ശമ്പളക്കാരെ കാത്തിരിക്കുന്നത് ദുരിത കാലം? സിഎംഐഇ റിപ്പോർട്ട് ഇങ്ങനെ

By Web TeamFirst Published Aug 23, 2020, 1:33 AM IST
Highlights

രാജ്യത്ത് ശമ്പളക്കാരെ  കാത്തിരിക്കുന്നത് വളരെയേറെ വെല്ലുവിളി നിറഞ്ഞ കാലമാണെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇക്കോണമി എംഡി മഹേഷ് വ്യാസ്. ഏപ്രിൽ മുതൽ ജൂലൈ വരെ ജോലി നഷ്ടപ്പെട്ടത് 18.9 ദശലക്ഷം ആളുകൾക്കാണ്.

മുംബൈ: രാജ്യത്ത് ശമ്പളക്കാരെ  കാത്തിരിക്കുന്നത് വളരെയേറെ വെല്ലുവിളി നിറഞ്ഞ കാലമാണെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇക്കോണമി എംഡി മഹേഷ് വ്യാസ്. ഏപ്രിൽ മുതൽ ജൂലൈ വരെ ജോലി നഷ്ടപ്പെട്ടത് 18.9 ദശലക്ഷം ആളുകൾക്കാണ്. സ്ഥിതി മെച്ചപ്പെട്ടാലും ഇതിൽ പലർക്കും നഷ്ടപ്പെട്ട ജോലി തിരികെ കിട്ടില്ലെന്നാണ് മഹേഷ് വ്യാസിന്റെ പ്രതികരണം.

വിപണിയിൽ വരും ദിവസങ്ങളിൽ മാറ്റം ഉണ്ടാകും. വലിയ കമ്പനികൾക്കാവും ഓഹരി വിപണിയിൽ നേട്ടമുണ്ടാവുക. ചെറുകിട-ഇടത്തരം കമ്പനികൾ അടച്ചുപൂട്ടേണ്ടി വരും. കൊവിഡ് കാലത്ത് കാർഷിക മേഖലയിൽ 15 ദശലക്ഷം തൊഴിലുകൾ വർധിച്ചു. നഗരങ്ങളിൽ നിന്ന് തിരികെ സ്വന്തം നാട്ടിലേക്ക് പോയവർ കാർഷിക വൃത്തികളിൽ ഏർപ്പെട്ടതാണ് കാരണം.

വരുമാന നഷ്ടത്തേക്കാൾ കൂടുതൽ തൊഴിൽ നഷ്ടമാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ രാജ്യത്തെ ആളുകളുടെ ഉപഭോഗ ശേഷിയെ സാരമായി ബാധിക്കുമെന്നും വ്യാസ് പറഞ്ഞു. ഏപ്രിലിൽ സംഭവിച്ചത് കൊവിഡിനെ തുടർന്നുള്ള പെട്ടെന്നുള്ള തിരിച്ചടിയാണ്. 403 ദശലക്ഷം പേരുടെ തൊഴിലിന് തിരിച്ചടിയുണ്ടായി. ഇതിൽ തന്നെ 121 ദശലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടു.

click me!