
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച 'ആ ഒരൊറ്റ ഡാന്‍സുകൊണ്ട് അവര്‍ നരകത്തില്‍ പോവുമെങ്കില്‍, ചിലത് ചോദിക്കാനുണ്ട്!' എന്ന കുറിപ്പിനോട് തെറിവിളികളും അശ്ലീലവുമായി പ്രതികരിച്ചവരോട് ആ കുറിപ്പ് എഴുതിയ ഷംന കോളക്കോടിന് പറയാനുള്ളത്
ശക്തയായ ഒരു സ്ത്രീയെ അശ്ലീല ഭാഷ കൊണ്ടല്ലാതെ നേരിടാന്‍ നിങ്ങളിനിയെന്നാണ് പഠിക്കുക? അസഭ്യം പറഞ്ഞ്, അവളുടെ വീട്ടുകാരെ അടക്കം തെറി വിളിച്ചു കൊണ്ട് പ്രതികരിക്കാന്‍ മാത്രമുള്ള നിലവാരമേ നിങ്ങള്‍ക്കുള്ളൂ, സഹോദരന്മാരേ..?
എതിരഭിപ്രായങ്ങളില്‍ കൂടുതലും കണ്ടത് അസഭ്യം തന്നെയാണ്.അതിപ്പോ ഇന്‍ബോക്‌സിലായാലും ഫില്‍റ്റര്‍, മെസേജ് റിക്വസ്റ്റുകളിലാണെങ്കിലും കമന്റുകളായും ലൈംഗികദാരിദ്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന പകല്‍ മാന്യന്മാരെയാണ് കണ്ടത്. ഇത്രക്ക് തരം താഴ്ന്നു കൊണ്ടാണോ ഒരു സ്ത്രിയെ നേരിടുന്നത്? വളരെ മോശം തോന്നുന്നു.
പിന്നെ, ഏതൊരു കാര്യത്തിലും, നിന്റെ വീട്ടിലുള്ളവര്‍ ഇങ്ങനെ ചെയ്യുമോ ടീ, അപ്പഴും നീ ഇങ്ങനെ തന്നെ പ്രതികരിക്കുമോ ടീ എന്ന് ചോദിക്കുന്നവരോട് ഒന്നു പറയട്ടെ, വായടഞ്ഞവന്‍ ജയിക്കാന്‍ വേണ്ടി കുട്ടിക്കാലം മുതലേ പറഞ്ഞു കൊണ്ടിരിക്കുന്ന ന്യായം മാത്രമാണിത്. ശരീരം വളര്‍ന്നതിനൊപ്പം ബുദ്ധിയും ചിന്തയും വളര്‍ന്നില്ലെന്നു വേണം പറയാന്‍.
പിന്നെ, റോഡില്‍ ആടിപ്പാടിയാല്‍ പ്രലോഭനമുണ്ടാകുമെന്ന് പറയുന്നു. നിങ്ങളെന്താണ് പെണ്ണിനെ ഒരു പ്രലോഭന വസ്തുവായി മാത്രമാണോ കാണുന്നത്? എങ്കില്‍ നിങ്ങളുടെ ചിന്തയിലും മനസിലും കളങ്കമുണ്ടെന്നു വേണം പറയാന്‍. പെണ്ണിനെ ആഒരര്‍ത്ഥത്തില്‍ മാത്രം കാണാതെ അവളുടെ കഴിവിനെ വാഴ്ത്തിക്കൂടെ?
എന്നെ മിയ ഖലീഫയോടുപമിച്ച, അവരെക്കുറിച്ച് ഗാഢമായ അറിവുള്ള ഒരു മുസ്ലീം മഹത് വ്യക്തിയെ ഞാനീയവസരത്തില്‍ ഓര്‍ത്തു പോവുകയാണ് സുഹൃത്തുക്കളേ. )
അല്ലെങ്കിലും പ്രലോഭനങ്ങള്‍ക്കടിമപ്പെടും,ആളുകള്‍ക്ക് ലൈംഗികാകര്‍ഷണം തോന്നും എന്നൊക്കെ ചിന്തിക്കുന്ന നിങ്ങളൊക്കെയാണോ യഥാര്‍ത്ഥ വിശ്വാസി?
(ചോദ്യം അസഭ്യം പറഞ്ഞവരോടാണ്. എന്നെ മിയ ഖലീഫയോടുപമിച്ച, അവരെക്കുറിച്ച് ഗാഢമായ അറിവുള്ള ഒരു മുസ്ലീം മഹത് വ്യക്തിയെ ഞാനീയവസരത്തില്‍ ഓര്‍ത്തു പോവുകയാണ് സുഹൃത്തുക്കളേ. )
ഫ്‌ളാഷ് മോബിന്റെ കാര്യത്തില്‍ നിങ്ങള്‍ പുറത്തുവിട്ട ഓരോ പ്രസ്താവനകളും കമന്റുകളും നിങ്ങള്‍ തന്നെ വഴിയൊരുക്കിയ സെല്‍ഫ് ട്രോളുകളായേ കാണാനൊക്കൂ. മതത്തിനുള്ളിലെ ജീര്‍ണതകള്‍ നാട്ടില്‍ മുഴുവന്‍ പാട്ടായില്ലേ.. നിങ്ങളുപയോഗിച്ച അശ്ലീല ഭാഷ തന്നെ ധാരാളമാണ് നിങ്ങള്‍ക്ക് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വില കുറഞ്ഞ നിലപാട് തെളിയിക്കാന്‍.
കൂടുതല്‍ പെണ്‍കുട്ടികള്‍ ഇതിനെക്കുറിച്ച് ചിന്തിച്ച് പ്രതികരിക്കാനേ അതുപകരിക്കൂ.അതിനുള്ള പ്രത്യക്ഷമായ തെളിവാണ് അനേകം പെണ്‍കുട്ടികള്‍ എഴുത്തുകള്‍ ഷെയര്‍ ചെയ്തു എന്നുള്ളത്. ഒരു ഡാന്‍സിനു വേണ്ടി പിന്‍ താങ്ങി പ്രതികരിച്ചു എന്നുള്ളതിന്നര്‍ത്ഥം നാട്ടിലുള്ള പെണ്ണുങ്ങള്‍ക്കാകമാനം ഡാന്‍സ് ചെയ്യണമെന്നല്ല ( ഒളിഞ്ഞും തെളിഞ്ഞും നിരവധി തരം ഡാന്‍സുകള്‍ പലയിടത്തും അവതരിക്കപ്പെടുന്നുണ്ടെന്നും അത് ആസ്വദിക്കാന്‍ ആള്‍ക്കാരുമുണ്ടെന്നോര്‍ക്കണം ),അവരുടെ കഴിവുകള്‍ പൊടി തട്ടിയെടുക്കാന്‍ പ്രാപ്തരാകണം എന്ന ഉദ്യേശത്തോടുകൂടിയാണ്. കൂടുതല്‍ പേര്‍ ചിന്തിച്ച് മുന്നോട്ടു വരും തീര്‍ച്ച.
വരൂ.. ഇനി നിങ്ങളീ കാര്യങ്ങളൊക്കെ വീട്ടിലുള്ള സ്ത്രീകളോടൊന്നു പറഞ്ഞു നോക്കൂ.. അവളുടെ ചുണ്ടിന്റെ ഇങ്ങേയറ്റത്ത് നിങ്ങളോടുള്ള കനത്ത പുച്ഛവും അങ്ങേയറ്റത്ത് ഇത്രേം കാലം അവളനുഭവിച്ച വിലക്കുകള്‍ മറന്ന്,പ്രതികരിക്കുന്ന പെണ്‍കുട്ടികളെക്കുറിച്ച് അഭിമാനപൂര്‍വ്വം വിരിയുന്ന പുഞ്ചിരിയും നിങ്ങള്‍ക്ക് കാണാം.
വിശ്വാസത്തിന്റെ പേരും പറഞ്ഞ് ആള്‍ദൈവം ചമഞ്ഞ് ആളുകളെ പറ്റിക്കുന്ന മനുഷ്യദൈവങ്ങള്‍ ഒരുപാടുണ്ട് നമ്മുടെ സമൂഹത്തില്‍. ചങ്കൂറ്റമുണ്ടോ അവരില്‍ ഒരുത്തനെതിരെയെങ്കിലും വാ തുറക്കാന്‍.? ധൈര്യമുണ്ടോ നിങ്ങള്‍ ചെയ്യുന്നത് മഹാപാപങ്ങളില്‍ ഒന്നായ ഒരിക്കലും പൊറുക്കപ്പെടാത്ത ശിര്‍ക്കാണെന്ന് മുഖത്ത് നോക്കി വിളിച്ചു പറയാന്‍? ഊതിയ വെള്ളവും ഉറുക്കും ചരടും മന്ത്രവും ഉപേക്ഷിച്ച് ശാസ്ത്രത്തിനൊത്തു നില്‍ക്കാന്‍ തയ്യാറുണ്ടോ എന്ന് പറഞ്ഞ് നേരിടാന്‍? ഇല്ല അല്ലേ..
കാലത്തിനനുസരിച്ച് എന്തൊക്കെ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു മതത്തില്‍? (വാഹനമോടിച്ചാല്‍ വൈബ്രേഷനടിച്ച് സ്ത്രീകള്‍ക്ക് ലൈംഗിക ഉത്തേജനം ഉണ്ടാകും എന്ന് ഒരാള്‍ പറഞ്ഞത് ഓര്‍ക്കുന്നു). കാലം മാറുകയാണ്. ഒപ്പം ചിന്തകളും വളരുകയാണ്. മതത്തില്‍ പുതുതായി ഒന്നും ചേര്‍ക്കണമെന്നല്ല,ഒന്നു സൂചിപ്പിക്കാം, മനുഷ്യനന്മക്ക് വേണ്ടിയുള്ളതാവണം മതം. അല്ലെങ്കില്‍ തന്നെ അസഹിഷ്ണുതയുടെ നാടെന്ന് വിളിപ്പേരുണ്ട് നമുക്ക്. ഇങ്ങനെ പോയാല്‍ ഒരു നൂറു കൊല്ലം കഴിഞ്ഞാലും ആ പേര് മാറാന്‍ പോവുന്നില്ല. ചിന്തിക്കുക. നല്ല മാറ്റത്തിന്റെ വെളിച്ചം നിറയട്ടെ എങ്ങും.
(കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവരോട്, ഓരോ മതത്തെയും ബഹുമാനിക്കാന്‍ പഠിക്കുക. എങ്കിലേ നന്മ നിലനില്‍ക്കൂ.. മനുഷ്യന്‍ വളരൂ..)
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.