ഇനി പിഎഫ് പെന്‍ഷന്‍ പഴയതുപോലെയാകില്ല: വരാന്‍ പോകുന്നു വന്‍ മാറ്റങ്ങള്‍

By Web TeamFirst Published Apr 3, 2019, 2:59 PM IST
Highlights

12 മാസ ശരാശരിയില്‍ മാത്രമേ ഇനിമുതല്‍ പെന്‍ഷന്‍ തുക കണക്കാക്കാവൂ. 60 മാസത്തെ ശരാശരിയില്‍ പെന്‍ഷന്‍ കണക്കാക്കുമ്പോള്‍ വ്യക്തികളുടെ പെന്‍ഷനില്‍ അത് വലിയ കുറവാണ് ഇത്രയും കാലം വരുത്തിയിരുന്നത്. ഇത് 12 മാസം ശരാശരിയാക്കുന്നതോടെ തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും അത് ഏറെ ആശ്വാസകരമാകും.

വ്യക്തികള്‍ വാങ്ങുന്ന ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കാനുളള കോടതി വിധി ഉണ്ടായതിന് പിന്നാലെ ഇപിഎഫ്ഒയുടെ വിഷയത്തിലെ തുടര്‍ നടപടികള്‍ എന്താകുമെന്ന ആകാംക്ഷ വര്‍ധിക്കുന്നു. കേരള ഹൈക്കോടതിയുടെ വിധിക്ക് എതിരായി ഇപിഎഫ്ഒ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പൂര്‍ണമായി തള്ളിയതോടെ തൊഴിലാളി സമൂഹത്തിന് ഏറെ ഗുണപരമായ മാറ്റങ്ങള്‍ പിഎഫ് പെന്‍ഷന്‍ വിഷയത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. 

ഇപിഎഫ് പെന്‍ഷന്‍ പദ്ധതിയില്‍ ഇനി വരാന്‍ പോകുന്ന പ്രധാന മാറ്റങ്ങള്‍ ഇവയാകും. ഇനിമുതല്‍ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിനായി പൂര്‍ണ ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ ഫണ്ടിലേക്ക് വിഹിതം അടച്ചുകൊള്ളാമെന്ന ഓപ്ഷന്‍ സ്വീകരിക്കുന്നതിന് സമയപരിധി ഉണ്ടാകില്ല. മറ്റൊരു പ്രധാന നിര്‍ദ്ദേശം പെന്‍ഷന്‍ കണക്കാക്കുന്നതിന് ഇനിമുതല്‍ 60 മാസത്തെ ശരാശരി ശമ്പളം ആധാരമാക്കരുതെന്നാണ്. 12 മാസ ശരാശരിയില്‍ മാത്രമേ ഇനിമുതല്‍ പെന്‍ഷന്‍ തുക കണക്കാക്കാവൂ. 60 മാസത്തെ ശരാശരിയില്‍ പെന്‍ഷന്‍ കണക്കാക്കുമ്പോള്‍ വ്യക്തികളുടെ പെന്‍ഷനില്‍ അത് വലിയ കുറവാണ് ഇത്രയും കാലം വരുത്തിയിരുന്നത്. ഇത് 12 മാസം ശരാശരിയാക്കുന്നതോടെ തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും അത് ഏറെ ആശ്വാസകരമാകും. 

2014 സെപ്റ്റംബറിന് ശേഷം പിഎഫ് വരിക്കാരായവര്‍ക്ക് 15,000 ത്തിന് മുകളിലാണ് ശമ്പളമെങ്കില്‍ പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വമില്ല എന്ന തീരുമാനവും കേരള ഹൈക്കോടതി റദ്ദാക്കി. ഇതോടെ ഈ വ്യവസ്ഥയനുസരിച്ച് പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പുറത്തായവരെക്കൂടി പിഎഫ് പെന്‍ഷന്‍റെ പരിധിയിലേക്ക് ഇപിഎഫ്ഒയ്ക്ക് കൊണ്ടുവരേണ്ടിവരും.

കോടതിയുടെ വിധി പ്രകാരം ഇനിമുതല്‍ വ്യക്തികളില്‍ നിന്ന് ഇനി അധിക വിഹിതം ഈടാക്കാന്‍ സാധിക്കില്ല. നിലവില്‍ 15,000 രൂപ വരെ ശമ്പളമുളള ആളുകളുടെ പെന്‍ഷന്‍ സ്കീമിലേക്ക് കേന്ദ്ര സര്‍ക്കാര്‍ 1.16 ശതമാനം വിഹിതം നല്‍കുന്നുണ്ട്. എന്നാല്‍, ഇതിന് മുകളില്‍ വേതനമുളളവരുടെ ശമ്പളത്തിന്‍റെ 1.16 ശതമാനം തൊഴിലാളികളുടെ പിഎഫ് വിഹിതത്തില്‍ നിന്ന് ഈടാക്കണമെന്നായിരുന്നു ഇപിഎഫ്ഒ നല്‍കിയ നിര്‍ദ്ദേശം. തൊഴില്‍ ഉടമയുടെ വിഹിതത്തില്‍ നിന്ന് ഈടാക്കുന്ന 8.33 ശതമാനത്തിന് പുറമേയായിരുന്നു ഇത്. ഇപ്പോഴുണ്ടായ കോടതി വിധിയിലൂടെ പെന്‍ഷന്‍ പദ്ധതിയിലേക്ക് തൊഴിലാളിയില്‍ നിന്ന് അധിക വിഹിതം സ്വീകരിക്കാന്‍  ഇനി ഇപിഎഫ്ഒയ്ക്ക് സാധിക്കില്ല. 
 

click me!