
മുംബൈ: മുംബൈയിലെ ലൈംഗികത്തൊഴിലാളികളുടെ ബാങ്ക് അടച്ചുപൂട്ടിയിട്ട് മാസങ്ങളായി. ഇതോടെ അയ്യായിരത്തോളം വരുന്ന തൊഴിലാളികളുടെ അക്കൌണ്ടുകള്‍ ഇല്ലാതായി. രാജ്യത്തിലെ പ്രധാന ബാങ്കുകളില്‍ അക്കൌണ്ട് തുടങ്ങാനുള്ള രേഖകളൊന്നും ഇവരില്‍ പലരുടേയും കയ്യിലില്ലാത്തതിനാല്‍ ഇനിയെന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണവര്‍.
മറ്റ് ബാങ്കുകളില്‍ പോയാല്‍ അപമാനിക്കപ്പെടുന്ന തരത്തിലാണ് പെരുമാറ്റമെന്നും ഇവര്‍ പറയുന്നു. 2007ലാണ് മുംബൈയിലെ ചുവന്ന തെരുവില്‍ ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്. ലൈംഗികത്തൊഴിലാളികള്‍ക്ക് അക്കൌണ്ട് തുടങ്ങാന്‍ ഒരു ഫോട്ടോ മാത്രം മതിയായിരുന്നു. അയ്യായിരത്തിനു മുകളില്‍ ഉപഭോക്താക്കളാണ് ബാങ്കിനുണ്ടായിരുന്നത്. പക്ഷെ, നഷ്ടത്തിലായതോടെ ബാങ്ക് പൂട്ടി.
'ഇപ്പോള്‍ പോലും ഒരു ഗവണ്‍മെന്‍റ് ബാങ്കിലോ മറ്റു പ്രധാന ബാങ്കുകളിലോ തങ്ങള്‍ക്ക് അക്കൌണ്ട് തുടങ്ങുക എളുപ്പമല്ല. ഞങ്ങള്‍ക്ക് സ്വന്തമായി വീടില്ല. ബാങ്ക് അത്തരം രേഖകള്‍ ചോദിക്കുന്നു. വീടിന്‍റെ രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയെല്ലാം വേണമെന്നു പറയുന്നു. ഞങ്ങള്‍ പാവങ്ങളാണ്. നമുക്ക് ഇവിടെ ഒന്നുമില്ല.' ഒരു സ്ത്രീ പറയുന്നു.
ചാന്ദ്ബി എന്ന സ്ത്രീ ആയിരുന്നു ഇവര്‍ക്കിടയില്‍ പണം പിരിക്കാന്‍ പോയിക്കൊണ്ടിരുന്നത്. ലൈംഗികത്തൊഴിലാളികളായ പല സ്ത്രീകളെയും ബാങ്കില്‍ പണം സൂക്ഷിക്കാനും അതിന്‍റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കിക്കാനും അവര്‍ സഹായിച്ചു. 'പലര്‍ക്കും കുറേ പണം സൂക്ഷിക്കാനായി. ആയിരം മുതല്‍ അമ്പതിനായിരം രൂപവരെ അക്കൌണ്ടിലുള്ളവരുണ്ട്. മിക്കവരും കുറേ വര്‍ഷങ്ങളായി ഡെപ്പോസിറ്റ് ഉണ്ടായിരുന്നവരാണ് ' എന്നും അവിടെയുള്ള സ്ത്രീകള്‍ പറയുന്നുണ്ട്.
ബാങ്കില്‍ അക്കൌണ്ട് ഉണ്ടായിരുന്നൊരാളാണ് തനൂജ ഖാന്‍. ഇപ്പോള്‍ തന്‍റെ പണം എവിടെ സൂക്ഷിക്കുമെന്ന ആശങ്കയിലാണ് അവര്‍. 'ബാങ്ക് പൂട്ടിയതോടെ തനിക്ക് ഒരുപാട് പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. ഇവിടെനിന്നും ആരെങ്കിലും ചിലപ്പോള്‍ തന്‍റെ പണം എടുത്ത് പോയേക്കാം. ഇപ്പോഴെനിക്കത് ഒളിപ്പിച്ച് വയ്ക്കേണ്ടി വരുന്നു.' എന്നാണ് തനൂജ പറയുന്നത്.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.