എണ്ണവില വീണ്ടും 'പോസിറ്റീവായി': ജൂൺ കരാറുകളിൽ ക്രൂഡ് തരിച്ചുവരവ് നടത്തി; ഒപെക് പ്ലസിന് പാളിയോ?

By Anoop PillaiFirst Published Apr 21, 2020, 10:58 AM IST
Highlights

“ഒപെക് വിതരണ കരാർ പോലും ഹ്രസ്വകാലത്തേക്ക് വിൽപ്പനയെ തടസ്സപ്പെടുത്താൻ സാധ്യതയില്ല”

വൻ തകർച്ചയ്ക്ക് ശേഷം ചൊവ്വാഴ്ച എണ്ണവില വീണ്ടും ഉയർന്നു. യുഎസ് ക്രൂഡ് ആദ്യമായി പൂജ്യം ഡോളറിൽ താഴെ വ്യാപാരം നടത്തിയ ശേഷം പോസിറ്റീവ് ആയി മാറി. കൊറോണ വൈറസ് മഹാമാരി മൂലം ഇടിഞ്ഞ ഇന്ധന ആവശ്യകതയെ വിപണി എങ്ങനെ നേരിടും എന്നതിനെക്കുറിച്ചുള്ള പരിഹരിക്കപ്പെടാത്ത ആശങ്കകൾക്കിടയിലാണ് ഈ തിരിച്ചുവരവ്.  

മെയ് ഡെലിവറിക്ക് യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ബാരലിന് നിരക്ക് 38.73 ഡോളർ ഉയർന്ന് 1.10 ഡോളറായി. 

മെയ് കരാർ അടിസ്ഥാനത്തിലുളള വ്യാപാരം ചൊവ്വാഴ്ച അവസാനിക്കും. കൂടുതൽ സജീവമായി വ്യാപാരം നടക്കുന്ന ജൂൺ കരാർ 1.72 സെൻറ് അഥവാ 8.4 ശതമാനം ഉയർന്ന് ക്രൂഡ് വില ബാരലിന് 22.15 ഡോളറിലെത്തി. ആഗോള ബ്രെൻറ് ക്രൂഡ് നിരക്ക് 49 സെൻറ് അഥവാ 1.9 ശതമാനം ഉയർന്ന് ബാരലിന് 26.06 ഡോളറിലെത്തി.

നേരത്തെ യുഎസ് ക്രൂഡ് ഓയിലിന്റെ നിരക്ക് സംഭരണ കേന്ദ്രങ്ങൾ നിറഞ്ഞതിനാലും ഉപഭോക്താക്കളുടെ ഭാ​ഗത്ത് നിന്നുളള ആവശ്യകത കുറഞ്ഞതിനാലും ബാരലിന് മൈനസ് 37.63 ഡോളറിലേക്ക് വരെ വില ഇടിഞ്ഞിരുന്നു. അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഇടിഞ്ഞെങ്കിലും ലോകമെമ്പാടും കൂടുതൽ സംഭരണം കേന്ദ്രങ്ങൾ ലഭ്യമായതിനാൽ വേ​ഗത്തിലുളള തിരിച്ചുവരവ് സാധ്യമായി.

മെയ് അവസാനിക്കുന്ന യുഎസ് ഓയിൽ ഫ്യൂച്ചർ കരാറിൽ നിന്ന് വ്യാപാരികൾ തിങ്കളാഴ്ച ക്രൂഡ് സംഭരണത്തിന് ഇടമില്ലെന്ന വാദ​ഗതികളെ തുടർന്ന് വിട്ടുനിന്നു. എന്നാൽ, ജൂൺ ഡബ്ല്യുടിഐ കരാർ ബാരലിന് 20.43 ഡോളർ എന്ന ഉയർന്ന തലത്തിൽ തീർപ്പാക്കി.

ആവശ്യകത 30 ശതമാനം ഇടിഞ്ഞു !

“കൊവിഡ് -19 ൽ മൂലമുളള ആവശ്യകതയിലെ ഇടിവ് യുഎസ് സമ്പദ്‌വ്യവസ്ഥയിൽ മന്ദഗതിയിലുള്ള മുന്നേറ്റത്തിനേ സാധ്യതയൊള്ളു എന്നതിന്റെ സൂചന നൽകുന്നു” ഓൻഡാ ബ്രോക്കറിലെ സീനിയർ മാർക്കറ്റ് അനലിസ്റ്റ് എഡ്വേർഡ് മോയ പറഞ്ഞു. എന്നാൽ, ഡബ്ല്യുടി‌ഐ ക്രൂഡ് ജൂൺ കരാറിന് ബാരലിന് 20 ഡോളർ നേടിയെടുക്കാൻ സാധിച്ചത് മേയ് മാസ കാരാറിലെ വൻ തകർച്ചയിൽ നിന്നുളള ആശ്വാസകരമായ മുന്നേറ്റമാണെന്ന് മോയ അഭിപ്രായപ്പെട്ടു. 

കൊറോണ വൈറസിന്റെ വ്യാപനം ആഗോള ഇന്ധന ഉപയോഗം ഇടിയുന്നതിന് കാരണമായി. യാത്രാ നിയന്ത്രണങ്ങളും ലോക്ക് ഡൗണുകളും എണ്ണ വിലയെ തകർത്തു, ലോകമെമ്പാടുമുള്ള ആവശ്യകത 30 ശതമാനം കുറഞ്ഞു. സംഭരണ ​​ഇടം കണ്ടെത്താൻ പ്രയാസമുള്ള ക്രൂഡ് സ്റ്റോക്ക്പൈലുകൾ വളരുന്നതിന് ഇത് കാരണമായി.

യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടി‌ഐ) കരാറിന്റെ ഡെലിവറി പോയിന്റായ ഒക്‌ലഹോമയിലെ കുഷിംഗിലെയും പ്രധാന യു‌എസ് സംഭരണ ​​കേന്ദ്രവും ആഴ്ചകൾക്കുള്ളിൽ നിറഞ്ഞുകവിയും. “വിപണിയിലെ ഒരു പ്രധാന പ്രശ്‌നം അമേരിക്കയിലെ സംഭരണ ​​ശേഷിയുടെ അഭാവമാണ്", സിഡ്‌നിയിലെ സിഎംസി മാർക്കറ്റുകളുടെ ചീഫ് മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് മൈക്കൽ മക്കാർത്തി പറഞ്ഞു. 

ഈ സാഹചര്യത്തെ അഭിമുഖീകരിച്ച്, ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങളും (ഒപെക്) അതിന്റെ സഖ്യകക്ഷികളായ റഷ്യ ഉൾപ്പെടുന്ന ഒപെക് പ്ലസ് എന്നറിയപ്പെടുന്ന ഗ്രൂപ്പും പ്രതിദിനം 9.7 ദശലക്ഷം ബാരൽ (ബിപിഡി) ഉൽ‌പാദനം കുറയ്ക്കാൻ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, മെയ് മാസത്തിന് മുമ്പ് ഇത് നടപ്പാകില്ല. മാത്രമല്ല, ഉൽപ്പാദന കുറവിന്റെ വലുപ്പം വിപണിയു‍ടെ സന്തുലനാവസ്ഥ പുന: സ്ഥാപിക്കാൻ പര്യാപ്തമല്ല. 

“ഒപെക് വിതരണ കരാർ പോലും ഹ്രസ്വകാലത്തേക്ക് വിൽപ്പനയെ തടസ്സപ്പെടുത്താൻ സാധ്യതയില്ല,” എൻഎൻഇസഡ് പുറത്തുവിട്ട റിസർച്ച് ഒരു കുറിപ്പിൽ പറയുന്നതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 


 

click me!