
ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കാനും സ്വയംപര്യാപ്തത നേടാനും ലക്ഷ്യമിട്ടുള്ള 'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതിക്ക് അമേരിക്കയുടെ പുതിയ തീരുവ നയം വെല്ലുവിളിയായേക്കുമെന്ന് മുന്നറിയിപ്പ്. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നതിന് തടയിടുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക 25 ശതമാനം അധിക നികുതി ചുമത്തിയതോടെയാണിത്. ജൂലൈ 31-ന് പ്രഖ്യാപിച്ച 25 ശതമാനം തീരുവയ്ക്ക് പുറമെയാണിത്.
ഇന്ത്യന്‍ ഉല്‍പാദന മേഖലയ്ക്ക് തിരിച്ചടിയാകുമോ?
നിലവില്‍ അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യ. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ-അമേരിക്ക വ്യാപാരം 131.8 ബില്യണ്‍ ഡോളര്‍ കടന്നിരുന്നു. അമേരിക്കയിലേക്കുള്ള കയറ്റുമതി മാത്രം 86.5 ബില്യണ്‍ ഡോളറിന്റേതാണ്. തുണിത്തരങ്ങള്‍, യന്ത്രസാമഗ്രികള്‍, ഇലക്ട്രോണിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയവയാണ് പ്രധാനമായും കയറ്റി അയയ്ക്കുന്നത്. എന്നാല്‍, അമേരിക്കയുടെ ഈ പുതിയ തീരുവ നയം ഇന്ത്യയുടെ ഉല്‍പാദന മേഖലയുടെ വളര്‍ച്ചയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് മൂഡീസ് റേറ്റിംഗ്‌സിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ഇലക്ട്രോണിക്‌സ് പോലുള്ള ഉയര്‍ന്ന മൂല്യമുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്ത്യയ്ക്ക് മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് മത്സരക്ഷമത കുറയും. ദീര്‍ഘകാലത്തേക്ക് ഈ തീരുവ നിലനില്‍ക്കുകയാണെങ്കില്‍ കയറ്റുമതി കുറയുകയും പുതിയ നിക്ഷേപങ്ങള്‍ വരുന്നതിന് കാലതാമസം ഉണ്ടാവുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇലക്ട്രോണിക്‌സ് പോലുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണ മേഖലയില്‍ ഇന്ത്യയെ പിന്നോട്ട് വലിക്കാന്‍ പുതിയ തീരുവ കാരണമാകും. മറ്റ് ഏഷ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്ക് വ്യാപാര രംഗത്ത് വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നും ഇത് 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ വേഗത കുറയ്ക്കുമെന്നും മൂഡീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2020-ല്‍ കേന്ദ്ര സര്‍ക്കാര്‍ 14 മേഖലകളില്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി നടപ്പാക്കിയിരുന്നു. മൊബൈല്‍ നിര്‍മ്മാണം, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ നേട്ടങ്ങളുണ്ടായെങ്കിലും സോളാര്‍ മൊഡ്യൂളുകള്‍, അര്‍ദ്ധചാലകങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയില്‍ വേണ്ടത്ര മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനുടെയാണ് തീരുവ വലിയ പ്രതിസന്ധിയാകുന്നത്.