ജാതിയില്‍ താഴെയുള്ളവരും പണ്ട് അമ്പലത്തിനു പുറത്തായിരുന്നു; ചരിത്രം മറക്കരുത്

By Vishnuraj ThuvayoorFirst Published Oct 2, 2018, 5:18 PM IST
Highlights

 1960-65 കാലത്ത് കേരള ഗവർണറായിരുന്ന വി.വി. ഗിരി ചാലക്കയത്ത് നിന്നുള്ള കൂപ്പുറോഡിലൂടെ പമ്പ വരെ ജീപ്പിലെത്തി. ഇതാണ് പിന്നീട് ചാലക്കയം-പമ്പ റോഡായത്. പമ്പവരെ വാഹനത്തിലെത്താൻ സൗകര്യമായ ശേഷം സ്ത്രീകൾ വന്നുതുടങ്ങി.

ക്ഷേത്രപ്രവേശന വിളംബരമൊന്നും നൂലേൽ കെട്ടിയിറക്കിയതല്ല എന്നുകൂടി പറയണമല്ലോ. നിരന്തരസമരങ്ങളുടെ ഫലമായാണ് ഈ തീരുമാനങ്ങളെല്ലാം ഉണ്ടായത്. വിളംബരങ്ങൾ രാജകുടുംബത്തിന്റെ പ്രജാക്ഷേമതത്പരതയും, ജനാധിപത്യബോധവുമാണ് പ്രകടിപ്പിക്കുന്നതെന്ന് അഭിമാനിക്കുന്നവരൊന്നും അതിനുശേഷം ക്ഷേത്രവുമായി (ക്ഷേത്രസമ്പത്തുമായല്ല) രാജകുടുംബത്തിലെ പലർക്കുമുണ്ടായിരുന്ന ബന്ധത്തെപ്പറ്റി അന്വേഷിക്കാറില്ല. 

ചരിത്രത്തെപ്പറ്റി അധിക ധാരണയൊന്നുമില്ലാത്ത ഭക്തിപ്രസ്ഥാനക്കാർ ശബരിമലയിൽ ഇതുവരെ സ്ത്രീകൾ കയറിയിട്ടില്ല എന്നാണ് ക്രൂരമായി വാദിക്കുന്നത്. എന്നാൽ, അതല്ല വസ്തുത. സ്ത്രീകൾ അവിടെയെത്തുകയും ആരാധനയിൽ പങ്കുകൊള്ളുകയും ചെയ്തിട്ടുണ്ട്.

ചില ചരിത്രവസ്തുതകൾ പറയട്ടെ:-

1. മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ശബരിമല ഉപദേശകസമിതി അധ്യക്ഷനുമായ ടി.കെ.എ. നായർ തന്റെ ചോറൂണ് നടന്നത് 78 വർഷം മുമ്പ് ശബരിമലയിൽ അമ്മയുടെ മടിയിൽവെച്ചാണ് എന്ന് പലതവണ പറഞ്ഞിട്ടുണ്ട്. മാതാപിതാക്കളായ ഭാരതിഅമ്മയും കൃഷ്ണപിള്ളയും അയ്യപ്പഭക്തരായിരുന്നെന്നും പന്തളം രാജാവിന്റെ നിർദേശപ്രകാരമാണ് അയ്യപ്പൻകുട്ടി എന്ന പേര് തനിക്കിട്ടതെന്നും ടി.കെ.എ. നായർ പറയുന്നു. (https://www.asianetnews.com/news/former-pm-principle-secretary-revile-sabarimala-experience-pfuyzm)

2. 1940-ൽ തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിരതിരുന്നാളും, അമ്മ ജൂനിയർ മഹാറാണി സേതു പാർവതിഭായിയും, ദിവാൻ സർ. സി.പി. രാമസ്വാമി അയ്യരും ശബരിമലയിൽ പോയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അന്ന് ചിത്തിര തിരുന്നാളിന് 28 ഉം പാർവതി ഭായിക്ക് 44 ഉം ആയിരുന്നു പ്രായം.

3. 1960-65 കാലത്ത് കേരള ഗവർണറായിരുന്ന വി.വി. ഗിരി ചാലക്കയത്ത് നിന്നുള്ള കൂപ്പുറോഡിലൂടെ പമ്പ വരെ ജീപ്പിലെത്തി. ഇതാണ് പിന്നീട് ചാലക്കയം-പമ്പ റോഡായത്. പമ്പവരെ വാഹനത്തിലെത്താൻ സൗകര്യമായ ശേഷം സ്ത്രീകൾ വന്നുതുടങ്ങി. 1969-ലെ കൊടിമര പ്രതിഷ്ഠയ്ക്കുശേഷമാണ് കുട്ടികൾക്കുള്ള ചോറൂണ് വഴിപാട് തുടങ്ങിയത്. ഇതിനായും സ്ത്രീകൾ സന്നിധാനത്തെത്തി. 

'നമ്പിനാൽ കെടുവതില്ലൈ' എന്ന ഈ ചിത്രത്തിൽ യുവതികളായ നായികമാർ പതിനെട്ടാം പടിക്കലാണ് നൃത്തം ചെയ്തത്

10 നും 50 നും മധ്യേ പ്രായമുള്ള സ്ത്രീകൾ മലചവിട്ടുന്നത് നിയന്ത്രിച്ച് ദേവസ്വം ബോർഡ് ഉത്തരവിറക്കുന്നത് 1972 നവംബർ 12-നാണ്. അതുവരെ എത്താൻ കഴിയുമായിരുന്ന സ്ത്രീകൾ മലയിൽ പോയിരുന്നു എന്നതാണ് യാഥാർഥ്യം.

4. ശബരിമലയിൽ നടന്ന സിനിമാചിത്രീകരണത്തെപ്പറ്റി കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നല്ലോ. 1986 മാർച്ച് 8 മുതൽ 13 വരെയാണ് സന്നിധാനത്ത് ചിത്രീകരണം നടന്നത്. 'നമ്പിനാൽ കെടുവതില്ലൈ' എന്ന ഈ ചിത്രത്തിൽ യുവതികളായ നായികമാർ പതിനെട്ടാം പടിക്കലാണ് നൃത്തം ചെയ്തത്.

നായികയായ സുധാചന്ദ്രൻ ഇത് സ്ഥിതീകരിക്കുന്നുണ്ട്. വലിയ അയ്യപ്പഭക്തയായ തനിക്ക് ഷൂട്ടിങ്ങിനെത്തിയപ്പോൾ പതിനെട്ടാം പടി കയറാനായില്ല. പക്ഷേ, ഒരുവശത്തുകൂടി ശ്രീകോവിലിന് മുന്നിലെത്തി തൊഴുതുവെന്ന് അവർ പറയുന്നു. (സുധാചന്ദ്രൻ സംസാരിക്കുന്ന വീഡിയോയുടെ ലിങ്ക്:   (https://m.facebook.com/story.php?story_fbid=2351705961524224&id=100000545293634)

ശബരിമല ദേവസ്വം കമ്മിഷണറായിരുന്ന എസ്. ചന്ദ്രികയുടെ പേരക്കുട്ടിയുടെ ചോറൂണ് ശബരിമലയിലായിരുന്നു

5. 1990 ഓഗസ്റ്റ് 19-ലെ കേരളകൗമുദി പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ഫോട്ടോ ശബരിമലയിലെ സ്ത്രീസാന്നിധ്യത്തിന്റെ മറ്റൊരുദാഹരണമാണ്. ശബരിമല ദേവസ്വം കമ്മിഷണറായിരുന്ന എസ്. ചന്ദ്രികയുടെ പേരക്കുട്ടിയുടെ ചോറൂണ് ശബരിമലയിലായിരുന്നു. യുവതികൾ ഒന്നിച്ച് ശബരിമലയിലെത്തിയിരുന്നതായി ഫോട്ടോയും വാർത്തയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതിന്റെ തുടർച്ചയിലുണ്ടായ കേസിലാണ് 1990-ൽ 10നും 50 നും മധ്യേയുള്ള സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി ജസ്റ്റിസ് പരിപൂർണൻ ബെഞ്ച് ഉത്തരവായത്.

നോക്കൂ,

ഒറ്റനോട്ടത്തിൽ കണ്ണിലുടക്കിയ വസ്തുതകളാണിവ. അന്വേഷിച്ചാൽ സ്ത്രീസാന്നിധ്യങ്ങൾ ഇനിയുമേറെയുണ്ടാകും. 10നും 50നും മധ്യേയുള്ള സ്ത്രീകൾക്ക് ദേവസ്വം ബോർഡ് നിയന്ത്രണമേർപ്പെടുത്തുന്നത് 1972 നവംബർ 12-നാണ്. കോടതി 1990 ലും. അപ്പോഴാണ് ആയിരത്താണ്ടുകളായി തുടരുന്ന ആചാരക്രമം, അയ്യപ്പന്റെ ബ്രഹ്മചര്യം, ശബരിമലയിൽ സ്ത്രീകൾ പോയിട്ടേയില്ല തുടങ്ങിയ വ്യാജപ്രചരണങ്ങൾ. സമൂഹത്തെ പൊതുവേയും വിശ്വാസി സമൂഹത്തെ സവിശേഷമായും തെറ്റിദ്ധരിപ്പിക്കുന്ന ഇവയൊക്കെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ടതാണ്.

ക്ഷേത്രപ്രവേശന വിളംബരമൊന്നും നൂലേൽ കെട്ടിയിറക്കിയതല്ല എന്നുകൂടി പറയണമല്ലോ

പോട്ടെ,
കേരളത്തെ സംബന്ധിച്ച് ആണുങ്ങൾ (ബ്രാഹ്മണരൊഴികെ) എത്രകാലമായി ക്ഷേത്രത്തിൽ പോയിതുടങ്ങിയിട്ട്. 1936-ൽ തിരുവിതാംകൂറിലും 1948-ൽ കൊച്ചിയിലും ഉണ്ടായ ക്ഷേത്രപ്രവേശനവിളംബരത്തിന് ശേഷമാണല്ലോ അവർണർ എന്ന് വിളിക്കപ്പെട്ടിരുന്ന ഭൂരിപക്ഷസമൂഹത്തിന് ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ കടക്കാനായതും
ആരാധനാസ്വാതന്ത്ര്യമുണ്ടായതും. ശബരിമലയിൽ സ്ത്രീകൾ പോകാറില്ലെന്നൊക്കെ ആണയിടുന്ന മഹാന്മാർ തങ്ങളുടെ ഏതുതലമുറ മുതലാണ് ക്ഷേത്രത്തിൽ പോയിട്ട് പൊതുവഴികളിലൂടെ സഞ്ചരിക്കാനായത് എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.

ക്ഷേത്രപ്രവേശന വിളംബരമൊന്നും നൂലേൽ കെട്ടിയിറക്കിയതല്ല എന്നുകൂടി പറയണമല്ലോ. നിരന്തരസമരങ്ങളുടെ ഫലമായാണ് ഈ തീരുമാനങ്ങളെല്ലാം ഉണ്ടായത്. വിളംബരങ്ങൾ രാജകുടുംബത്തിന്റെ പ്രജാക്ഷേമതത്പരതയും, ജനാധിപത്യബോധവുമാണ് പ്രകടിപ്പിക്കുന്നതെന്ന് അഭിമാനിക്കുന്നവരൊന്നും അതിനുശേഷം ക്ഷേത്രവുമായി (ക്ഷേത്രസമ്പത്തുമായല്ല) രാജകുടുംബത്തിലെ പലർക്കുമുണ്ടായിരുന്ന ബന്ധത്തെപ്പറ്റി അന്വേഷിക്കാറില്ല. തിരുവിതാംകൂർ രാജവംശത്തിന്റെ അതിശയകരമായ നാൾവഴികളെപ്പറ്റി 'ദന്തസിംഹാസനം' എന്ന പുസ്തമെഴുതിയ മനു എസ്. പിള്ള ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്. 

മനു എഴുതുന്നു:-

'1936- ന് ശേഷം അവർ (സേതുലക്ഷ്മീഭായി) ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലോ, മറ്റേതെങ്കിലും ക്ഷേത്രങ്ങളിലോ കാലുകുത്തിയില്ല. ഈ വിവാദപരമായ തീരുമാനത്തെ അവരുടെ കുടുംബാംഗങ്ങൾ വ്യക്തിപരമായ അപമാനഭാരം കൊണ്ടെന്നും മതപരതയുടെ ബാഹ്യപ്രകടനങ്ങളിൽ നിന്നും പൊതുവേയുള്ള ഉൾവലിയലെന്നോ ന്യായീകരിച്ചു.

ശബരിമലയിൽ സ്ത്രീകൾ പോയിരുന്നില്ല എന്ന വാദം ചരിത്രവിരുദ്ധമാണ്

1948-ൽ കൊച്ചി മഹാരാജാവും ജനഹിതത്തിനു വഴങ്ങി തന്റെ രാജ്യത്ത് ക്ഷേത്രപ്രവേശനം അനുവദിച്ചുകൊടുത്തു. പക്ഷേ, പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തതിൽ പിന്നെ അദ്ദേഹം ക്ഷേത്രം സന്ദർശിച്ചിട്ടില്ല. കൊച്ചി മഹാരാജാവ്, കോഴിക്കോട്ടെ സാമൂതിരി, സീനിയർ മഹാറാണി, പിന്നെ കേരളത്തിലെ മറ്റു പല വ്യക്തികളും ഇക്കൂട്ടത്തിൽപ്പെടും'. 
(പുറം 530-531)
തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ ക്ഷേത്രപ്രവേശന വിളംബരത്തോടെ 1950-ൽ എല്ലാവർക്കും പ്രവേശനം നൽകേണ്ടിവന്നപ്പോൾ അടച്ച തെക്കേ ഗോപുരനട ഇപ്പോഴും തുറന്നിട്ടില്ല എന്നത് മറ്റൊരു കാര്യം.

പറഞ്ഞുവന്നത്,
ശബരിമലയിൽ സ്ത്രീകൾ പോയിരുന്നില്ല എന്ന വാദം ചരിത്രവിരുദ്ധമാണെന്നും സ്ത്രീകൾക്കെന്നല്ല ഭൂരിപക്ഷസമൂഹത്തിന് തന്നെ സഞ്ചാരസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശന അവകാശവും ആരാധനാ സ്വാതന്ത്ര്യവുമുണ്ടായത് നിരന്തര സമരങ്ങളിലുടെയാണ് എന്നുമാണ്. സ്ത്രീവിരുദ്ധത ശബരിമല അയ്യപ്പന്റെ പേരിൽ നടപ്പാക്കുന്നവർ അത് മനപ്പൂർവം മറന്നുകളയുകയാണ്.


 

click me!