ചൈന നയം മാറ്റുന്നു, ഇനി ഇറക്കുമതിക്കും തുല്യപ്രാധാന്യം; ലക്ഷ്യം യുവാന്റെ വളർച്ച

By Web TeamFirst Published Nov 16, 2020, 12:22 PM IST
Highlights

ചൈനീസ് കറൻസിയായ യുവാന്റെ അന്താരാഷ്ട്ര രംഗത്തെ പ്രചാരം കൂടി ലക്ഷ്യമിട്ടുള്ളതാണ് ഈ നയപരമായ മാറ്റമെന്ന് ചൈന സെന്റർ ഫോർ ഇന്റർനാഷണൽ ഇക്കണോമിക് എക്സ്ചേഞ്ച് വൈസ് പ്രസിഡന്റ് ഹുവാങ് ഖിഫാൻ പറഞ്ഞു. 

ബീജിങ്: അടുത്ത പത്ത് വർഷം കൊണ്ട് രാജ്യത്തേക്ക് 22 ലക്ഷം കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്. കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഉയർത്തുന്നതിനുള്ള ശ്രമത്തിൽ നിന്ന് പിൻവാങ്ങുകയാണെന്നാണ് ഷീ ജിൻപിങിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഇതോടെ കയറ്റുമതിയിലും ഇറക്കുമതിയിലും ഒരു ബാലൻസ് കൊണ്ടുവരാനും ചൈനീസ് ഭരണകൂടം ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ചൈനീസ് കറൻസിയായ യുവാന്റെ അന്താരാഷ്ട്ര രംഗത്തെ പ്രചാരം കൂടി ലക്ഷ്യമിട്ടുള്ളതാണ് ഈ നയപരമായ മാറ്റമെന്ന് ചൈന സെന്റർ ഫോർ ഇന്റർനാഷണൽ ഇക്കണോമിക് എക്സ്ചേഞ്ച് വൈസ് പ്രസിഡന്റ് ഹുവാങ് ഖിഫാൻ പറഞ്ഞു. കൂടുതലായി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ സാമ്പത്തികമായി ശക്തിപ്രാപിക്കണമെന്നില്ലെന്നും, ഇത്തരം രാജ്യങ്ങൾ കയറ്റുമതി ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് വേണ്ട സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നത് തിരിച്ചടിയാകാറുണ്ടെന്നും ഖിഫാൻ പറഞ്ഞു.

അതേസമയം വലിയ തോതിൽ ഇറക്കുമതി നടത്തുന്ന രാജ്യങ്ങൾ സാമ്പത്തികമായി ശക്തിയുള്ളവരാണ്. ഇതിന്റെ കാരണം അവരുടെ കറൻസി ഇടപാടുകൾക്കായി വലിയ തോതിൽ ഉപയോഗിക്കുന്നതാണ്. യുവാന്റെ വളർച്ചയിലൂടെ സാമ്പത്തിക രംഗത്തും ജിഡിപിയിലും വലിയ തോതിൽ വളർച്ച നേടുകയാണ് ചൈനയുടെ ലക്ഷ്യം.
 

click me!