അമേരിക്കന്‍ തീരുവ; മോദിയുടെ 'ഷോക്ക് തെറാപ്പി' ഇന്ത്യയെ രക്ഷിക്കുമോ?

Published : Aug 26, 2025, 07:38 PM IST
Modi Trump

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നയപരമായ നീക്കങ്ങള്‍ സാമ്പത്തിക രംഗത്ത് പുതിയ ഉണര്‍വ് നല്‍കുമോ എന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ഉറ്റുനോക്കുന്നു

 

അമേരിക്കയുടെ ഇറക്കുമതി തീരുവ ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് കനത്ത വെല്ലുവിളിയായിരിക്കുമ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നയപരമായ നീക്കങ്ങള്‍ സാമ്പത്തിക രംഗത്ത് പുതിയ ഉണര്‍വ് നല്‍കുമോ എന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ഉറ്റുനോക്കുന്നു. ആഗസ്റ്റ് 15-ന് ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍, ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുമെന്നും, വ്യവസായങ്ങള്‍ക്ക് അനുഗുണമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നും മോദി പ്രഖ്യാപിച്ചിരുന്നു.

'സര്‍പ്രൈസ്' നീക്കങ്ങള്‍; തിരക്കിട്ട പരിഷ്‌കാരങ്ങള്‍ 

ജിഎസ്ടി പരിഷ്‌കരണങ്ങള്‍ക്കായി ഒരു വര്‍ഷത്തോളമായി ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പ്രഖ്യാപനം വൈകിയേക്കും എന്നായിരുന്നു സൂചന. എന്നാല്‍, ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണി വന്നതോടെ, ഉടനടി നടപടികളിലേക്ക് കടക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അമേരിക്ക ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50% തീരുവ ചുമത്താന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍, സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ക്ക് വേഗം കൂട്ടാനാണ് സര്‍ക്കാരിന്റെ ശ്രമം. ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുന്നതിനൊപ്പം, സങ്കീര്‍ണ്ണമായ നിയമങ്ങളും ചുവപ്പ് നാടയും ലഘൂകരിക്കാനുള്ള പദ്ധതികളും മോദി പ്രഖ്യാപിച്ചിട്ടുണ്ട്.

സംരംഭകരുടെ പേടിസ്വപ്നം; ചുവപ്പ് നാട

അനുമതികള്‍ ലഭിക്കുന്നതിനുള്ള കാലതാമസവും, സങ്കീര്‍ണ്ണമായ നിയമങ്ങളും കാരണം ഇന്ത്യയില്‍ വ്യവസായം തുടങ്ങുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന പ്രതിച്ഛായ മാറ്റിയെടുക്കുകയാണ് പരിഷ്‌കാരങ്ങളുടെ പ്രധാന ലക്ഷ്യം. 300 തൊഴിലാളികളുള്ള ഒരു ഫാക്ടറി നടത്തുന്നതിനേക്കാള്‍ 150 തൊഴിലാളികളുള്ള രണ്ട് ഫാക്ടറികള്‍ നടത്തുന്നതാണ് ചെലവ് കുറഞ്ഞതെന്ന് ഒരു സര്‍ക്കാര്‍ റിപ്പോര്‍ട്ട് പറയുന്നു. ഇത് വലിയ തോതിലുള്ള ഉത്പാദനത്തെ ബാധിക്കുന്നു.

സാമ്പത്തിക വളര്‍ച്ചയുടെ പുതിയ സാധ്യതകള്‍

ആഗോളതലത്തില്‍ സാമ്പത്തിക രംഗം അനിശ്ചിതത്വത്തിലൂടെ കടന്നുപോകുമ്പോഴും, ഇന്ത്യയുടെ സാമ്പത്തിക സൂചികകള്‍ ഭദ്രമാണ്. പണപ്പെരുപ്പം എട്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. കൂടാതെ, 18 വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് & പുവര്‍ മെച്ചപ്പെടുത്തി. ഇത് സര്‍ക്കാരിന് നയപരമായ മാറ്റങ്ങള്‍ വരുത്താനുള്ള ആത്മവിശ്വാസം നല്‍കുന്നു. ജിഎസ്ടിയിലെ പുതിയ മാറ്റങ്ങള്‍ അനുസരിച്ച്, നാല് വിഭാഗങ്ങളായിരുന്ന നികുതി നിരക്കുകള്‍ രണ്ടായി ചുരുക്കും. 5% ഉം 18% ഉം നിരക്കുകളില്‍ നികുതി ഈടാക്കിയിരുന്ന സാധനങ്ങള്‍ക്ക് യഥാക്രമം 12% ഉം 28% ഉം നികുതിയാക്കും. ഈ നീക്കം ഉപഭോക്തൃ ചെലവ് വര്‍ദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ജിഡിപി വളര്‍ച്ച ഉയര്‍ത്താന്‍ ഇത് സഹായിക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ കരുതുന്നു.

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ക്കൊപ്പം, അമേരിക്കയുടെ തീരുവ ബാധിക്കുന്ന കയറ്റുമതി മേഖലകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയ മേഖലകളെയാണ് തീരുവ ഏറ്റവും കൂടുതല്‍ ബാധിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസ്, വാണിജ്യ മന്ത്രാലയം, ധനകാര്യ മന്ത്രാലയം എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കയറ്റുമതിയെക്കാള്‍ ആഭ്യന്തര ആവശ്യകതയെ ആശ്രയിച്ചാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച. അതിനാല്‍, ഉപഭോക്താക്കളുടെയും വ്യവസായ സംരംഭകരുടെയും ആത്മവിശ്വാസം ഉയര്‍ത്തുക എന്നത് നിര്‍ണായകമാണ്. നിലവില്‍ ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം 60% സ്വകാര്യ ഉപഭോഗമാണ്. അമേരിക്കയുമായുള്ള വാണിജ്യ ബന്ധം പ്രധാനമാണെങ്കിലും, ഇന്ത്യയുടെ മൊത്തം ജിഡിപിയുടെ വെറും 2% മാത്രമാണ് അമേരിക്കയിലേക്കുള്ള കയറ്റുമതി.

PREV
Read more Articles on
click me!

Recommended Stories

ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്
രണ്ടാം പാദത്തിൽ കുതിപ്പ്, ജിഡിപി ആറ് പാദങ്ങളിലെ ഏറ്റവയും ഉയർന്ന നിലയിൽ, ജിഎസ്ടി നിരക്കുകൾ കുറച്ചത് നേട്ടമായെന്ന് കേന്ദ്ര സർക്കാർ