
ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളിൽ നിന്നുള്ള ഭയപ്പെടുത്തുന്ന ഒരു രക്ഷാപ്രവർത്തന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ ഇപ്പോഴാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഗംഗ്നം സ്റ്റേഷന് സമീപം ഒരു സ്ത്രീ 20 നില കട്ടിടത്തിന്‍റെ മുകളിൽ നിന്നും ആത്മഹത്യ ചെയ്യാനായി താഴേക്ക് ചാടൻ ശ്രമിച്ചപ്പോൾ ഒരു യുവാവ് നടത്തിയ രക്ഷാപ്രവർത്തിനത്തിന്‍റെ ദൃശ്യങ്ങളായിരുന്നു അത്.
ഏതാണ്ട് ഒന്നര മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിന്‍റെ അവസാനത്തെ ഏതാനും നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ യോക്സാം-ഡോങ് പ്രദേശത്തെ ഒരു 20 നില കെട്ടിടത്തിന് മുകളിൽ നിന്നുള്ള ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ ഇന്ത്യയിലടക്കം വൈറലാവുകയായിരുന്നു. വീഡിയോയിൽ ഉയരമുള്ള ഒരു കെട്ടിടത്തിന്‍റെ മുകളിൽ താഴേക്ക് ചാടാനുള്ള ശ്രമത്തിൽ അള്ളിപ്പിടിച്ച് കിടക്കുന്ന യുവതിയെ കാണാം. ഇതിനിടെ ഒരാൾ പതിക്കെ വന്ന് യുവതിയുടെ കൈയിലും മുടിയിലും പിടിത്തമിടുന്നു. ഈ സമയം യുവതി താഴേക്ക് ചാടിയെങ്കിലും അദ്ദേഹത്തിന്‍റെ കൈകളിൽ തൂങ്ങിക്കിടന്നു. സമയം കളയാതെ മറ്റ് രക്ഷാപ്രവർത്തകർ എത്തുകയും യുവതിയെ ഏറെ സാഹസികമായി ജീവിതത്തിലേക്ക് വലിച്ച് കയറ്റുന്നതും വീഡിയോയിൽ കാണാം.
രക്ഷാപ്രവർത്തനത്തിന് 71 പോലീസ് ഉദ്യോഗസ്ഥരും 19 അടിയന്തര വാഹനങ്ങളും സ്ഥലത്തെത്തി. മുൻകരുതലായി രക്ഷാപ്രവർത്തകർ കെട്ടിടത്തിന് താഴെ ഒരു കാറ്റ് നിറച്ച കിടക്കയും വിരിച്ചു. ഏകദേശം ഒരു മണിക്കൂറും 40 മിനിറ്റും നീണ്ട ഏകോപിത ശ്രമങ്ങൾക്ക് ശേഷം, രക്ഷാപ്രവർത്തകർ യുവതിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി. അതേസമയം യുവതി എന്തിനാണ് ഇത്തരമൊരു സാഹസത്തിന് മുതിർന്നതെന്ന് വ്യക്തമല്ല.
(ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ആത്മഹത്യ പ്രവണതയുള്ളവർ ദിശ ഹെൽപ് ലൈനിലോ (1056), ടെലി മനസ്സ് ഹെൽപ് ലൈനിലോ (14416 ) ബന്ധപ്പെടുക. )
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം