അമേരിക്കയെ 'ഞെട്ടിച്ച്' എണ്ണ വാങ്ങാന്‍ ജപ്പാന്‍: യുഎസിനെ തോല്‍പ്പിക്കാന്‍ എണ്ണ 'ഇല്ലാ' സമ്പദ്‍വ്യവസ്ഥയുമായി ഇറാന്‍

By Web TeamFirst Published Jun 13, 2019, 4:31 PM IST
Highlights

ഇതോടെ, ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധത്തിന് മങ്ങലേക്കും. അമേരിക്കയുടെ ഉറ്റസുഹൃത്തായി തുടരുന്ന ജപ്പാനില്‍ നിന്നുളള ഈ നിലപാട് അമേരിക്കന്‍ നയതന്ത്രജ്ഞരെ ഞെട്ടിച്ചിരിക്കുകയാണ്. തുടര്‍ന്നും എണ്ണ വാങ്ങാനുളള ജപ്പാന്‍റെ തീരുമാനത്തില്‍ ഇതുവരെ അമേരിക്കന്‍ പ്രതികരണം എത്തിയിട്ടില്ല. 

ടെഹ്റാന്‍: ഷിന്‍സോ ആബേയുടെ ഇറാന്‍ സന്ദര്‍ശനത്തില്‍ ഞെട്ടി അമേരിക്ക. ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനിയും ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേയും തമ്മിലുളള കൂടിക്കാഴ്ചയില്‍ ഇറാനില്‍ നിന്ന് തുടര്‍ന്നും എണ്ണ വാങ്ങാന്‍ ജപ്പാന്‍ താല്‍പര്യമറിയിച്ചു. നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമുളള ജാപ്പനീസ് നേതാവിന്‍റെ ചരിത്ര സന്ദര്‍ശനത്തിലാണ് അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ച തീരുമാനമുണ്ടായത്. 

ഇതോടെ, ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധത്തിന് മങ്ങലേക്കും. അമേരിക്കയുടെ ഉറ്റസുഹൃത്തായി തുടരുന്ന ജപ്പാനില്‍ നിന്നുളള ഈ നിലപാട് അമേരിക്കന്‍ നയതന്ത്രജ്ഞരെ ഞെട്ടിച്ചിരിക്കുകയാണ്. തുടര്‍ന്നും എണ്ണ വാങ്ങാനുളള ജപ്പാന്‍റെ തീരുമാനത്തില്‍ ഇതുവരെ അമേരിക്കന്‍ പ്രതികരണം എത്തിയിട്ടില്ല. 

'മിസ്റ്റര്‍ ആബേ പറഞ്ഞു, ജപ്പാന് ഇറാനില്‍ നിന്ന് തുടര്‍ന്നും എണ്ണ വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന്' ജാപ്പനീസ് പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം റൂഹാനി സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

റോയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജപ്പാന്‍ ഇറാന്‍ ഉപരോധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തിവരുകയാണ്. 'ആയുധ ഉപയോഗിച്ചുളള പ്രശ്നപരിഹാരം എന്ത് വിലകൊടുത്തും ഒഴിവാക്കുകയാണ് വേണ്ടത്. ഗള്‍ഫ് മേഖലയില്‍ സമാധാനവും ഭരണസ്ഥിരതയും ഉറപ്പാക്കേണ്ടത് മേഖലയുടെ മാത്രമല്ല ലോകത്തിന്‍റെ തന്നെ ആവശ്യമാണ്' ജാപ്പനീസ് പ്രധാനമന്ത്രി പറഞ്ഞു. 'മേഖലയിലെ പ്രതിസന്ധി കുറയ്ക്കാന്‍ ഞങ്ങളുടെ ഭാഗത്ത് നിന്ന് പരമാവധി ഇടപെടലുകള്‍ ഉണ്ടാകും അതിനാണ് ഞാന്‍ ജപ്പാനിലെത്തിയതും'. ആബേ അറിയിച്ചു.    

ഇതിനിടെ ഈ ആഴ്ച ആദ്യം ഇറാന്‍ പാര്‍ലമെന്‍റിന്‍റെ ഗവേഷണ കേന്ദ്രം ഉപരോധം മൂലമുണ്ടാകുന്ന പ്രതിസന്ധി മറികടക്കാന്‍ പുതിയ നയത്തിന് രൂപം നല്‍കി. എണ്ണ ഇതര സാമ്പത്തിക സംവിധാനത്തിന് ശക്തിപകരുകയാണ് ഇതിലൂടെ അവര്‍ ലക്ഷ്യമിട്ടത്. വിദേശ വിനിമയ വിപണിയെയും പേയ്മെന്‍റുകളെയും ക്രമീകരിച്ച് സാമ്പത്തിക രംഗത്തെ വീഴ്ച ഒഴിവാക്കി മുന്നോട്ട് പോകാനാണ് ഇറാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഓയില്‍ -ഫ്രീ ഇക്കണോമിക് കണ്‍ഡക്റ്റ് (ഒഎഫ്ഇസി) എന്നാണ് ഈ നയ രേഖയ്ക്ക് ഗവേഷണ വിഭാഗം നല്‍കിയിരിക്കുന്ന പേര്. 

click me!