
ദില്ലി: ആഗോളവിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്ന പശ്ചാത്തലത്തിൽ രാജ്യത്ത് വിമാന ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികൾ ലിറ്ററിന് 5.46 ശതമാനം വില വർധിപ്പിച്ചു. ഇതോടെഎവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ വില ലിറ്ററിന് 6.28 രൂപ വർധിച്ച് 121.28 രൂപയായി. തുടർച്ചയായ രണ്ടാം മാസമാണ് വിമാന ഇന്ധനവില വർധിപ്പിക്കുന്നത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ട്. യാത്രക്കാരുടെ എണ്ണം, സീറ്റുകളുടെ ലഭ്യത, കമ്പനികൾ തമ്മിലുള്ള മത്സരം എന്നിവ പരിഗണിച്ചായിരിക്കും വിമാനക്കമ്പനികൾ നിരക്കുകളിൽ മാറ്റം വരുത്തുന്നത്. കൂടുതൽ ആവശ്യക്കാരുള്ള പ്രധാന റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യതയേറെയാണ്.
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി ഉയർന്നതാണ് ഇന്ധനവില വർധിക്കാൻ പ്രധാന കാരണം. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിനോട് അടുത്തെത്തിയത് ഇന്ധന സംസ്കരണ ചെലവുകളിൽ വലിയ വർധനവുണ്ടാക്കിയെന്ന് എണ്ണക്കമ്പനികൾ പറയുന്നു. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൽ 35 മുതൽ 40 ശതമാനം വരെ ഇന്ധനച്ചെലവാണ്. അതിനാൽ വിമാന ഇന്ധനവിലയിലുണ്ടാകുന്ന വർധനവ് കമ്പനികളുടെ നടത്തിപ്പിനെ നേരിട്ട് ബാധിക്കും.