2030 ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും: 2025 മികച്ച വർഷമാകും; പഠന റിപ്പോർട്ട് പുറത്ത്

By Web TeamFirst Published Dec 26, 2020, 6:06 PM IST
Highlights

"പകർച്ചവ്യാധിയുടെ ആഘാതത്തെ തുടർന്ന് ഇന്ത്യ പിന്നിലേക്ക് പോയി. 2019 ൽ ഇന്ത്യ യുകെയെ മറികടന്നെങ്കിലും, ഈ വർഷത്തെ പ്രവചനങ്ങളിൽ യുകെ വീണ്ടും ഇന്ത്യയെ മറികടന്ന് മുന്നേറി."

2020 ൽ ലോകത്തിലെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്നോക്കം പോയ ഇന്ത്യ, 2025 ൽ വീണ്ടും യുകെയെ മറികടന്ന് അഞ്ചാം സ്ഥാനം തിരിച്ചുപിടിക്കുമെന്ന് പഠന റിപ്പോർട്ട്. സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് (സിഇബിആർ) ശനിയാഴ്ച പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുളളത്. 2030 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും വാർഷിക റിപ്പോർട്ട് പറയുന്നു. 

2019 ൽ ഇന്ത്യ യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയെങ്കിലും 2020 ൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 

"പകർച്ചവ്യാധിയുടെ ആഘാതത്തെ തുടർന്ന് ഇന്ത്യ പിന്നിലേക്ക് പോയി. 2019 ൽ ഇന്ത്യ യുകെയെ മറികടന്നെങ്കിലും, ഈ വർഷത്തെ പ്രവചനങ്ങളിൽ യുകെ വീണ്ടും ഇന്ത്യയെ മറികടന്ന് മുന്നേറി. 2024 വരെ ഈ പ്രവണ തുടരുമെങ്കിലും പിന്നീട് ഇന്ത്യ യുകെയെ മറികടക്കും, ”സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് (സിഇബിആർ) ശനിയാഴ്ച പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിൽ പറഞ്ഞു.

രൂപയുടെ ബലഹീനതയുടെ ഫലമായാണ് 2020 ൽ യുകെ ഇന്ത്യയെ വീണ്ടും മറികടന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2021 ൽ 9 ശതമാനവും 2022 ൽ 7 ശതമാനവും വളർച്ച പ്രകടിപ്പിക്കുമെന്നും സിഇബിആർ പ്രവചിക്കുന്നു. ഇന്ത്യ കൂടുതൽ സാമ്പത്തികമായി വികസിക്കുമ്പോൾ വളർച്ച സ്വാഭാവികമായും മന്ദഗതിയിലാകും, വാർഷിക ജിഡിപി വളർച്ച 2035 ൽ 5.8 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

കൊവിഡിന് മുന്നേ തളർച്ച 

2030 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറും. 2025 ൽ യുകെയെയും 2027 ൽ ജർമ്മനിയെയും 2030 ൽ ജപ്പാനെയും മറികടന്നാകും ഇന്ത്യയുടെ കുതിപ്പ്. COVID-19 പകർച്ചവ്യാധിയിൽ നിന്ന് ഇരു രാജ്യങ്ങളുടെയും വ്യത്യസ്ത തോതിലുളള വീണ്ടെടുക്കൽ കാരണം 2028 ൽ ചൈന യുഎസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് യുകെ ആസ്ഥാനമായുള്ള ധനകാര്യ ഏജൻസി അഭിപ്രായപ്പെടുന്നു. 

2030 കളുടെ തുടക്കം വരെ ജപ്പാൻ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി തുടരും. കോവിഡ് -19 പ്രതിസന്ധി മൂലമുളള ആഘാതത്തിന് മുമ്പുതന്നെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് മുന്നേറ്റം കുറവായിരുന്നെന്ന് സിഇബിആർ പറഞ്ഞു.

ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 2019 ൽ പത്തുവർഷത്തിലേറെ താഴ്ന്ന നിരക്കായ 4.2 ശതമാനമായി കുറഞ്ഞിരുന്നു, 2018 ൽ ഇത് 6.1 ശതമാനമായിരുന്നു, 2016 ൽ രേഖപ്പെടുത്തിയ 8.3 ശതമാനം വളർച്ചാ നിരക്കിന്റെ പകുതിയോളം !

ബാങ്കിംഗ് സമ്പ്രദായത്തിലെ ദുർബലത, ധനകാര്യ രം​ഗത്തെ പരിഷ്കരണങ്ങൾ, ആഗോള വ്യാപാരത്തിന്റെ ഇടിവ് എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങളുടെ അനന്തരഫലമായാണ് വളർച്ച മന്ദഗതിയിലായത്. 


 

click me!