സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രിയുടെ ധനകാര്യ ഉപദേശക സമിതി അംഗവും

By Web TeamFirst Published Aug 23, 2019, 11:27 AM IST
Highlights

സമ്പദ്‌വ്യവസ്ഥയെ ധനമന്ത്രാലയത്തിന് വിട്ടുകൊടുക്കുന്നത് ഒരു സ്ഥാപനത്തിന്റെ വളർച്ചയെ അതിന്റെ അക്കൗണ്ട് വകുപ്പിന് വിട്ടുകൊടുക്കുന്നതിന് തുല്യമാണെന്നും ഷാമിക രവി അഭിപ്രായപ്പെട്ടു. 

ദില്ലി: ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ മന്ത്രാലയങ്ങളും കൂടി യോജിച്ചുളള പ്രവര്‍ത്തനം ആവശ്യമാണെന്ന് ഷാമികാ രവി. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമാണ് ഷാമിക രവി. ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എല്ലാ മന്ത്രാലയങ്ങൾക്കും സമയബന്ധിതമായ ലക്ഷ്യങ്ങളുള്ള ഒരു ദേശീയ വളർച്ചാ തന്ത്രം അടിയന്തിരമായി പിന്തുടരേണ്ടതുണ്ട്. ഈ സമയത്ത് വലിയ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും അവര്‍ തന്‍റെ ട്വീറ്റിലൂടെ വ്യക്തമാക്കി.  

സമ്പദ്‌വ്യവസ്ഥയെ ധനമന്ത്രാലയത്തിന് വിട്ടുകൊടുക്കുന്നത് ഒരു സ്ഥാപനത്തിന്റെ വളർച്ചയെ അതിന്റെ അക്കൗണ്ട്സ് വകുപ്പിന് വിട്ടുകൊടുക്കുന്നതിന് തുല്യമാണെന്നും ഷാമിക രവി അഭിപ്രായപ്പെട്ടു. 

വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ  നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറും ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ കടന്നുപോകുന്ന പ്രതിസന്ധികളെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ 70 വർഷത്തിനിടയില്‍ അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിലുളള അഭൂതപൂർവമായ സമ്മര്‍ദ്ദമാണ് രാജ്യത്തിന്‍റെ ധനകാര്യ മേഖലയില്‍ കാണാന്‍ കഴിയുന്നതെന്നാണ് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ വ്യക്തമാക്കിയത്. 

ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യത്തെപ്പറ്റി നീതി ആയോഗ് വൈസ് ചെയര്‍മാന് പിന്നാലെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ ഷാമികയുടെ പ്രസ്താവന കൂടി പുറത്തുവന്നതോടെ രാജ്യത്ത് ആശങ്ക വര്‍ധിക്കുകയാണ്. 

click me!