തീർത്തും അപ്രതീക്ഷിതമായാണ് ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്ത് നിന്നും സൈറസ് മിസ്ത്രിയെ ബോർഡ് നീക്കിയത്. മുംബൈയിൽ ചേർന്ന യോഗത്തിലായിരുന്നു നിർണായക തീരുമാനം. രത്തൻ ടാറ്റയെ ഇടക്കാല ചെയർമാനായി ബോർഡ് തെരഞ്ഞെടുത്തു. കന്പനിയുടെ നിയമം അനുസരിച്ച് നാല് മാസത്തിനകം പുതിയ ചെയർമാനെ ബോർഡ് തീരുമാനിക്കും. രത്തൻ ടാറ്റയ്ക്ക് പുറമേ വേണു ശ്രീനിവാസൻ, അമിത് ചന്ദ്ര, റോണാൻ സെൻ, കുമാർ ഭട്ടാചാര്യ എന്നിവരാണ് ബോർഡ് അംഗങ്ങൾ.
2012 ഡിസംബർ 28നാണ് രത്തൻ ടാറ്റയ്ക്ക് പകരം ടാറ്റ ഗ്രൂപ്പ് ചെയർമാനായി സൈറസ് പല്ലോൺജി മിസ്ത്രി നിയമിതനായത്. ആദ്യമായിട്ടായിരുന്നു ടാറ്റ കുടുംബത്തിന് പുറത്ത് നിന്നൊരാൾ ഗ്രൂപ്പ് ചെയർമാനായത്. ടാറ്റാ ഗ്രൂപ്പിന്റെ ഹോൾഡിങ് കന്പനിയായ ടാറ്റാ സൺസിൽ ഗണ്യമായ ഓഹരിയുള്ള പല്ലോൺജി മിസ്ത്രിയുടെ മകനാണ് പല്ലോൺജി മിസ്ത്രി.
ടാറ്റ ഗ്രൂപ്പിന് കീഴിലെ കന്പനികളുടെ കന്പനികളുടെ പ്രകടനം മോശമായതാണ് മിസ്ത്രി പുറത്ത് പോകാനുള്ള കാരണമായി വിലയിരുത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 500 കോടി ഡോളറിന്‍റെ വരുമാന നഷ്ടമാണ് ടാറ്റ കന്പനികൾക്കുണ്ടായത്. കടബാധ്യത 2,450 കോടി രൂപയായി ഉയരുകയും ചെയ്തു.