
ഷിക്കാഗോ: ഫേസ്ബുക്കിലൂടെ ലോകത്തോട് തല്‍സമയം സംസാരിക്കുന്നതിനിടെയാണ് ആ ദൃശ്യം ക്യാമറയില്‍ പതിഞ്ഞത്. തൊട്ടടുത്തു വെച്ച് ഒരു പൊലീസുകാരന്‍ ഒരാളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍. ഇവ തല്‍സമയം ഫേസ്ബുക്കിലൂടെ ലോകമെങ്ങും പരന്നു. മര്‍ദ്ദനത്തിനു ശേഷം മറ്റൊരു പൊലീസുകാരന്‍ കൂടി എത്തി ഇയാളെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം നടന്നത്. സൗത്ത് വാബാഷിലെ 88ാം നമ്പര്‍ തെരുവിലൂടെ മൊറൈസ് ഡില്ല എന്നയാള്‍ ഫേസ്ബുക്ക് ലൈവ് നടത്തി നടക്കുന്നതിനിടയിലാണ് മര്‍ദ്ദന രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പതിഞ്ഞത്. ഷിക്കാഗോ പൊലീസ് വകുപ്പിലെ ഒരുദ്യോഗസ്ഥന്‍ നിരായുധനായ ഒരാളെ നിലത്തേക്ക് തള്ളിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. റോബര്‍ട്ട് ഫോര്‍മാന്‍ എന്ന 22 കാരനായ കറുത്ത വര്‍ഗക്കാരനാണ് മര്‍ദ്ദിക്കപ്പെട്ടത്. ഞാന്‍ എതിര്‍ക്കുന്നില്ല എന്ന് മര്‍ദ്ദനമേറ്റയാള്‍ വിളിച്ചു പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. അതിനിടെ, ഒരു പൊലീസുകാരന്‍ കൂടി വന്ന് ഇയാളെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുന്നതും കാണാം.
. പൊതുനിരത്തില്‍ മദ്യപിച്ച ഫോര്‍മാന്‍ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ ഓടിയതിനെ തുടര്‍ന്ന് പൊലീസുകാരന്‍ അയാളെ ഓടിപ്പിടിക്കുകയായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.
വീഡിയോ വൈറലായ സാഹചര്യത്തില്‍ പൊലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം