പലിശ നിരക്കുകള്‍ വര്‍ദ്ധിക്കുമോ? എല്ലാ കണ്ണുകളും റിസര്‍വ് ബാങ്കിലേക്ക്

By Web TeamFirst Published Sep 20, 2018, 11:21 AM IST
Highlights

ഒക്ടോബര്‍ മൂന്ന് മുതല്‍ അഞ്ചുവരെയാണ് ആര്‍ബിഐ പണ അവലോകന യോഗം. ഒക്ടോബര്‍ അഞ്ചിന് പുതിയ നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിക്കും.

രൂപയുടെ മൂല്യം ഡോളറിനെതിരെ പരിധികളില്ലാതെ തകര്‍ന്നടിയുന്നത് പ്രതിരോധിക്കാന്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ മാറ്റം വരുത്താനുളള സാധ്യത വര്‍ദ്ധിച്ചതായി സാമ്പത്തിക വിദഗ്ധര്‍. കാല്‍ ശതമാനത്തിന്‍റെ വര്‍ദ്ധനവിന് സാധ്യതയുളളതായാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഈ വര്‍ഷം മുന്‍പ് രണ്ട് തവണ പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് വര്‍ദ്ധനവ് വരുത്തിയിരുന്നു. രണ്ട് തവണയും കാല്‍ ശതമാനമാണ് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയത്. 

വര്‍ദ്ധിപ്പിക്കുമോ പലിശ

ഒക്ടോബര്‍ മൂന്ന് മുതല്‍ അഞ്ചുവരെയാണ് ആര്‍ബിഐ പണ അവലോകന യോഗം. ഒക്ടോബര്‍ അഞ്ചിന് പുതിയ നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിക്കും. റിപ്പോ നിരക്ക്, റിവേഴ്സ് റിപ്പോ നിരക്ക് എന്നിവയുടെ പലിശ നിരക്കുകളിലാവും റിസര്‍വ് ബാങ്ക്  മാറ്റങ്ങള്‍ വരുത്തുന്നത്. നിലവില്‍ റിപ്പോ നിരക്ക് ആറര ശതമാനവും, റിവേഴ്സ് റിപ്പോ നിരക്ക് ആറര ശതമാനവുമാണ്. റിപ്പോ നിരക്കുകളില്‍ വര്‍ദ്ധനവുണ്ടായാല്‍ രാജ്യത്തെ വ്യക്തിഗത പലിശ നിരക്കുകളില്‍ വലിയ മാറ്റങ്ങള്‍ക്ക് അത് വഴിവെക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയാല്‍ വാണിജ്യ ബാങ്കുകളുടെ പലിശ നിരക്കുകള്‍ ഉയരാനും ഈ പ്രവര്‍ത്തനം വഴിവെച്ചേക്കും.

 

റിപ്പോ നിരക്കുകളില്‍ കാല്‍ ശതമാനത്തിന്‍റെ വര്‍ദ്ധനവുണ്ടായാല്‍ രാജ്യത്തെ വായ്പ വിഹിതത്തില്‍ അത് വലിയ കുറവ് വരാനും കാരണമാകും. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയല്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും നടത്തിവരുന്ന രക്ഷാപ്രവര്‍ത്തനം വേണ്ടത്ര ഫലം ലഭിക്കാതെ പോകുന്നതോടെയാണ് കേന്ദ്ര ബാങ്ക് പലിശ വര്‍ദ്ധനയ്ക്ക് സാധ്യത കൂടിയത്. 

പൊതു തെരഞ്ഞടുപ്പ് തൊട്ടരികെ

രാജ്യത്ത് പൊതു തെരഞ്ഞടുപ്പ് അടുത്തിരിക്കെ ആര്‍ബിഐ പലിശ നിരക്ക് വര്‍ദ്ധനവുണ്ടാവാനുളള സാധ്യത കുറവാണെന്നാണ് മറ്റൊരു വിഭാഗം സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ക്രൂഡിന്‍റെ വില വീണ്ടും ബാരലിന് 80 ഡോളറിന് അടുത്തേക്ക് ഉയര്‍ന്നതും രൂപയുടെ മൂല്യം ഡോളറിനെതിരെ 72 എന്ന നിലയില്‍ തുടരുന്നതും രാജ്യത്തെ പണപ്പെരുപ്പം ഏത് നിമിഷവും വര്‍ദ്ധിക്കാനുളള സാധ്യത സൃഷ്ടിക്കുന്നുണ്ട്. ഉയര്‍ന്നേക്കാവുന്ന പണപ്പെരുപ്പ സാധ്യതയും വിദേശത്ത് നിന്നുളള നിക്ഷേപം പിന്‍വലിക്കുന്നത് തടയുന്നതിനും, പുതിയ നിക്ഷേപം ആകര്‍ഷിക്കുന്നതിനും പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സഹായകരമാകും. 

ചൈന -യുഎസ് വ്യാപാര യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷിത കറന്‍സിയെന്ന നിലയില്‍ നിക്ഷേപകര്‍ വന്‍ തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നതാണ് രൂപ അടക്കമുളള ഏഷ്യന്‍ കറന്‍സികളെ തളര്‍ത്തുന്നത്. രൂപയുടെ മൂല്യം പരിധികള്‍ ലംഘിച്ച് ഇടിയുന്നത് തടയാന്‍ നിലവില്‍ വലിയ തോതിലാണ് കരുതല്‍ ധനമായ ഡോളര്‍ റിസര്‍വ് ബാങ്ക് വിറ്റഴിക്കുന്നത്. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് കരുതല്‍ ശേഖരം 40,000 കോടി ഡോളറിന് താഴേക്ക് എത്തുകയും ചെയ്തു.     

click me!