അഭിജിത്ത് തുടങ്ങിയത് കൊല്‍ക്കത്തയില്‍ നിന്ന്, ക്രീമറിന്‍റെ പോരാട്ടം കെനിയയില്‍ നിന്ന്: അവര്‍ മൂവരും സംസാരിച്ചത് ആ മഹാവിപത്തിനെക്കുറിച്ച്

By Web TeamFirst Published Oct 14, 2019, 4:57 PM IST
Highlights

ദാരിദ്ര്യ എന്ന ലോകം നേരിടുന്ന ഗുരുതര പ്രശ്നത്തിന്‍റെ കാരണങ്ങളെ പലതായി വിഭജിച്ച് അതിനുളള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതില്‍ മൂവരും വിജയിച്ചതായി കമ്മിറ്റി കണ്ടെത്തി. കുട്ടികളുടെ ആരോഗ്യ മികച്ചതാക്കാനുളള പഠനങ്ങള്‍ ഏറ്റവും ഗുണപ്രദമായതെന്നാണ് കമ്മിറ്റി അഭിപ്രായപ്പെട്ടത്. 

പടിഞ്ഞാറന്‍ കെനിയയിലെ വിദ്യാര്‍ത്ഥികള്‍ പല ദിവസങ്ങളിലും സ്കൂളില്‍ എത്താറില്ലായിരുന്നു. പലരും പകുതിക്ക് വച്ച് പഠനം ഉപേക്ഷിച്ച് പോവുക പതിവായി. പഠനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് തന്നെ റിസള്‍ട്ട് മോശം. ഇത്തരത്തിലൊരു ചുറ്റുപാടിലേക്കാണ് മൈക്കൽ ക്രീമർ എന്ന സാമ്പത്തിക ശാസ്ത്ര പ്രതിഭ എത്തുന്നത്. ദാരിദ്ര്യം, ശുചിത്വമില്ലായ്മ തുടങ്ങിയവയായിരുന്നു സ്കൂള്‍ കുട്ടികള്‍ പഠനത്തില്‍ പിന്നിലേക്ക് പോകാന്‍ കാരണം. അദ്ദേഹം തന്‍റെ സാമ്പത്തിക ശാസ്ത്ര പഠനം ആ നാട്ടില്‍ കേന്ദ്രീകരിച്ചു.

പതുക്കെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പഠന നിലവാരം ഉയരാന്‍ തുടങ്ങി. വിജയിക്കുന്നവരുടെ എണ്ണം കൂടിത്തുടങ്ങി. ദാരിദ്ര്യം തുടച്ചുനീക്കപ്പെട്ടാല്‍ മനുഷ്യന്‍റെ ക്രിയശേഷി ഉയരുമെന്ന പഠനത്തിന്‍റെ ഭാഗമായി ക്രീമർ നടത്തിയ ഇടപെടലുകളായിരുന്നു ഈ വലിയ മാറ്റത്തിന് കാരണം. 1990 കളുടെ മധ്യത്തിലായിരുന്നു ഈ പഠനം. മൈക്കൽ ക്രീമര്‍ നടത്തിവന്ന ഈ നിരന്തര മുന്നേറ്റങ്ങളാണ് അദ്ദേഹത്തെ ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നോബേല്‍ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 

ക്രീമറിനൊപ്പം അഭിജിത്ത് ബാനർജിയും എസ്തർ ഡുഫ്ലോയും താമസിയാതെ ഇതേ പ്രശ്നങ്ങളെക്കുറിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും സമാനമായ പഠനങ്ങൾ നടത്തി. അവരുടെ പരീക്ഷണാത്മക ഗവേഷണ രീതികൾ ഇപ്പോൾ വികസനാത്മക സാമ്പത്തിക ശാസ്ത്രത്തിൽ ലോകത്ത് പൂർണ്ണമായും ആധിപത്യം പുലർത്തുന്നവയാണ്. ഇതിനുളള  അംഗീകാരമായാണ് മൂവരെയും തേടി 2019 ലെ സാമ്പത്തിക നോബേല്‍ പുരസ്കാരം എത്തിയത്. 

കുട്ടികള്‍ക്കായി സംസാരിച്ചവര്‍

സാമ്പത്തിക നോബേല്‍ ലഭിച്ച അഭിജിത്ത് വിനായക് ബാനര്‍ജി കൊല്‍ക്കത്ത സ്വദേശിയാണ്. ഇന്തോ- അമേരിക്കന്‍ സാമ്പത്തിക ശാസ്ത്ര വിദഗ്ധനാണദ്ദേഹം. നിലവില്‍ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഫോര്‍ഡ് ഫൗണ്ടേഷനില്‍ ഇന്‍റര്‍നാഷണല്‍ പ്രൊഫസര്‍ ഓഫ് ഇക്കണോമിക്സാണ്.  അദ്ദേഹത്തിനൊപ്പം സാമ്പത്തിക നോബേല്‍ പുരസ്കാരത്തിന് അര്‍ഹയായ എസ്തർ ഡുഫ്ലോയോടും സെന്തിൽ മുല്ലൈനാഥൻ എന്നിവരോടൊപ്പം അബ്ദുൾ ലത്തീഫ് ജമീൽ ദാരിദ്ര്യ പ്രവർത്തന ലാബ് (ജെ-പി‌എൽ) സ്ഥാപിച്ചതാണ് ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക ശാസ്ത്രത്തിന്‍റെ പ്രസക്തി എടുത്തുകാട്ടിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ കരങ്ങള്‍ക്ക് ശക്തിപകര്‍ന്നത്.

ആഗോള തലത്തിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി സാമ്പത്തിക ശാസ്ത്ര രീതിയില്‍ മികച്ച മാതൃകകള്‍ മൂവരും സമൂഹത്തിന് സംഭാവന ചെയ്തതായി നോബേല്‍ കമ്മിറ്റി വിലയിരുത്തി. ദാരിദ്ര്യം എന്ന ലോകം നേരിടുന്ന ഗുരുതര പ്രശ്നത്തിന്‍റെ കാരണങ്ങളെ പലതായി വിഭജിച്ച് അതിനുളള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതില്‍ മൂവരും വിജയിച്ചതായി കമ്മിറ്റി കണ്ടെത്തി. കുട്ടികളുടെ ആരോഗ്യ മികച്ചതാക്കാനുളള പഠനങ്ങള്‍ ഏറ്റവും ഗുണപ്രദമായതെന്നാണ് കമ്മിറ്റി അഭിപ്രായപ്പെട്ടത്. 

ലോകത്ത് ഇന്ന് കോടിക്കണക്കിന് ആളുകള്‍ ഭക്ഷണം,ശുചിത്വം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട് ദാരിദ്ര്യത്തിന്‍റെ വലിയ കെടുതികള്‍ അനുഭവിക്കുകയാണ്. എല്ലാ വര്‍ഷവും 50 ലക്ഷത്തോളം കുട്ടികള്‍ അഞ്ച് വയസ്സിന് മുന്‍പ് മരണപ്പെടുന്നു. ഈ ഉയര്‍ന്ന ശിശുമരണ നിരക്ക് താരതമ്യേന ചെലവ് കുറഞ്ഞ ചികിത്സാ രീതികള്‍ കൊണ്ട് പരിഹരിക്കപ്പെടാവുന്നതാണെന്ന് രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന ഗവേഷണ പരമ്പരയിലൂടെ മൂവരും തെളിയിച്ചു. 

യുദ്ധങ്ങളും കലാപങ്ങളും രാഷ്ട്രീയ- സാമൂഹിക സംഘര്‍ഷങ്ങളും മൂലം അനേകര്‍ ദാരിദ്രത്തിലേക്ക് വലിച്ചെറിയപ്പെടുന്ന ഈ ലോകക്രമത്തില്‍ അഭിജിത്ത് ബാനര്‍ജി, എസ്തർ ഡുഫ്ലോ, മൈക്കൽ ക്രീമർ തുടങ്ങിയവര്‍ക്ക് ലഭിച്ച നോബേല്‍ പുരസ്കാരത്തിന് പ്രസക്തി ഏറെയാണ്.   

click me!