അമ്മ കഴിക്കാന്‍ നല്‍കിയിരുന്നത് പട്ടിമാംസം, കഴിഞ്ഞത് പാറ്റയ്ക്കും, എലികൾക്കുമിടയിൽ, കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

By Web TeamFirst Published Jan 28, 2021, 1:34 PM IST
Highlights

അയൽവാസികളിൽ നിന്ന് പൊലീസിന് കോൾ ലഭിച്ചതിനെ തുടർന്നാണ് അവർ ഫ്ലാറ്റ് റെയ്ഡ് ചെയ്തത്. ഉദ്യോഗസ്ഥർ ആ കുഞ്ഞുങ്ങളെ രക്ഷിക്കുകയും, ഗ്രാനെങ്കോയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അമ്മയാൽ തീർത്തും അവഗണിക്കപ്പെട്ടു വൃത്തിഹീനമായ ഫ്ലാറ്റിൽ കഴിഞ്ഞിരുന്ന രണ്ട് കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. വടക്കുകിഴക്കൻ ഉക്രെയ്നിലെ ഖാർകിവ് നഗരത്തിലെ മലിനമായ ഫ്ലാറ്റിൽ നിന്നാണ് നാല് വയസുകാരിയായ മാഷയെയും അവളുടെ രണ്ട് വയസുള്ള സഹോദരനെയും പൊലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്. വിശന്ന് വലഞ്ഞ കുഞ്ഞുങ്ങൾക്ക് ആ അമ്മ നൽകിയിരുന്നത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളുടെ മാംസമാണ്. 

ഇവരുടെ അമ്മ 30 -കാരിയായ ലിലിയ ഗ്രാനെങ്കോ പ്രദേശത്ത് അലഞ്ഞു നടക്കുന്ന നായ്ക്കളെ കൊന്നിട്ടുണ്ടെന്നും, പട്ടിണിയായിരുന്ന കുട്ടികൾക്ക് ആ മാംസം നൽകിയിരുന്നുവെന്നും പറയപ്പെടുന്നു. എലികൾ വീട്ടിലെ ടോയ്‌ലറ്റ് നശിപ്പിച്ചതിനെ തുടർന്ന് കുട്ടികൾ സ്വന്തം മുറിയിൽ തന്നെയാണ് മലമൂത്ര വിസർജ്ജനം നടത്തിയിരുന്നത്. അവിടെ പാറ്റകൾക്കും, എലികൾക്കുമിടയിൽ തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് കുട്ടികൾ കഴിഞ്ഞിരുന്നത്. കുട്ടികളെ ഒരിക്കലും പുറത്തുവിട്ടിരുന്നില്ല. അവർ മുത്തശ്ശിക്കും അമ്മയ്ക്കുമൊപ്പം വീടിനകത്ത് താമസിച്ചു. ആ സ്ത്രീകൾ വർഷങ്ങളായി ശേഖരിച്ച മാലിന്യങ്ങൾ ഒന്നും കളയാതെ വീട്ടിൽ തന്നെ സൂക്ഷിച്ചു വച്ചിരുന്നു. 'അവിടെയുള്ള സീലിംഗിൽ നിന്ന് പാറ്റകൾ താഴെ വീഴുന്നതായി കാണാം. അകത്ത് കടക്കുമ്പോഴോ മൂക്ക് തുളക്കുന്ന ദുർഗന്ധവും' ഒരു അയൽക്കാരൻ പറഞ്ഞു. ഫ്ലാറ്റിലെ ടോയ്‌ലറ്റ് കേടായിരുന്നതായും, പണമടയ്ക്കാതായതിനെ തുടർന്ന് ജലവിതരണം വളരെക്കാലം മുമ്പുതന്നെ നിർത്തലാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Зуб (@jenya_zub)

 

അയൽവാസികളിൽ നിന്ന് പൊലീസിന് കോൾ ലഭിച്ചതിനെ തുടർന്നാണ് അവർ ഫ്ലാറ്റ് റെയ്ഡ് ചെയ്തത്. ഉദ്യോഗസ്ഥർ ആ കുഞ്ഞുങ്ങളെ രക്ഷിക്കുകയും, ഗ്രാനെങ്കോയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസ് ഓപ്പറേഷൻ ചിത്രീകരിച്ച വോളണ്ടിയർ യെവ്ജെനി സുബ് പറഞ്ഞു: 'ഞാൻ ഒരുപാട് കേസുകൾ കണ്ടിട്ടുണ്ടെങ്കിലും, ഇതുപോലൊന്ന് ഇതാദ്യമായാണ് കാണുന്നത്.' അവിടെ കുഞ്ഞുങ്ങൾ നേരെ വസ്ത്രം പോലും ധരിച്ചിരുന്നില്ല. ഒടുവിൽ അയൽവാസി നൽകിയ കമ്പിളിയിൽ കുഞ്ഞിനെ പൊതിഞ്ഞാണ് പൊലീസ് കൊണ്ടുപോയത്. രണ്ട് കുട്ടികളെയും പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

അമ്മ നായ്ക്കളെ പിടിക്കുകയും, മാംസം മക്കൾക്ക് നൽകുകയും ചെയ്യുന്നു എന്നറിഞ്ഞ് മൃഗസംരക്ഷണ പ്രവർത്തകരും സംഭവസ്ഥലത്തെത്തി. മുറികളിൽ ഒന്നിൽ നാല് നായ്ക്കളെ പൂട്ടിയിട്ട നിലയിൽ പ്രവർത്തകർ കണ്ടെത്തി. നിയമപാലക വക്താവ് ഒലെക്സാണ്ടർ സലോ അഭിപ്രായപ്പെട്ടു: 'കുട്ടികളെ വളർത്തുന്ന ഉത്തരവാദിത്വം പാലിക്കാത്തതിന് അമ്മയ്‌ക്കെതിരെ ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്.' വ്യത്യസ്ത പുരുഷന്മാരിൽ നിന്ന് അഞ്ച് കുട്ടികളുള്ള ഗ്രാനെങ്കോയ്ക്ക് മുമ്പ് രക്ഷാകർതൃ അവകാശങ്ങൾ നഷ്ടപ്പെട്ടിരുന്നു. അവളുടെ മൂത്ത കുട്ടിയെ പിതാവിന്റെ സംരക്ഷണയിലും മറ്റ് രണ്ട് മക്കളെ അനാഥാലയത്തിലുമാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഇപ്പോൾ രക്ഷപ്പെടുത്തിയ സഹോദരങ്ങളെയും അനാഥാലയത്തിൽ തന്നെ പാർപ്പിക്കാനാണ് കോടതിയുടെ തീരുമാനം. കുറ്റം തെളിഞ്ഞാൽ ആ അമ്മയ്ക്ക് അഞ്ച് വർഷം വരെ തടവ് അനുഭവിക്കേണ്ടി വരും.  

click me!