കേന്ദ്ര ബജറ്റ് 2021: കാർഷിക വായ്പാ ലക്ഷ്യം 19 ലക്ഷം കോടി രൂപയായി ഉയർത്തിയേക്കും

By Web TeamFirst Published Jan 27, 2021, 3:13 PM IST
Highlights

കാർഷിക മേഖലയിലേക്കുളള വായ്പാ പ്രവാഹം സ്ഥിരമായി വർദ്ധിച്ച് വരുകയാണ്, ഓരോ സാമ്പത്തിക വർഷവും നിശ്ചയിച്ചിട്ടുള്ള ലക്ഷ്യത്തെക്കാൾ ഉയർന്ന തോതിൽ വായ്പാ വിതരണം നടക്കാ‌റുളളതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 

2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ, 2021-22 വർഷത്തെ ബജറ്റിൽ സർക്കാർ കാർഷിക വായ്പാ ലക്ഷ്യം ഏകദേശം 19 ലക്ഷം കോടി രൂപയായി ഉയർത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ.

നിലവിലെ സാമ്പത്തിക വർഷത്തിൽ സർക്കാർ 15 ലക്ഷം കോടി കാർഷിക വായ്പാ ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. കാർഷിക മേഖലയുടെ വായ്പാ ലക്ഷ്യം സർക്കാർ എല്ലാ വർഷവും വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇത്തവണ 2021-22ൽ ലക്ഷ്യം 19 ലക്ഷം കോടി ആയി ഉയർത്താൻ സാധ്യതയുണ്ടെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. 

"നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളും (എൻബിഎഫ്സി) സഹകരണ സംഘങ്ങളും കാർഷിക വായ്പാ രം​ഗത്ത് സജീവമാണ്. നബാർഡ് റീഫിനാൻസ് സ്കീം കൂടുതൽ വിപുലീകരിക്കും. 2020-21 വർഷത്തെ കാർഷിക വായ്പാ ലക്ഷ്യം 15 ലക്ഷം കോടി രൂപയാണ്," 2020-21 ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

കാർഷിക മേഖലയിലേക്കുളള വായ്പാ പ്രവാഹം സ്ഥിരമായി വർദ്ധിച്ച് വരുകയാണ്, ഓരോ സാമ്പത്തിക വർഷവും നിശ്ചയിച്ചിട്ടുള്ള ലക്ഷ്യത്തെക്കാൾ ഉയർന്ന തോതിൽ വായ്പാ വിതരണം നടക്കാ‌റുളളതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 2017-18 ൽ 11.68 ലക്ഷം കോടി രൂപയുടെ വായ്പ കർഷകർക്ക് നൽകി, ആ വർഷം നിശ്ചയിച്ചിരുന്ന 10 ലക്ഷം കോടി ലക്ഷ്യത്തേക്കാൾ വളരെ ഉയർന്ന വിതരണതോതാണിത്. 2016-17 സാമ്പത്തിക വർഷത്തിൽ 10.66 ലക്ഷം കോടി രൂപയുടെ വിള വായ്പകൾ വിതരണം ചെയ്തു, ഇത് ക്രെഡിറ്റ് ലക്ഷ്യമായ 9 ലക്ഷം കോടിയെക്കാൾ കൂടുതലായിരുന്നു.

ഉയർന്ന കാർഷിക ഉൽപാദനം നേടുന്നതിൽ വായ്പകൾ ഒരു നിർണായക ഘടകമാണ്. സാധാരണയായി, കാർഷിക വായ്പകൾ 9 ശതമാനം പലിശനിരക്ക് ആകർഷിക്കുന്നു. എന്നാൽ, ഹ്രസ്വകാല കാർഷിക വായ്പ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനും കാർഷിക ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും പലിശ ഇളവ് നൽകുന്നതായും സർക്കാർ വൃത്തങ്ങൾ അഭിപ്രായപ്പെട്ടതായി ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.  

click me!