള്‍ എല്ലാം ലേഖകനെ പിടിച്ച് നിര്‍ത്താന്‍ ആവതും ശ്രമിക്കുന്നുണ്ട്. പക്ഷെ യാത്രയുടെ ആ വിളി വന്നാല്‍ പിന്നെ അതിനെ അതിജയിക്കാന്‍ ബുദ്ധിമുട്ടാണു എന്ന നാട്ടുചൊല്ലിനെ അന്വര്‍ത്ഥമാക്കും മട്ടില്‍ വേണു കാറുമെടുത്ത് ഇറങ്ങുകയാണ്.  അവനവനെ ബോധ്യപ്പെടുത്താനുള്ള ഒരു ശ്രമംകൂടിയാണത്. 

ഒരു റൗണ്ട് ട്രിപ്പാണു  സോളോ സേ്‌റ്റോറീസ്.

യാത്ര ഉള്ളിലേക്കും കൂടിയാകണം എന്ന സിദ്ധാന്തത്തെ അരക്കിട്ടുറപ്പിക്കാന്‍ ഒരു ഇറങ്ങിപ്പുറപ്പെടല്‍.

നല്ലൊരു യാത്രികനാണ് ലേഖകന്‍ എന്നത് പുസ്തകം വായിച്ച് പോകെ നമുക്ക് മനസ്സിലാകും. ഒരു യാത്രികനു മാത്രമേ വഴിയില്‍ താന്‍ കാണുന്ന കേവലം കാഴ്ചകള്‍ക്കപ്പുറം, അവിടെ പൊരുതി ജീവിക്കുന്ന മനുഷ്യരും ഉണ്ടെന്ന് കാണാനാകുകയുള്ളു. അവരുടെ സന്തോഷവും സങ്കടവും, ജീവിക്കാനായുള്ള പരക്കം പാച്ചിലും അതേ പടി അനുതാപപൂര്‍വ്വം നോക്കിക്കാണാനുള്ള ഉള്‍ക്കണ്ണ് നല്ലൊരു യാത്രികനു മാത്രം സ്വന്തം. ആ പച്ച മനസ്സ് ഉള്ളത്‌കൊണ്ടാണു ഹാവേരിക്കടുത്ത ഏതോ   കുഗ്രാമത്തില്‍, തനിക്ക് കിടക്കാന്‍ ഇടം തന്ന രുദ്രപ്പ എന്ന വൃദ്ധനെ ലേഖകന്‍ മടക്ക യാത്രയില്‍ അന്വേഷിച്ച് ചെല്ലുന്നത്. ബിദിര്‍ എന്ന സ്ഥലത്ത് കേവല കാഴ്ചകള്‍ക്കപ്പുറം, ആ   പ്രദേശത്തെ പ്രശസ്തിയിലേക്കുയര്‍ത്തുന്ന പാരമ്പര്യ ബിദിര്‍ കലാസൃഷ്ടികളുടെ പെരുംതച്ചന്‍, റഷീദ് കാദിരിയെ തേടിചെല്ലാനും ലേഖകന്‍ സമയം കണ്ടെത്തുന്നുണ്ട്.  

കാണാനും അറിയാനും ഉള്‍ക്കൊള്ളാനുമുള്ള ലേഖകന്റെ ജിജ്ഞാസ പുസ്തകത്തിലുടനീളം നമുക്ക് അനുഭവിക്കാനാകും.

സഹജീവികളോടുള്ള അനുതാപപൂര്‍വ്വമായ മനസ്സ്, തനിക്ക് ചുറ്റുമുള്ള പ്രകൃതിയിലേക്കും പക്ഷി മൃഗാദികളിലേക്കും കൂടി നീളുന്നുണ്ട്. ഹാലേബീഡുവിലെ ക്ഷേത്ര നഗരി  കണ്ട് ബദാമിയിലേക്കുള്ള വഴിയില്‍ രാത്രി തങ്ങാന്‍ ഇടം തേടി, നല്ലൊരു സ്ഥലം അന്വേഷിച്ച് നടക്കുന്നതിനിടെ കഴുത്തില്‍ ഇരുമ്പിന്റെ  മുള്ളുപട്ട കെട്ടിയ ഒരു പട്ടിയെ കണ്ട് ലേഖകന്‍ അത്ഭുതപ്പെടുന്നുണ്ട്. പിന്നീടാണു ആ കഴുത്തിലെ പട്ട , പുലിപ്പേടി നിറഞ്ഞപ്രദേശങ്ങളില്‍. വീട്ട് മൃഗങ്ങളെ പുലിയില്‍ നിന്നും കാക്കാനുള്ള രക്ഷാകവചം ആണെന്ന്  അദ്ദേഹത്തിനു വെളിപാടുണ്ടാകുന്നത്.

അവിടുന്ന് പെട്ടെന്ന്  സ്ഥലം കാലിയാക്കുന്നതിനുള്ള വെപ്രാളം  വായനക്കാരനേയും  അനുഭവപ്പെടുത്തുന്നതില്‍ ലേഖകന്‍ വിജയിച്ചിട്ടുണ്ട്.

മഴ മാറിയത് നമ്മളറിയുക മരം പെയ്യാന്‍ തുടങ്ങുമ്പോഴാണല്ലൊ.

ഒരു കാലത്ത് ഇന്ത്യയിലേയും പാകിസ്ഥാനിലേയും വരണ്ട പുല്‍ മേടുകളില്‍ ധാരാളമായി കണ്ട് വന്നിരുന്ന 'ദ ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റഡ്' എങ്ങനെ വംശനാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നുവെന്ന് പുസ്തകത്തില്‍ വിശദമാക്കുന്നു. ഈ പക്ഷികളെയും മൃഗങ്ങളെയുമൊക്കെ കണ്ണിമ വെക്കാതെ കാത്ത് പോരുന്ന കുറെ മനുഷ്യ ജീവികളുടെ നിതാന്ത പരിശ്രമം വായിച്ച് പോകെ, ഈ ഭൂമി അതിന്റെ ആവാസ വ്യവസ്ഥയിലെ സന്തുലനം നിലനിര്‍ത്തി നമ്മുടെയൊക്കെ ജീവിത ത്തെ എത്രമാത്രം കാത്ത് രക്ഷിക്കുന്നുവെന്ന് നമുക്ക് ബോധ്യപ്പെടും. പല പേരുകളില്‍ ആണെങ്കിലും അവരൊക്കെ എത്രമേല്‍ സ്വന്തം ജീവിതം കാടിനു വേണ്ടി സമര്‍പ്പിച്ചിരിക്കുന്നുവെന്നു അത്ഭുതത്തോടെയല്ലാത ഓര്‍ക്ക വയ്യ.

നാനജില്‍ അത് ഭാഗവത് മാസ്‌കേ ആണെങ്കില്‍ തേക്കടിയില്‍ അത് കണ്ണനാണെന്ന വ്യത്യാസം മാത്രമേ ഉള്ളു. കാടിനു വേണ്ടി ജീവിക്കുന്ന മനുഷ്യര്‍.
യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ ലേഖകന്‍, സ്വയം പറയുന്നുണ്ട്, ഈ യാത്ര എന്നിലെന്തെങ്കിലും മാറ്റം വരുത്തിയോ, ഉണ്ടാകാന്‍ സാധ്യത ഇല്ലായെന്നും.

പക്ഷെ ഒന്നുറപ്പാണ്. യാത്രകള്‍ , അതെത്ര ചെറുതോ വലുതോ ആകട്ടെ, നമ്മെ അകം പുറം മാറ്റിയിട്ടുണ്ടാകും. നമ്മളത് അറിയുന്നില്ല എന്നേയുള്ളു.
അല്ലെങ്കിലും മഴ മാറിയത് നമ്മളറിയുക മരം പെയ്യാന്‍ തുടങ്ങുമ്പോഴാണല്ലൊ.

(യാസ്മിന്‍ എന്‍.കെ. സഞ്ചാരി, എഴുത്തുകാരി. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 'പെണ്‍ യാത്രകള്‍' എന്ന കോളം എഴുതുന്നു.)
...........................................................

അവരുടെ പുസ്തകങ്ങള്‍:

അനില്‍ വേങ്കോട്: നിപയുടെയും ഫാഷിസത്തിന്റെയും കാലത്ത് പ്ലേഗ് വായിക്കുമ്പോള്‍

അബ്ബാസ് ഒ എം: രവി ബസ്സിറങ്ങിയ കൂമന്‍ കാവ് ഇപ്പോള്‍ ഇവിടെയാണ്

രൂപേഷ് കുമാര്‍: പുസ്തകമാകാതെ ഒഴുകിയ ചോരകള്‍!

അബിന്‍ ജോസഫ്: ഒരു നിഗൂഢവായനക്കാരന്റെ രഹസ്യരാത്രികള്‍

വി എം ദേവദാസ് : ടെസ്റ്റ് ക്രിക്കറ്റ് പോലൊരു നോവല്‍

സോണിയാ റഫീക്ക്: മനുഷ്യാ, നീ ജീനാവുന്നു!

ജെ. ബിന്ദുരാജ്: വിട്ടുപിരിയാത്തൊരു പുസ്തകം

ഫിറോസ് തിരുവത്ര: ഭൂപടം ഒരു കടലാസല്ല; അനേകം മനുഷ്യരുടെ ചോരയാണ്!

വിനീത പ്രഭാകര്‍: പേജ് മറിയുന്തോറും  നാമൊരത്ഭുതം പ്രതീക്ഷിക്കും!

 മാനസി പി.കെ: ശരീരത്തെ  ഭയക്കാത്ത പുസ്തകങ്ങള്‍​

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്: എന്റെ പ്രണയത്തിലും ജീവിതത്തിലും ജിബ്രാന്റെ ഇടപെടലുകള്‍

മുജീബ് റഹ്മാന്‍ കിനാലൂര്‍ : മണപ്പാട് കുഞ്ഞഹമ്മദ് ഹാജി: കേരളം മറന്ന നവോത്ഥാന നായകന്‍​

Follow Us:
Download App:
  • android
  • ios