കൊവിഡ് മൂലം ഇന്ത്യൻ മധ്യവർ​ഗം ചുരുങ്ങി: ദരിദ്രരുടെ എണ്ണം കുത്തനെ കൂടി: ആശങ്കയുണർത്തുന്ന റിപ്പോർട്ട് പുറത്ത്

By Web TeamFirst Published Mar 19, 2021, 6:05 PM IST
Highlights

ഇന്ത്യയ്ക്ക് 9.6 ശതമാനവും ചൈനയുടെ രണ്ട് ശതമാനം വളർച്ചയുമാണ് കണക്കാക്കുന്നത്. 

ഴിഞ്ഞ വർഷം കൊറോണ വൈറസ് പകർച്ചവ്യാധി വരുത്തിയ സാമ്പത്തിക ദുരിതങ്ങൾ 32 ദശലക്ഷം ഇന്ത്യക്കാരെ മധ്യവർഗത്തിൽ നിന്ന് പുറത്താക്കി, വർഷങ്ങളുടെ അധ്വാനം കൊണ്ട് അവർ ഉണ്ടാക്കിയെടുത്ത സാമ്പത്തിക നേട്ടങ്ങളും മഹാമാരി ഇല്ലാതാക്കിയതായി പഠന റിപ്പോർട്ട്. കൊവിഡ് പടർന്നുപി‌ടിച്ചതിനെ തുടർന്നുണ്ടായ തൊഴിൽ നഷ്ടം ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തു. 

ഒരു പകർച്ചവ്യാധിയുടെ അഭാവത്തിൽ എത്തിച്ചേരാവുന്ന എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ മധ്യവർഗത്തിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ 32 ദശലക്ഷത്തിന്റെ കുറവുണ്ടായെന്ന് യുഎസ് ആസ്ഥാനമായുള്ള പ്യൂ റിസർച്ച് സെന്ററിന്റെ റിപ്പോർ‌ട്ടിൽ പറയുന്നു.

പാൻഡെമിക്കിന് മുമ്പ്, ഇന്ത്യയിൽ 99 ദശലക്ഷം ആളുകൾ 2020 ൽ ആഗോള മധ്യവർഗ വിഭാ​ഗത്തിൽ (ഒരു ദിവസം 10 മുതൽ 20 ഡോളർ വരെ വരുമാനം) ഉൾപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പകർച്ചവ്യാധിയുടെ ഒരു വർഷം കൊണ്ട് ഈ എണ്ണം 66 ദശലക്ഷമായി ഇടിഞ്ഞു. 

"കൊവിഡ്-19 സൃഷ്ടിച്ച മാന്ദ്യത്തിൽ ഇന്ത്യൻ മധ്യവർഗത്തിൽ വലിയ കുറവും ചൈനയേക്കാൾ വ്യക്തികളുടെ ദരിദ്ര സാഹചര്യം കുത്തനെ ഉയരുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു, ”സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ലോക ബാങ്കിന്റെ പ്രവചനങ്ങൾ ഉദ്ധരിച്ച് പ്യൂ റിസർച്ച് സെന്റർ പറഞ്ഞു.

ലോക ബാങ്ക് റിപ്പോർട്ട്

2011 നും 2019 നും ഇടയിൽ ഏകദേശം 57 ദശലക്ഷം ആളുകളെ ഇടത്തരം വരുമാന വിഭാഗമായി ഉൾച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ ലോകബാങ്ക് ഇന്ത്യയുടെയും ചൈനയുടെയും സാമ്പത്തിക വളർച്ചയ്ക്ക് സമാന നില പ്രവചിച്ചിരുന്നു 2020 ൽ യഥാക്രമം 5.8 ശതമാനവും 5.9 ശതമാനവുമാണെന്ന് ലോക ബാങ്ക് ജിഡിപി വളർച്ചാ നിരക്ക് പ്രവചിച്ചിരുന്നത്. 

പകർച്ചവ്യാധിയുടെ ഒരു വർഷത്തോളമുളള മാന്ദ്യത്തിന് ശേഷം ലോകബാങ്ക് ഈ ജനുവരിയിൽ പ്രവചനം പരിഷ്കരിച്ചു, ഇതിൽ ഇന്ത്യയ്ക്ക് 9.6 ശതമാനവും ചൈനയുടെ രണ്ട് ശതമാനം വളർച്ചയുമാണ് കണക്കാക്കുന്നത്. ഇതിന് കാരണമായി പറയുന്നത് ഇന്ത്യയുടെ വി ആകൃതിയിലൂളള തിരിച്ചുവരവാണ്. എന്നാൽ തൊട്ടടുത്ത വർഷം വളർച്ചാ നിരക്ക് വീണ്ടും താഴ്ന്നേക്കുമെന്നും വിവിധ ഏജൻസികൾ പ്രവചിക്കുന്നു.  

ഇന്ത്യയിലെ ചില വ്യാവസായിക സംസ്ഥാനങ്ങൾ കൊവിഡിന്റെ രണ്ടാം തരംഗ അണുബാധയെ അഭിമുഖീകരിക്കുന്നു, ഈ വർഷം ആദ്യം മുതൽ കേസുകൾ കുറഞ്ഞു നിന്നതിന് ശേഷം, ഇത് വീണ്ടും ഉയരുമോ എന്ന ആശങ്കയിലാണ് രാജ്യം. 

അടുത്ത സാമ്പത്തിക വർഷത്തിൽ സാമ്പത്തിക വളർച്ച 10% വരെ ഉയരുന്നതിന് മുമ്പ് ഈ മാസം അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ 8% സങ്കോചമാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ സമ്പദ് വ്യവസ്ഥയെ സഹായിക്കാനുള്ള നടപടികൾ കൊവിഡ് പാക്കേജിന്റെ രൂപത്തിലും ബജറ്റ് പ്രഖ്യാപനങ്ങളുടെ രൂപത്തിലും സ്വീകരിച്ചിരുന്നു. എന്നാൽ, ഇവ എന്തുമാത്രം ചലനം സമ്പദ്‍വ്യവസ്ഥയിൽ സൃഷ്ടിച്ചു എന്നത് പൂർണ കണക്കുകൾ ലഭ്യമാകുമ്പോൾ മാത്രമേ ബോധ്യമാകൂ. 

ദരിദ്രരുടെ എണ്ണം കൂടി

വൈറസ് വരുത്തിയ മാന്ദ്യം വർഷങ്ങളുടെ പുരോഗതിയെ പിന്നോട്ടടിച്ചതിനാൽ ഓരോ ദിവസവും രണ്ടോ അതിൽ കുറവോ ഡോളർ വരുമാനമുള്ള ദരിദ്രരുടെ എണ്ണം 75 ദശലക്ഷം വർദ്ധിച്ചതായി പ്യൂ സെന്റർ കണക്കാക്കി.

ഈ വർഷം, ആഭ്യന്തര ഇന്ധനവിലയിലെ ഏകദേശം 10% വർധന, തൊഴിൽ നഷ്ടം, ശമ്പളം വെട്ടിക്കുറയ്ക്കൽ എന്നിവ ദശലക്ഷക്കണക്കിന് കുടുംബങ്ങളെ കൂടുതൽ വിഷമവൃത്തത്തിലാക്കി. ഈ സാഹചര്യം വിദേശത്ത് ജോലി തേടാൻ നിരവധി ആളുകളെ നിർബന്ധിതരാക്കിയതായും ഏജൻസി പറയുന്നു.

എന്നാൽ, ചൈനയിൽ ജീവിതനിലവാരം കുറയുന്നത് മിതമായ തോതിലാണ്, ഇടത്തരം വരുമാന വിഭാഗത്തിന്റെ എണ്ണം 10 ദശലക്ഷം കുറഞ്ഞു, അതേസമയം ദാരിദ്ര്യ വിഭാ​ഗങ്ങളുടെ നിലവാരത്തിൽ മാറ്റമില്ല.
 

click me!