ഇന്ത്യൻ വാഹന നിർമാതാക്കളുടെ നെഞ്ചി‌ടിപ്പ് കൂടുന്നു: വരും മാസങ്ങളിൽ നിർമാണം പ്രതിസന്ധിയിലായേക്കാമെന്ന് സിയാം

By Web TeamFirst Published Dec 25, 2020, 6:34 PM IST
Highlights

"ഇന്ത്യയിൽ നിന്നുള്ള മൊത്തം കയറ്റുമതി ശക്തമായി കുതിച്ചുയർന്നെങ്കിലും ഇറക്കുമതി നടന്നിട്ടില്ല, ഇത് അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും കണ്ടെയ്നർ ക്ഷാമത്തിന് കാരണമാവുകയും ചെയ്തു,"

ന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ ഉല്‍പ്പാദനം അടുത്ത മൂന്ന് മുതല്‍ നാല് മാസത്തേക്ക് പ്രതിസന്ധിലാകാന്‍ സാധ്യതയുളളതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (സിയാം). ആഗോള തലത്തില്‍ ഷിപ്പിംഗ് കണ്ടെയിനറുകളുമായി ബന്ധപ്പെട്ട് നേരിടുന്ന ക്ഷാമമാണ് വാഹന നിര്‍മാണ വ്യവസായത്തിന് വെല്ലുവിളിയാകുന്നത്. ഇതുമൂലം വാഹന നിർമാണത്തിലെ അസംസ്കൃത വസ്തുക്കളിൽ കുറവുണ്ടാകുകയും ചെയ്യും. ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ വാഹന വിപണിയിലെ നിര്‍മാണ പ്രതിസന്ധിയെ ആശങ്കയോടെയാണ് ലോകം വീക്ഷിക്കുന്നത്. 

"ജൂലൈ മുതൽ ഷിപ്പിംഗ് ചരക്ക് നിരക്ക് ഉയർന്നു, ഇതോടെ സാധാരണ വ്യാപാര പ്രവർത്തനങ്ങൾ നിലനിർത്തുന്നത് അസാധ്യമാണെന്ന് കമ്പനികൾ മനസ്സിലാക്കി, " സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) ഡയറക്ടർ ജനറൽ രാജേഷ് മേനോൻ പറഞ്ഞു. കൊറോണ വൈറസ് ലോക്ക്ഡൗണുകൾ ലഘൂകരിച്ചതിനുശേഷം ഇന്ത്യയുടെ വാഹന വ്യവസായം വീണ്ടെടുക്കലിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയ ഘട്ടത്തിലുണ്ടായ ഈ പ്രതിസന്ധി വലിയ ആശങ്കയാണ് വാഹന നിർമാതാക്കൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. 

പ്രമുഖ ആഭ്യന്തര കമ്പനികളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ് എന്നിവയെയും ഫോക്സ് വാഗൺ എജി, ഫോർഡ് മോട്ടോർ എന്നിവയുൾപ്പെടെയുള്ള ആഗോള നിർമ്മാതാക്കളെയും സിയാം പ്രതിനിധീകരിക്കുന്നു.

"ഇന്ത്യയിൽ നിന്നുള്ള മൊത്തം കയറ്റുമതി ശക്തമായി കുതിച്ചുയർന്നെങ്കിലും ഇറക്കുമതി നടന്നിട്ടില്ല, ഇത് അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും കണ്ടെയ്നർ ക്ഷാമത്തിന് കാരണമാവുകയും ചെയ്തു, " പ്രമുഖ കണ്ടെയ്നർ- ലോജിസ്റ്റിക് കമ്പനിയായ ഡെൻമാർക്കിലെ എ.പി. മോളർ-മെഴ്സ്ക് വ്യക്തമാക്കി.

ഇതിനിടയിൽ, പ്രമുഖ ഇന്ത്യൻ വാഹന കയറ്റുമതിക്കാർക്ക് ദിവസങ്ങൾക്കുപകരം ആഴ്ചകൾക്കുമുമ്പ് കണ്ടെയ്നറുകൾ ബുക്ക് ചെയ്യേണ്ടിവരുമെന്ന് ഓട്ടോമോട്ടീവ് കോമ്പോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ വിന്നി മേത്ത പറഞ്ഞു.

ചരക്ക് നിരക്കിന്റെ വർധനയും അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധനയും മൂലം ഉണ്ടായ വിലക്കയറ്റവും ഉപഭോക്താക്കളിലേക്ക് കൈമാറാൻ കമ്പനികളെ നിർബന്ധിതരാക്കിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
 

click me!