2,000 രൂപയുടെ കളളനോട്ടുകള്‍ രാജ്യത്ത് വിലസുന്നു; ഏറ്റവും കൂടുതല്‍ കള്ളനോട്ട് ഗുജറാത്തില്‍ നിന്ന്

By Web TeamFirst Published Jan 16, 2020, 7:22 PM IST
Highlights

കള്ളനോട്ടുകൾ പുറത്തിറക്കുന്നവർ 2000 രൂപയുടെ വ്യാജ നോട്ടുകൾ നിർമ്മിക്കുന്നതിൽ വിജയം കാണുന്നുണ്ടെന്നാണ് എൻസിആർബി ചൂണ്ടിക്കാട്ടുന്നത്.

ദില്ലി: ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകള്‍ പ്രകാരം നോട്ട് നിരോധന ശേഷം രാജ്യത്ത് പിടികൂടിയ കള്ളനോട്ടുകളില്‍ 56 ശതമാനവും രണ്ടായിരം രൂപയുടെ കറന്‍സികള്‍. 2016 നവംബര്‍ മുതല്‍ 2018 ഡിസംബര്‍ വരെ പിടികൂടിയ കള്ളനോട്ടുകളുടെ അടിസ്ഥാനത്തിലുളള കണക്കുകളാണിത്. 

2017 ല്‍ വിവിധ എന്‍ഫോഴ്സ്മെന്‍റ്- അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്ത കള്ളനോട്ടുകളില്‍ 53 ശതമാനം കള്ളനോട്ടുകളുണ്ടായിരുന്നു. എന്നാല്‍, 2018 ല്‍ പിടിച്ചെടുത്ത വ്യാജ കറന്‍സികളില്‍ 2,000 രൂപ മൂല്യമുളള കള്ളനോട്ടുകളുടെ അളവ് 61 ശതമാനമായി വര്‍ധിച്ചു. ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടുയത് ഗുജറാത്തില്‍ നിന്നാണ്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം ബംഗാളിനും. 

കള്ളനോട്ടുകൾ പുറത്തിറക്കുന്നവർ 2000 രൂപയുടെ വ്യാജ നോട്ടുകൾ നിർമ്മിക്കുന്നതിൽ വിജയം കാണുന്നുണ്ടെന്നാണ് എൻസിആർബി ചൂണ്ടിക്കാട്ടുന്നത്. ഇത് ഏറ്റവും അപകടകരമായ സ്ഥിതിയാണെന്നും എൻസിആർബി ഡേറ്റ പറയുന്നു. 2017-2018 വർഷങ്ങളിൽ 46.06 കോടി രൂപയുടെ വ്യാജ നോട്ടുകൾ എൻസിആർബി പിടിച്ചെടുത്തു. ഇതിൽ 56.31 ശതമാനം വ്യാജ 2,000 രൂപ നോട്ടുകളുടെ രൂപത്തിലായിരുന്നു. 

എൻസിആർബിയുടെ കണ്ടെത്തല്‍ പ്രകാരം അരുണാചല്‍ പ്രദേശ്, ഗോവ, ജാര്‍ഖണ്ഡ്, മേഘാലയ എന്നിവടങ്ങളില്‍ നിന്ന് 2018 ല്‍ ഒരു കള്ളനോട്ട് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2018 2000 രൂപയുടെ ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ പിടിച്ചെടുത്തത് തമിഴ്നാട്ടില്‍ നിന്നാണ്. രണ്ടായിരം രൂപ മൂല്യമുള്ള 12,560 കള്ളനോട്ടുകളാണ്  തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്. ബംഗാളിൽ നിന്നും 9,615ഉം കർണാടകത്തിൽ നിന്നും 6,750 ഉം ഡൽഹിയിൽ നിന്നും 6,457 ഉം ഗുജറാത്തിൽ നിന്നും 2,722 ഉം മഹാരാഷ്ട്രയിൽ നിന്നും 2,355 എണ്ണവും രണ്ടായിരം രൂപയുടെ കള്ളനോട്ടുകളാണ് 2018 ൽ പിടികൂടിയത്. 
 

click me!